ന്യൂഡൽഹി: അരുണാചൽ പ്രദേശ് ഇന്ത്യയുടെ ഭാഗമല്ലെന്ന ചൈനീസ് പ്രസ്താവനയ്ക്കെതിരെ വിദേശകാര്യ മന്ത്രാലയം രംഗത്ത്. അരുണാചൽ പ്രദേശ് സ്വദേശിനിയെ ഷാംഗ്ഹായി വിമാനത്താവളത്തിൽ തടഞ്ഞുവച്ച സംഭവത്തിന് പിന്നാലെയാണ് ചൈനീസ് പ്രസ്താവന.
എത്ര നിരാകരിച്ചാലും അരുണാചൽ പ്രദേശ് ഇന്ത്യയുടേതാണെന്ന വസ്തുത മറയ്ക്കാനാവില്ലെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. അരുണാചൽ സ്വദേശിനിയെ വിമാനത്താവളത്തിൽ തടഞ്ഞുവച്ച സംഭവത്തിൽ കടുത്ത പ്രതിഷേധം അറിയിച്ചെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
24 മണിക്കൂറിനുള്ളിൽ വിസയില്ലാതെ ട്രാൻസിറ്റ് ഏത് രാജ്യക്കാർക്കും അനുവദിക്കും എന്നാണ് ചൈനീസ് നിയമം. ചൈനയുടെ തന്നെ ചട്ടങ്ങൾക്ക് വിരുദ്ധമായ നടപടിയാണുണ്ടായതെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ ചൂണ്ടിക്കാട്ടി.