മുംബൈ/ന്യൂയോർക്ക്: വെള്ളിവിലയിൽ വൻ കുതിച്ചുചാട്ടം. വെള്ളിയുടെ വില ഏകദേശം ഒമ്പത് ശതമാനം വർധിച്ച് റിക്കാർഡ് നിലവാരമായ 80 ഡോളറിലേക്ക് അടുത്തു. ഈ കുതിപ്പോടെ ഈ വർഷത്തെ വിലവർധനയിൽ വെള്ളി സ്വർണത്തെ മറികടന്നു. കഴിഞ്ഞ 12 മാസത്തിനിടെ വെള്ളിയുടെ വിലയിൽ 170 ശതമാനത്തിലധികം വരുമാനമാണ് നല്കിയിരിക്കുന്നത്. വെള്ളിയുടെ വില ഇന്ത്യയിൽ കിലോഗ്രാമിന് 2,50,000 ലക്ഷത്തോട് അടുത്തിരിക്കുകയാണ്.
അമൂല്യ ലോഹങ്ങളുടെ വിപണിയിലാകെ വിലവർധന പ്രകടമായി. റോയിട്ടേഴ്സിന്റെ റിപ്പോർട്ടുകൾ പ്രകാരം സ്വർണവില ഒൗണ്സിന് സർവകാല റിക്കാർഡിലെത്തി. പ്ലാറ്റിനം വില 10 ശതമാനം ഉയർച്ചയോടെ റിക്കാർഡ് നിലവാരമായ 2454.12 ഡോളറിലെത്തി. പല്ലേഡിയം വിലയിലാണ് വൻ കുതിച്ചുചാട്ടം നടന്നത്. 14 ശതമാനത്തിലധികം വർധനയോടെ ഒൗണ്സിന് 1924.03 ഡോളറിൽ വ്യാപാരം അവസാനിപ്പിച്ചു.
ശക്തമായ വ്യാവസായിക ആവശ്യം, വിതരണത്തിലുണ്ടായ ഇടിവ്, എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലെ നിക്ഷേപം, യുഎസ് ഫെഡറൽ റിസർവ് പലിശനിരക്കുകൾ കുറച്ചത്, വീണ്ടും പലിശനിരക്കു കുറയ്ക്കുമെന്ന പ്രതീക്ഷകൾ എന്നിവയെല്ലാമാണ് ഈ വർഷം വെള്ളിവിലയിൽ ആകർഷമായ നേട്ടമുണ്ടാക്കിയത്. കൂടാതെ എഐ ഡാറ്റാ സെന്ററുകളിൽ വെള്ളിയുടെ വർധിച്ചുവരുന്ന ഉപയോഗം, ഇറക്കുമതി തീരുവകളെ സംബന്ധിച്ച അനിശ്ചിതത്വം എന്നിവയും ഈ വർഷം വെള്ളിയുടെ വില കുതിച്ചുയരാൻ പ്രധാന കാരണങ്ങളായെന്ന് സാന്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. ഈ വർഷം സ്വർണവിലയിലുണ്ടായ ഏകദേശം 72 ശതമാനം വർധനയേക്കാൾ ഏറെ മുന്നിലാണ് വെള്ളിയുടെ കുതിപ്പ്.
വെള്ളിയുടെ വില അടുത്ത വർഷം 100 ഡോളറിലെത്തുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. സിൽവർ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നുള്ള കണക്കുകൾ പ്രകാരം 2024ൽ ആഗോളതലത്തിൽ വെള്ളിയുടെ ആവശ്യകത അതിന്റെ വിതരണത്തേക്കാൾ കൂടുതലായിരുന്നു. തുടർച്ചയായ നാലാം വർഷമാണ് ഈ പ്രതിഭാസം ഉണ്ടാകുന്നത്. ഇത് വിപണിയിൽ 148.9 മില്യണ് ഒൗണ്സിന്റെ കുറവിനു കാരണമായി.
സ്വർണം, പ്ലാറ്റിനം...
ഫെഡറൽ റിസർവ് നയങ്ങളിലെ ഇളവുകൾ, ഭൗമരാഷ്ട്രീയ പ്രതിസന്ധികൾ, രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകളുടെ വാങ്ങിക്കൂട്ടൽ, ഇടിഎഫുകളെ വർധിച്ച നിക്ഷേപം, ഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കുന്ന പ്രവണത എന്നിവയുടെ പിന്തുണയോടെ 1979നുശേഷമുള്ള ഏറ്റവും മികച്ച വാർഷിക പ്രകടനത്തിലേക്കാണ് സ്വർണം കുതിക്കുന്നത്. അതേസമയം, വിതരണത്തിലെ കുറവ്, അമേരിക്കയുടെ നിർണായക ധാതു എന്ന പദവി, ശക്തമായ വ്യാവസായിക ആവശ്യകത എന്നിവ വെള്ളിക്കു ഗുണമായി.
പ്ലാറ്റിനവും പല്ലേഡിയവും വ്യാപകമായി വാഹനങ്ങളിലെ കാറ്റലിറ്റിക് കണ്വെർട്ടറുകളിൽ ഉപയോഗിക്കുന്നു. വിതരണത്തിലുണ്ടായ കുറവ്, തീരുവ അനിശ്ചിതത്വം, നിക്ഷേപകർ സ്വർണത്തിൽനിന്ന് മാറി മറ്റു ലോഹങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചത് എന്നിവയാണ് ഈ ലോഹങ്ങളുടെ വിലയിൽ കുതിപ്പുണ്ടാക്കിയത്. പ്ലാറ്റിനത്തിന്റെ വിലയിൽ ഈ വർഷം ഏകദേശം 165 ശതമാനം വർധനയും പല്ലേഡിയത്തിന്റേത് 90 ശതമാനം വർധനയുമാണ് രേഖപ്പെടുത്തിയത്.