കേരളത്തിന്റെ സാമൂഹിക മുന്നേറ്റത്തിനു പിന്നിൽ ക്രൈസ്തവ സഭയുടെ വിദ്യാഭ്യാസ ദർശനങ്ങൾ വഹിച്ച പങ്ക് നിസ്തുലമാണ്. വിശുദ്ധ ചാവറ പിതാവ് നവോത്ഥാനകാലത്ത് പടുത്തുയർത്തിയ ‘പള്ളിക്കൂടം’ എന്ന സങ്കല്പം അക്ഷരാർഥത്തിൽ ഒരു വിപ്ലവമായിരുന്നു. ഇന്നും നാളെയുമായി ചങ്ങനാശേരിയിൽ നടക്കുന്ന കേരള കത്തോലിക്കാ ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന സമ്മേളനം ഈ ചരിത്രപരമായ ദൗത്യങ്ങളുടെ ഓർമപ്പെടുത്തൽ കൂടിയാണ്. എന്നാൽ, വിദ്യാഭ്യാസ മേഖലയ്ക്ക് ഇത്രയേറെ സംഭാവനകൾ നൽകിയിട്ടും ഇന്ന് എയ്ഡഡ് മേഖലയും അവിടത്തെ അധ്യാപകരും കടുത്ത അവഗണനയും സാമ്പത്തിക ഭാരവും നേരിടുകയാണ്.
പൊതുവിദ്യാഭ്യാസത്തിന്റെ യഥാർഥ നട്ടെല്ല്
കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്തുന്നതിൽ സർക്കാർ സ്കൂളുകളേക്കാൾ വലിയ പങ്കുവഹിക്കുന്നത് എയ്ഡഡ് സ്കൂളുകളാണ്. എണ്ണത്തിലും ഗുണത്തിലും മുന്നിൽ നിൽക്കുന്ന ഈ വിദ്യാലയങ്ങളാണ് ഇന്നും സാധാരണക്കാരായ ലക്ഷക്കണക്കിന് കുട്ടികൾക്ക് ആശ്രയം. എന്നാൽ, ഈ മേഖലയെ ശക്തിപ്പെടുത്തുന്നതിനു പകരം തകർക്കാനുള്ള നീക്കങ്ങളാണ് പല കോണുകളിൽനിന്ന് ഉണ്ടാകുന്നത്. ഭീമമായ സാമ്പത്തിക ബാധ്യതകൾ മാനേജ്മെന്റുകളുടെ മേൽ അടിച്ചേൽപ്പിക്കുകയും അധ്യാപകരെ അനാവശ്യമായ നൂലാമാലകളിൽ തളച്ചിടുകയും ചെയ്യുന്ന സർക്കാർ നിലപാട് തിരുത്തപ്പെടേണ്ടതാണ്. ഭൗതികസാഹചര്യങ്ങൾ വർധിച്ചിട്ടും കുട്ടികളും മാതാപിതാക്കളും എന്തുകൊണ്ട് സർക്കാർ സ്കൂളുകളേക്കാൾ എയ്ഡഡ് സ്കൂളുകളെ തെരഞ്ഞെടുക്കുന്നു എന്നത് ഗൗരവമായി ചിന്തിക്കണം. അതിനു പ്രധാന കാരണം എയ്ഡഡ് അധ്യാപകരുടെ ‘അധിക’സമർപ്പണവും സ്കൂളുകൾ പുലർത്തുന്ന ഉന്നത നിലവാരങ്ങളും മികച്ച അച്ചടക്കവുമാണ്.
സാമ്പത്തികഭാരവും അവഗണിക്കപ്പെടുന്ന സഹായങ്ങളും
സ്കൂൾ കെട്ടിടങ്ങൾ നിർമിക്കുന്നതും പരിപാലിക്കുന്നതും ഫിറ്റ്നസ് ഉറപ്പാക്കുന്നതും മാനേജ്മെന്റുകളാണ്. സുരക്ഷയുടെ പേരിൽ സിസിടിവി ഉൾപ്പെടെയുള്ള ആധുനിക സജ്ജീകരണങ്ങൾ ഏർപ്പെടുത്തുമ്പോഴും ഇതിനാവശ്യമായ പണം എവിടെനിന്ന് കണ്ടെത്തുമെന്ന് അധികാരികൾ ആലോചിക്കുന്നില്ല. സർക്കാർ സ്കൂളുകൾക്ക് എംഎൽഎ, എംപി ഫണ്ടുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായവും സുലഭമായി ലഭിക്കുമ്പോൾ, എയ്ഡഡ് സ്കൂളുകൾക്ക് മുന്നിൽ ഇത്തരം ഫണ്ടുകൾ ലഭിക്കുന്നതിന് വലിയ നിയമതടസങ്ങൾ ഉയർത്തുകയാണ്.
കുടിവെള്ളം, ശൗചാലയങ്ങൾ തുടങ്ങിയ ചുരുക്കം പദ്ധതികൾ ചില ജനപ്രതിനിധികൾ അനുവദിച്ചുനല്കാറുണ്ട്. ഉച്ചഭക്ഷണ പദ്ധതിക്കായി നൽകുന്ന തുച്ഛമായ തുക കൈവശം വച്ചുകൊണ്ട് മികച്ച രീതിയിൽ ഭക്ഷണം വിളമ്പാൻ ആവശ്യപ്പെടുന്നത് പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു. കുട്ടികളുടെ എണ്ണം താരതമ്യേന കുറഞ്ഞുവരുന്ന ഈ കാലഘട്ടത്തിൽ കുട്ടികളെ സ്കൂളുകളിലേക്ക് ആകർഷിക്കാൻ ഉയർന്ന ഗുണനിലവാരമുള്ള കെട്ടിടങ്ങളും ഭൗതിക സാഹചര്യങ്ങളും വാഹന സൗകര്യവും ആവശ്യമാണ്. അതോടൊപ്പം, കുട്ടികളുടെ സുരക്ഷയും ഉറപ്പുവരുത്തേണ്ടതുണ്ട്. ഇത് ഭീമമായ സാമ്പത്തിക ബാധ്യത വരുത്തുന്നതാണ്. ഇവയ്ക്കെല്ലാമുള്ള പണം കണ്ടെത്തുക എന്നത് മാനേജ്മെന്റുകളുടെ മാത്രം ബാധ്യതയാകുന്നു. എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്നതും ‘നമ്മുടെ കുട്ടികൾ ’ ആണ്. പൊതുസമൂഹത്തിന്റെ ഭാഗമാണ് അവർ. എയ്ഡഡ് സ്കൂളുകളിലെ കുട്ടികൾ എന്തോ പ്രത്യേക കാറ്റഗറി ആണ് എന്ന രീതിയിലാണ് സർക്കാരിന്റെ സാമ്പത്തിക സഹായങ്ങളുടെ മാനദണ്ഡം നിശ്ചയിക്കുമ്പോൾ തീരുമാനിക്കപ്പെടുന്നത്. കുട്ടികളുടെ സുരക്ഷയും അവരുടെ വളർച്ചയും ആധുനിക ലോക സൗകര്യങ്ങളുമായി ബന്ധപ്പെടാനുള്ള അവരുടെ അവകാശവും ഒരുതരത്തിൽ നിഷേധിക്കുകയല്ലേ ഇവിടെ സർക്കാർ ചെയ്യുന്നത്. എല്ലാ പൗരന്മാർക്കും എല്ലാ അവകാശങ്ങളും തുല്യമായി വിതരണം ചെയ്യുക എന്നതാണ് സാമൂഹ്യനീതി. മറ്റൊരു വരുമാനമാർഗവും ഇല്ലാത്ത കത്തോലിക്കാ മാനേജ്മെന്റുകൾ ഈ ഭാരിച്ച ചെലവുകൾ എങ്ങനെ താങ്ങും എന്നത് ഗൗരവകരമായ ചോദ്യമാണ്.
ശമ്പളം ഔദാര്യമല്ല, അധ്യാപകന്റെ അവകാശം
എയ്ഡഡ് അധ്യാപകർക്ക് ശമ്പളം നൽകുന്നത് സർക്കാരിന്റെ വലിയൊരു ഔദാര്യമാണെന്ന രീതിയിലുള്ള പ്രചാരണം തികച്ചും ദുരുദ്ദേശപരമാണ്. ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന സ്ഥലവും കെട്ടിടവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും മാനേജ്മെന്റ് സൗജന്യമായി വിട്ടുനൽകിയിരിക്കുകയാണ്. സർക്കാർ അവിടെ അധ്യാപകർക്ക് നൽകുന്ന ശമ്പളം അവരുടെ അധ്വാനത്തിന് ലഭിക്കുന്ന കൂലി മാത്രമാണ്. അത് ആരുടെയും ഔദാര്യമല്ല. എയ്ഡഡ് മേഖലയെ നെഗറ്റീവായി ചിത്രീകരിക്കുന്നത് ഈ വിദ്യാലയങ്ങളിൽ പഠിക്കുന്ന കുഞ്ഞുങ്ങളെക്കൂടി ഇകഴ്ത്തുന്നതിനു തുല്യമാണ്.
നിയമന പ്രതിസന്ധിയും അധ്യാപകരുടെ കണ്ണീരും
ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട എല്ലാ നിർദേശങ്ങളും പാലിച്ച് സത്യവാങ്മൂലം നൽകിയിട്ടും ഇരുപത്തയ്യായിരത്തോളം അധ്യാപകരുടെ ശമ്പളം സർക്കാർ തടഞ്ഞുവച്ചിരിക്കുകയാണ്. എൻഎസ്എസ് മാനേജ്മെന്റ് കോടതിവിധിയിലൂടെ നേടിയ ആനുകൂല്യം സമാന സാഹചര്യത്തിലുള്ള മറ്റ് മാനേജ്മെന്റുകൾക്കും ബാധകമാക്കാമെന്നിരിക്കേ, സർക്കാർ അത് ചെയ്യാതെ പ്രശ്നത്തെ സങ്കീർണമാക്കുകയാണ്. ഒരു സർക്കാർ ഉത്തരവിൽ തീരുന്ന വിഷയം കോടതി നൂലാമാലകളിലേക്ക് വലിച്ചിഴച്ച്, വാസ്തവത്തിൽ സർക്കാർ അധ്യാപകരെ ദ്രോഹിക്കുകതന്നെയാണ്.
ആയിരം രൂപ ദിവസക്കൂലിയിൽ ജോലി ചെയ്യുന്ന ഒരു അധ്യാപകന് കുടുംബം പുലർത്താൻ എത്രമാത്രം ബുദ്ധിമുട്ടുണ്ടാകുമെന്ന് അധികാരികൾ ചിന്തിക്കണം. കുട്ടനാട് പോലുള്ള സ്ഥലങ്ങളിൽ പ്രളയവും മറ്റും കാരണം പ്രവൃത്തിദിവസങ്ങൾ കുറയുമ്പോൾ ലഭിക്കുന്ന 11,000 രൂപ കൊണ്ട് എങ്ങനെയാണ് ഒരാൾ ജീവിക്കുക? തൊട്ടപ്പുറത്തെ സർക്കാർ സ്കൂളിൽ മുഴുവൻ ശമ്പളം ലഭിക്കുമ്പോൾ, എയ്ഡഡ് സ്കൂളിലെ അധ്യാപകർ നേരിടുന്ന ഈ അസമത്വം സാമൂഹിക നീതിക്ക് നിരക്കാത്തതാണ്.
രാഷ്ട്രീയ നേതൃത്വത്തിനുള്ള ഉണർത്തൽ
വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ക്രൈസ്തവ മാനേജ്മെന്റുകളെ ദശാബ്ദങ്ങളായി അവഗണിക്കുന്നതിൽ ഈ സമൂഹത്തിന് കടുത്ത പ്രതിഷേധമുണ്ട്. കേരളത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ ഏജൻസി ക്രൈസ്തവ മാനേജ്മെന്റുകൾ ആയിരുന്നിട്ടും വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട നിയമനങ്ങളിൽ പതിറ്റാണ്ടുകളായി മാറിമാറി വന്ന സർക്കാരുകൾ ക്രൈസ്തവരെ അവഗണിക്കുന്നു. ഇത് പലവിധത്തിലുള്ള അസന്തുലിതാവസ്ഥയ്ക്കും കാരണമാകുന്നുണ്ട്. ഭിന്നശേഷി സംവരണമൂലം പ്രതിസന്ധിയിലായ മറ്റ് അധ്യാപകരുടെ നിയമനം ആദ്യ കാബിനറ്റിൽതന്നെ അംഗീകരിച്ചു നല്കുമെന്ന് പ്രകടനപത്രികയിൽ ഉൾപ്പെടുത്താൻ മുന്നണികൾ തയാറാകണം.
അധ്യാപകർ ആത്മഹത്യയുടെ വക്കിലെത്തുമ്പോൾ മാത്രം കണ്ണുതുറക്കുന്ന ഒന്നാകരുത് ജനാധിപത്യ സർക്കാരുകൾ. നോഷണൽ അധ്യാപകരുടെ പ്രശ്നങ്ങളും പങ്കാളിത്ത പെൻഷൻ സംബന്ധിച്ച ആശങ്കകളും പരിഹരിക്കപ്പെടണം. സമൂഹത്തിൽ പ്രകാശം പരത്തുകയും ദിശാബോധം നൽകുകയും ചെയ്യുന്ന ഗുരുക്കന്മാരുടെ സമൂഹം അർഹതപ്പെട്ട അവകാശങ്ങൾക്കായി തെരുവിലിറങ്ങേണ്ടി വരുന്നത് ഒരു പരിഷ്കൃത സമൂഹത്തിന് ഭൂഷണമല്ല.