National
ന്യൂഡൽഹി: ഭൂട്ടാനിൽ നിന്ന് നൂറുകണക്കിന് ആഡംബര വാഹനങ്ങൾ ഇന്ത്യയിലേക്കു കടത്തിയ സംഭവത്തിൽ അന്വേഷണം നടത്താൻ ഭൂട്ടാൻ സർക്കാരും. ഇന്ത്യ–ഭൂട്ടാൻ അധികൃതർ കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്തതായും അതിർത്തിയിൽ പരിശോധന ശക്തമാക്കാൻ ധാരണയായതുമായാണ് റിപ്പോർട്ടുകൾ.
ഭൂട്ടാൻ സൈനിക വാഹനങ്ങൾ ഉൾപ്പെടെ ഇന്ത്യയിലെത്തിയതിന്റെ അടിസ്ഥാനത്തിൽ നേരത്തെ ഭൂട്ടാനിലെ മുൻ സൈനിക ഉദ്യോഗസ്ഥനെ റോയൽ ഭൂട്ടാൻ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. കേരളത്തിലേക്കുള്ള വാഹനക്കടത്ത് സംഭവത്തിൽ അന്വേഷണവുമായി സഹകരിക്കാൻ ഭൂട്ടാൻ അധികൃതർ തയാറാണെന്നും നേരത്തെ അറിയിച്ചിരുന്നു.
ഭൂട്ടാനിലെ ധനകാര്യ മന്ത്രാലയത്തിനു കീഴിലെ റവന്യൂ ആൻഡ് കസ്റ്റംസ് വിഭാഗം (ഡിആർസി) ഇന്ത്യയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ആവശ്യപ്പെട്ടിരുന്നു. തട്ടിപ്പിനെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചപ്പോൾ തന്നെ ഭൂട്ടാൻ കസ്റ്റംസ് സമാന്തര അന്വേഷണം ആരംഭിച്ചിരുന്നതായാണ് വിവരം.
കൊച്ചി കസ്റ്റംസ് നടത്തിയ ഓപ്പറേഷൻ ‘നുംഖോർ’ പരിശോധനയിലാണ് സമീപകാലത്തു ഭൂട്ടാനുമായി ബന്ധപ്പെട്ടു പുറത്തുവന്ന ഏറ്റവും വലിയ വാഹന കള്ളക്കടത്ത് പുറത്തുവന്നത്.
District News
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണ്ണക്കടത്ത് പിടികൂടി. ഇന്ന് രാവിലെ ദുബായിൽ നിന്നെത്തിയ വിമാനത്തിലെ യാത്രക്കാരിയായ യുവതിയാണ് കസ്റ്റംസിന്റെ പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.
ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ കടത്താൻ ശ്രമിച്ച ഒരു കിലോയോളം സ്വർണ്ണമാണ് പിടികൂടിയത്. സ്വർണ്ണത്തിന് വിപണിയിൽ ഏകദേശം 60 ലക്ഷം രൂപ വിലവരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. യുവതിയെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.
കണ്ണൂർ വിമാനത്താവളം കേന്ദ്രീകരിച്ച് സ്വർണ്ണക്കടത്ത് വർധിക്കുന്ന സാഹചര്യത്തിൽ കസ്റ്റംസ് പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ ഇത് മൂന്നാമത്തെ വലിയ സ്വർണ്ണക്കടത്ത് കേസാണിത്. സംഭവത്തിന് പിന്നിൽ വലിയ റാക്കറ്റുകൾ പ്രവർത്തിക്കുന്നുണ്ടോ എന്നും അന്വേഷണം നടക്കുന്നുണ്ട്.