ഇൻഡോർ: രഞ്ജി ട്രോഫിയില്‍ മധ്യപ്രദേശിനെതിരായ മത്സരത്തില്‍ കേരളം ഭേദപ്പെട്ട നിലയിൽ. ആദ്യ ദിനത്തിലെ മത്സരം അവസാനിക്കുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 246 എന്ന നിലയിലാണ് കേരളം.
തുടക്കത്തിലെ തകർച്ചയിൽ നിന്ന് കരകയറുകയായിരുന്നു കേരളം. ഒരു ഘട്ടത്തില്‍ ആറിന് 105 എന്ന നിലയില്‍ തകര്‍ന്ന കേരളത്തെ 81 റണ്‍സെടുത്ത ബാബാ അപരാജിതാണ് കരകയറ്റിയത്. ബാബായും ഏഴ് റൺസെടുത്ത ശ്രീഹരി എസ് നായരുമാണ് ക്രീസിലുള്ളത്. മൂന്ന് വിക്കറ്റ് വീതം നേടിയ മുഹമ്മദ് അര്‍ഷദ് ഖാന്, സരണ്‍ഷ് ജെയ്ന്‍ എന്നിവരാണ് കേരളത്തെ തകര്‍ത്തത്.
കേരളത്തിന് വേണ്ടി അഭിഷേക് ജെ. നായര്‍, അഭിജിത് പ്രവീണ്‍, ശ്രീഹരി എന്നിവര്‍ രഞ്ജി ട്രോഫിയില്‍ അരങ്ങേറ്റം കുറിച്ചു. അഭിഷേക് ജെ നായരും രോഹന് കുന്നുമ്മലും ചേര്‍ന്നാണ് കേരളത്തിന് വേണ്ടി ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്.
എന്നാല്‍ രണ്ടാം ഓവറില്‍ തന്നെ കേരളത്തിന് രോഹന് കുന്നുമ്മലിന്റെ വിക്കറ്റ് നഷ്ടമായി. കുമാര്‍ കാര്‍ത്തികേയയുടെ പന്തില്‍ ഹര്‍പ്രീത് സിങ് ക്യാച്ചെടുത്താണ് രോഹനെ അക്കൗണ്ട് തുറക്കാതെ തിരിച്ചയച്ചത്. രണ്ടാം വിക്കറ്റില്‍ അഭിഷേകും അങ്കിത് ശര്‍മ്മയും ചേര്‍ന്ന് 54 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ 20 റണ്‍സെടുത്ത അങ്കിത് ശര്‍മ്മയെ എല്‍ബിഡബ്ല്യൂവില്‍ കുടുക്കി സരന്‍ശ് ജെയിന് കൂട്ടുകെട്ടിന് അവസാനമിട്ടു.
മികച്ചൊരു കൂട്ടുകെട്ടിന് ശേഷം തുടരെ വിക്കറ്റുകള്‍ വീണത് കേരളത്തിന് തിരിച്ചടിയായി. അങ്കിതിന് ശേഷമെത്തിയ സച്ചിന് ബേബി റണ്ണൊന്നുമെടുക്കാതെ മടങ്ങി. സരന്‍ശ് ജെയിന് തന്നെയാണ് സച്ചിനെയും പുറത്താക്കിയത്.
അഭിഷേകിനെയും മൊഹമ്മദ് അസറുദ്ദീനെയും അഹ്മദ് ഇമ്രാനെയും മുഹമ്മദ് അര്‍ഷദ് ഖാനും പുറത്താക്കിയതോടെ ആറ് വിക്കറ്റിന് 105 റണ്‍സെന്ന നിലയിലായിരുന്നു കേരളം. അഭിഷേക് 47 റൺസും അസറുദീന്‍ 14ഉം അഹ്മദ് ഇമ്രാന് അഞ്ചും റണ്‍സായിരുന്നു നേടിയത്.