ടോക്കിയോ: നാളെ പൊതുതെരഞ്ഞെടുപ്പു നടക്കുന്ന ജപ്പാനിൽ പ്രധാനമന്ത്രി സനായി തകായിച്ചിക്കു പിന്തുണ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ ട്രംപ്. പ്രധാനമന്ത്രി തകായിച്ചിക്ക് കരുത്തുറ്റ പിന്തുണ വേണമെന്നും അതു നല്കുന്നതു ബഹുമതിയായി താൻ പരിഗണിക്കുന്നുവെന്നും ട്രംപ് സോഷ്യൽ മീഡിയയിൽ എഴുതി.
തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പിച്ചിരിക്കുന്ന തകായിച്ചിക്കു ട്രംപിന്റെ പിന്തുണ കൂടുതൽ കരുത്തു പകരും. തകായിച്ചിയും അവരുടെ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി നേതൃത്വം നല്കുന്ന സഖ്യവും 465 അംഗ പാർലമെന്റിൽ 300 സീറ്റുകൾ നേടുമെന്നാണ് അഭിപ്രായ സർവേ പ്രവചനം. നിലവിൽ നാമമാത്ര ഭൂരിപക്ഷമാണുള്ളത്.
ജപ്പാനിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായ തകായിച്ചി അധികാരത്തിലേറി മാസങ്ങൾക്കകം പാർലമെന്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു. അഭിപ്രായ സർവേകളിലെ ജനപിന്തുണ വോട്ടാക്കി മാറ്റാൻ ലക്ഷ്യമിട്ടായിരുന്നു ഈ നീക്കം. സമീപകാലത്ത് ലിബറൽ ഡെമോക്രാറ്റിക് പാർട്ടി വൻ പരാജയങ്ങൾ നേരിട്ടിരുന്നു.
ഇതിനിടെ, ട്രംപ് വിദേശ തെരഞ്ഞെടുപ്പുകളിൽ സ്ഥാനാർഥികളെ പിന്തുണയ്ക്കുന്നത് ഇതാദ്യമല്ല. ഏപ്രിലിൽ തെരഞ്ഞെടുപ്പു നടക്കുന്ന ഹംഗറിയിലെ പ്രധാനമന്ത്രി വിക്തർ ഓർബാനെ പിന്തുണയ്ക്കുന്നതായി അദ്ദേഹം വ്യാഴാഴ്ച അറിയിച്ചിരുന്നു.
ട്രംപും തകായിച്ചിയും തമ്മിലുള്ള നല്ല ബന്ധത്തെ ജാപ്പനീസ് നിക്ഷേപ, വ്യവസായസമൂഹം പോസിറ്റീവായാണു കാണുന്നത്.