Kerala
കൊച്ചി: ബേപ്പൂരിനു സമീപം പുറംകടലില്‍ തീപിടിച്ച ‘വാന്‍ഹായ് 503’ കപ്പലിലെ വോയേജ് ഡാറ്റാ റെക്കോഡറി(വിഡിആര്‍)ന്റെ പ്രാഥമിക പരിശോധന പൂര്‍ത്തിയായി. കപ്പലില്‍ തീ പിടിച്ച നിമിഷം മുതല്‍ ആദ്യഘട്ടം നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ വിഡിആറിലുണ്ട്.
വിഡിആര്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും. ഇതിനു ശേഷമേ അപകടത്തിന്റെ കാരണം വ്യക്തമാകൂ. ടി ആന്‍ഡ് ടി സാല്‍വേജ് അധികൃതര്‍, കപ്പല്‍ ക്യാപ്റ്റന്‍, കപ്പല്‍ കമ്പനി പ്രതിനിധികള്‍ എന്നിവരടങ്ങുന്ന സംഘമാണ് വിഡിആര്‍ പ്രാഥമിക പരിശോധന നടത്തിയത്. ലഭ്യമായ വിവരഡങ്ങള് ഡയറക്ടറേറ്റ് ഓഫ് ജനറല്‍ ഷിപ്പിംഗിന് കൈമാറി.
ഇന്നലെയും കപ്പലില്‍ നിന്നും തീ ഉയര്‍ന്നു. എന്നാല്‍ അധികം വൈകാതെ അണച്ചു. നിലവില്‍ പുക ഉയരുന്നുണ്ട്. കപ്പലിലെ എന്ജിന് ഭാഗത്തുള്‍പ്പെടെ വെള്ളമുണ്ട്. തീയണക്കാന്‍ ഉപയോഗിച്ച വെള്ളമാണിത്. ഇത് നീക്കുന്ന നടപടികള്‍ നടക്കുകയാണ്. ഡിജി ഷിപ്പിംഗ് നിര്‍ദേശപ്രകാരം കപ്പലിലെ ഇന്ധനനീക്കത്തിനുള്ള കര്‍മപദ്ധതി തയാറാക്കാന്‍ തുടങ്ങി. അതേസമയം കൊച്ചി പുറംകടലില്‍ മുങ്ങിയ ലൈബീരിയന്‍ ചരക്ക് കപ്പല്‍ എംഎസ്സി എല്‍സ3 ല്‍ നിന്നും ഇന്ധനനീക്കം ഇതുവരെ ആരംഭിക്കാനായിട്ടില്ല. മോശം കാലാവസ്ഥയെ തുടര്‍ന്നാണിത്.
Kerala
കൊച്ചി: അപകടത്തില്‍പ്പെട്ട കപ്പലുകള്‍ കടലിന്റെ ആവാസവ്യവസ്ഥയ്ക്കടക്കം ഭീഷണിയാണെന്നു വ്യക്തമാക്കി ഷിപ്പിംഗ് ഡയറക്ടര്‍ ജനറല്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്കി. എംഎസ്സി എല്‍സ 3 കപ്പലില്‍നിന്ന് ഓയില്‍ പടരാനുള്ള സാധ്യത നിലവിലുണ്ട്. അഴീക്കൽ തുറമുഖത്തിനു സമീപം അഗ്നിക്കിരയായ വാന്‍ ഹായ് 503 കപ്പലില്‍ അപകടകാരികളായ 143 കണ്ടെയ്നറുകളുണ്ട്.
എല്‍സ 3 കപ്പലില്‍ 450 മെട്രിക് ടണ്‍ ബങ്കര്‍ ഓയിലും 367 ടണ്‍ സള്‍ഫര്‍ ഫ്യൂവല്‍ ഓയിലും 64 ടണ്‍ ഡീസലുമുണ്ട്. അഗ്നിക്കു കാരണമാകുന്ന അപകടകരമായ വസ്തുക്കളടങ്ങിയ കണ്ടെയ്നറുകളും പ്ലാസ്റ്റിക് നര്‍ഡില്‍സ് അടങ്ങുന്ന 70 കണ്ടെയ്നറുകളും ഭീഷണിയാണ്. 13 കണ്ടെയ്നറുകളില്‍ പരിസ്ഥിതിക്കു ഭീഷണിയായ അപകടകരമായ വസ്തുക്കളുണ്ട്.
ദിനംപ്രതി യോഗം ചേര്‍ന്നു സ്ഥിതിഗതികള്‍ വിശകലനം ചെയ്യുന്നുണ്ട്. തീരത്ത് അടിയുന്ന നര്‍ഡില്‍സ് നീക്കാന്‍ തദ്ദേശസ്ഥാപനങ്ങളുടെയടക്കം സഹായത്തോടെ 700 പേരെ നിയോഗിച്ചു. കപ്പലില്‍നിന്നു സാധനങ്ങള്‍ മാറ്റാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. തീരം വൃത്തിയാക്കുന്ന ജോലികള്‍ക്കു മറൈന്‍ എമര്‍ജൻസി റസ്പോണ്‍സ് സര്‍വീസസാണ് മേല്‍നോട്ടം വഹിക്കുന്നത്. കഴിഞ്ഞ 16 വരെ 60 കണ്ടെയ്നറുകള്‍ കണ്ടെടുത്ത് തുറമുഖത്തേക്കു നീക്കി. തീരത്തടിഞ്ഞ കണ്ടെയ്നറുകളില്‍ അപകടകരമായ വസ്തുക്കളില്ല. അപകടകാരികളായ 143 കണ്ടെയ്നറുകള്ക്കുപുറമെ 2000 ടണ്‍ ഹെവി ഫ്യൂവല്‍ ഓയിലും 240 ടണ്‍ ഡീസല്‍ ഓയിലും വാന്‍ ഹായ് 503 കപ്പലിനു തീപിടിക്കാന്‍ കാരണമായിട്ടുണ്ട്. കഴിഞ്ഞ 12ഓടെ 40 ശതമാനം തീ കുറയ്ക്കാന്‍ കഴിഞ്ഞിരുന്നു. കപ്പല്‍ ഒഴുകി നീങ്ങുന്നത് തടയാനുളള നടപടികളും സ്വീകരിച്ചിട്ടുണ്ട്. എല്‍സ 3 കപ്പല്‍ അപകടത്തെത്തുടര്‍ന്ന് 77.08 കോടി രൂപയുടെ ഇടക്കാല ക്ലെയിം ഷിപ്പിംഗ് ഡയറക്ടര്‍ ജനറലിന് അടുത്ത ദിവസം നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
തൊഴില്‍ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്കു സഹായം നല്‍കാനായി 54.93 കോടി രൂപ ഉപയോഗിക്കും. 22.15 കോടി സര്‍ക്കാരിനു ചെലവായ തുകയായാണു കണക്കാക്കുക. മത്സ്യത്തൊഴിലാളികൾ അടക്കമുള്ളവര്‍ക്ക് നഷ്ടപരിഹാരം അനുവദിക്കണമെന്നാവശ്യപ്പെട്ടു കോണ്‍ഗ്രസ് നേതാവ് ടി.എന്‍. പ്രതാപനടക്കമുള്ളവര് നല്കിയ ഹർജിയില്‍ കേന്ദ്രസര്‍ക്കാരിനു കീഴിലെ മര്‍ക്കന്റൈൽ മറൈന്‍ ഡിപ്പാര്‍ട്ട്മെന്റ് ഷിപ്പ് സര്‍വേയര്‍ കം ഡിഡിജി ശീതേഷ് രഞ്ജനാണു സത്യവാങ്മൂലം നല്‍കിയത്.
NRI
മസ്കറ്റ്: യുഎഇ തീരത്തോട് അടുത്ത് ഒമാന്‍ കടലില്‍ കപ്പലുകള്‍ കൂട്ടിയിടിച്ച് അപകടം. അമേരിക്കൻ എണ്ണക്കപ്പലായ ഫ്രണ്ട് ഈഗിൾ, കരീബിയൻ രാജ്യമായ ആന്റിഗ ആന്റ് ബർഡുബയുടെ കൊടിയുള്ള അഡലിനുമായി കൂട്ടിയിടിക്കുകയായിരുന്നു.
അഡലിൻ കപ്പലിൽ നിന്ന് 24 ജീവനക്കാരെ രക്ഷപ്പെടുത്തിയതായി യുഎഇ അധികൃതർ അറിയിച്ചു. അമേരിക്കൻ കപ്പലിലെ ജീവനക്കാരെ സംബന്ധിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല. യുഎഇ തീരത്തിന് 24 നോട്ടിക്കല്‍ മൈല്‍ അകലെ പ്രാദേശിക സമയം പുലർച്ചെ 1.40 നാണ് അപകടമുണ്ടായത്.
ക്രൂഡ് ഓയിലുമായി ചൈനയിലെ സൗഷാൻ തുറമുഖത്തേക്ക് അതിവേഗതയിൽ സഞ്ചരിക്കുന്നതിനിടെയാണ് ഫ്രണ്ട് ഈഗിൾ അപകടത്തിൽപ്പെട്ടതെന്നാണ് വിവരം.