വിജയ്യുടെ കരിയറിലെ അവസാന ചിത്രമെന്ന് പറയപ്പെടുന്ന ജനനായകന്റെ റിലീസ് പ്രതിസന്ധിയിൽ പ്രതികരണവുമായി രവി മോഹൻ. വിജയ്യ്ക്ക് ഒരു തിയതിയുടെ ആവശ്യമില്ലെന്നും ഇത് റിലീസ് ആകുന്നതെന്നാണോ അന്നാണ് പൊങ്കലെന്നും രവി മോഹൻ പറയുന്നു.
സെൻസർ ബോർഡിന്റെ അപ്രതീക്ഷിത തീരുമാനങ്ങളിൽ റിലീസ് വൈകിയതിൽ ഹൃദയം തകരുന്നുവെന്ന് അദ്ദേഹം കുറിച്ചു.
‘‘ഹൃദയം തകർന്നു വിജയ് അണ്ണാ.. ഒരു സഹോദരൻ എന്ന നിലയിൽ, അങ്ങയുടെ കൂടെയുള്ള ലക്ഷക്കണക്കിന് സഹോദരങ്ങളിൽ ഒരാളായി ഞാനും ഒപ്പമുണ്ട്. അങ്ങേയ്ക്ക് ഒരു തീയതിയുടെ ആവശ്യമില്ല.. അങ്ങ് തന്നെയാണ് തുടക്കം. ആ തീയതി എന്നാണോ, അന്ന് മുതലാണ് പൊങ്കൽ തുടങ്ങുന്നത്.’’രവി മോഹൻ കുറിച്ചു.
സിനിമയിൽ നിന്നും വിജയ്യ്ക്ക് പരസ്യമായ പിന്തുണ പ്രഖ്യാപിക്കുന്ന ആദ്യ നടൻ കൂടിയാണ് രവി.
പൊങ്കൽ റിലീസ് ആയി ഈ വെള്ളിയാഴ്ച തിയറ്ററിലെത്താനിരുന്ന ചിത്രമാണ് ജനനായകൻ. എന്നാൽ ഒഴിവാക്കാനാകാത്ത ചില സാഹചര്യങ്ങൾ കാരണം റിലീസ് തീയതി നീട്ടുകയാണെന്ന് നിർമ്മാതാക്കളായ കെവിഎൻ (KVN) പ്രൊഡക്ഷൻസ് ഔദ്യോഗികമായി അറിയിച്ചു.
ചിത്രത്തിന്റെ സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാൻ വൈകുന്നതാണ് റിലീസ് മുടങ്ങാൻ പ്രധാന കാരണമായത്. ഇതുമായി ബന്ധപ്പെട്ട് നിർമാതാക്കൾ നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി പരിഗണിക്കുകയാണ്. ഹർജിയിൽ വെള്ളിയാഴ്ച രാവിലെ മാത്രമേ വിധി പറയൂ എന്ന് കോടതി വ്യക്തമാക്കിയതോടെയാണ് റിലീസ് മാറ്റാൻ നിർമാതാക്കൾ നിർബന്ധിതരായത്.
അതേസമയം രവി മോഹനും ശിവകാർത്തികേയനും പ്രധാനവേഷത്തിലെത്തുന്ന പരാശക്തിയുടെ റിലീസും പ്രതിസന്ധിയിലായിട്ടുണ്ട്. ചിത്രം ജനുവരി പത്തിനായിരുന്നു റിലീസ് ചെയ്യേണ്ടത്. എന്നാൽ ചിത്രത്തിന് ഇതുവരെയും സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല.