District News
കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തില്‍ സെക്രട്ടറിക്കും അസിസ്റ്റന്റ് സെക്രട്ടറിക്കും നേരെ കൈയേറ്റം. റോഡരികിലെ കെട്ടിട നിര്‍മാണത്തിലെ കൈയേറ്റവുമായി ബന്ധപ്പെട്ട പരാതിയില്‍ കോടതി നിര്‍ദേശപ്രകാരം നോട്ടീസ് കൈപ്പറ്റാന്‍ എത്തിയ പരാതിക്കാരന് ആണ് പഞ്ചായത്ത് സെക്രട്ടറിക്കും അസിസ്റ്റന്റ് സെക്രട്ടറിക്കും നേരെ അസഭ്യം ചൊരിഞ്ഞ് കൈയേറ്റം ചെയ്തത്.
പഞ്ചായത്ത് സെക്രട്ടറി ഇ.എം. അസീസ്, അസി. സെക്രട്ടറി സി. അരുണ്‍ എന്നിവരുടെ പരാതിയിൽ കേസെടുത്ത പോലീസ് നെല്ലിക്കുഴി ചാലങ്കല്‍ ഷാഹുല്‍ (43) നെ കസ്റ്റഡിയിലെടുത്തു.
ഇന്നലെ വൈകുന്നേരം 4.50 ഓടെയാണ് സംഭവം. റോഡ് കൈയേറി മദ്രസ കെട്ടിടത്തിനായി അനധികൃത നിര്‍മാണം നടത്തുന്നതായി ഷാഹുലാണ് പരാതി നല്‍കിയത്. പരാതിയില്‍ ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്.
ഇക്കാര്യത്തില്‍ ഇരുകക്ഷികളേയും എട്ടിന് ഹിയറിംഗിന് വിളിക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. ഇതുപ്രകാരം പഞ്ചായത്ത് അധികൃതര്‍ ഷാഹുലിന് നോട്ടീസ് നല്കാന് വീട്ടില്‍ എത്തിയെങ്കിലും കൈപ്പറ്റിയില്ല. ഓഫീസില്‍ നേരിട്ടെത്തി കൈപ്പറ്റിക്കൊള്ളാമെന്ന് പറഞ്ഞു. നോട്ടീസ് കൈപ്പറ്റാനായി പഞ്ചായത്തില്‍ എത്തിയ അവസരത്തിലാണ് അക്രമം അരങ്ങേറിയത്. സംഭവത്തെ തുടര്‍ന്ന് ജീവനക്കാര്‍ ഷാഹുലിനെ പിടിച്ചുവച്ച് പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.
Kerala
കൊച്ചി: ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ അവരുടെ നിയമപരമായ ചുമതലകള്‍ നിര്‍വഹിക്കുന്നതിനിടെ നേരിടുന്ന സമ്മര്‍ദങ്ങള്‍ക്കും ഭീഷണികള്‍ക്കും സംരക്ഷണമൊരുക്കി ഹൈക്കോടതി. പൊതുസ്ഥലങ്ങളില്‍ അനധികൃതമായി സ്ഥാപിക്കുന്ന ബോര്‍ഡുകള്‍, ബാനറുകള്‍, കൊടികള്‍ തുടങ്ങിയവ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സെക്രട്ടറിമാര്‍ ആവശ്യപ്പെടുന്ന സഹായങ്ങള്‍ പോലീസ് ഉള്‍പ്പെടെ എല്ലാ ബന്ധപ്പെട്ട അധികൃതരും അടിയന്തരമായി നല്‍കണമെന്ന് കോടതി നിര്‍ദേശം നല്കി.
സെക്രട്ടറിമാരുടെ ആവശ്യങ്ങള്‍ അവഗണിക്കുകയോ വൈകിക്കുകയോ ചെയ്യുന്നത് ഗൗരവമായ നിയമലംഘനമായി കണക്കാക്കുമെന്നും കോടതി മുന്നറിയിപ്പ് നല്കി. നിയമാനുസൃതമായി ചുമതല നിര്‍വഹിക്കുന്നതിനിടെ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരെ വ്യക്തിപരമായി ഉത്തരവാദികളാക്കാന്‍ പാടില്ലെന്നും അവര്‍ക്കാവശ്യമായ പൂര്‍ണ ഭരണപരവും നിയമപരവുമായ സംരക്ഷണം ഉറപ്പാക്കണമെന്നും കോടതി വ്യക്തമാക്കി.
അനധികൃത ബോര്‍ഡുകള്‍ ഏതൊരു സംഘടനയുടേതായാലും മത–സാംസ്കാരിക സ്ഥാപനങ്ങളുടേതായാലും നിയമം എല്ലാവര്ക്കും ഒരുപോലെ ബാധകമാണെന്നും ജസ്റ്റീസ് ദേവന് രാമചന്ദ്രന് വ്യക്തമാക്കി.
Kerala
ന്യൂഡൽഹി: മുൻ എംപിയും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവുമായ ടി.എൻ. പ്രതാപനെ എഐസിസി സെക്രട്ടറിയായി തെരഞ്ഞെടുത്തു. എഐസിസിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
പുതുച്ചേരിയുടേയും ലക്ഷദ്വീപിന്റെയും ചുമതലയാണ് ഉള്ളത്. 2001 മുതൽ 2011വരെ പഴയ നാട്ടികയിൽ നിന്നും 2011 മുതൽ 2016 വരെ കൊടുങ്ങല്ലൂരിൽ നിന്നും നിയമസഭയിലേയ്ക്ക് വിജയിച്ചിട്ടുണ്ട് പ്രതാപൻ. 2019ൽ തൃശൂരിൽ നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.
കെഎസ്യുവിലൂടെ പൊതുരംഗത്ത് വന്ന ടി.എൻ. പ്രതാപൻ യൂണിറ്റ് പ്രസിഡന്റ് മുതൽ സംസ്ഥാന വൈസ്പ്രസിഡന്റ് ഉൾപ്പെടെയുള്ള സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. കോൺഗ്രസ് ബൂത്ത്, വാർഡ്, മണ്ഡലം, ബ്ലോക്ക്, ജില്ലാ കമ്മിറ്റികളുടെ പ്രസിഡന്റ് സ്ഥാനങ്ങൾ വഹിച്ചു.
കെപിസിസി മെമ്പർ, സെക്രട്ടറി, വർക്കിങ് പ്രസിഡന്റ് തുടങ്ങിയ ചുമതലകൾ വഹിച്ച പ്രതാപൻ ഇപ്പോൾ എഐസിസി അംഗം കൂടിയാണ്. മത്സ്യത്തൊഴിലാളി കോൺഗ്രസ് പ്രഥമ ദേശീയ അധ്യക്ഷനായിരുന്നു.