കൊല്ലം: കമ്മീഷണർ ഓഫീസിൽ വനിത പോലീസുകാരിയുടെ ആത്മഹത്യ ഭീഷണി. കിളിക്കൊല്ലൂർ പോലീസ് സ്റ്റേഷനിൽ സൈനികനെ മർദിച്ച കേസിലെ ആരോപണ വിധേയായ എഎസ്ഐ സജീലയാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്.
മൂന്ന് വർഷമായി തനിക്ക് എതിരെ പ്രതികാര നടപടി തുടരുന്നുവെന്നും പരാതി. കമ്മീഷണർ സ്ഥലത്ത് എത്തി നടത്തിയ അനുരഞ്ജന ചർച്ചയിലാണ് പ്രശ്നം പരിഹരിച്ചത്.
കിളിക്കൊല്ലൂർ സ്റ്റേഷനിൽ എത്തിയ സജീല രാഷ്ട്രീയ പകപോക്കൽ തനിക്ക് എതിരെ സേനയ്ക്ക് ഉള്ളിൽ നടക്കുവെന്ന് ആരോപിച്ച് രോക്ഷാകുല ആകുകയായിരുന്നു. തുടർന്ന് വൈകിട്ടോടെ പെട്രോളുമായി കമ്മീഷണർ ഓഫീസിൽ എത്തി ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു.
സ്ഥലത്ത് ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ പ്രശ്ന പരിഹാരത്തിന് ശ്രമിച്ചെങ്കിലും വഴങ്ങാൻ സജീല കൂട്ടാക്കിയില്ല. തുടർന്ന് എസിപി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയെങ്കിലും കമ്മീഷണറെ കാണണമെന്ന ആവശ്യം സജീല മുന്നോട്ടുവച്ചു.
ഒടുവിൽ കമ്മീഷണർ കിരൺ നാരായണൻ എത്തി സജീലയോട് സംസാരിച്ചതോടെയാണ് ആത്മഹത്യ ശ്രമത്തിൽ നിന്ന് അവർ പിൻ വാങ്ങിയത്. സേനയിലെ സംഘടന നേതാക്കൾ മൂന്ന് വർഷമായി തന്നെ വേട്ടയാടുകയാണെന്നും ഇതിന് പരിഹാരം വേണമെന്നും സജീല ആവശ്യപ്പെട്ടു. പരാതി പരിശോധിക്കാമെന്ന കമ്മീഷണറുടെ ഉറപ്പിൻമേലാണ് സജീല മടങ്ങി പോയത്.