തിരുവനന്തപുരം : ശബരിമലയിലെ സ്വർണപ്പാളി കേസ് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കേറ്റ തിരിച്ചടയിൽ പ്രധാന കാരണങ്ങളിലൊന്നായെന്നു സിപിഐ.
വിവാദം ഉണ്ടായപ്പോൾ തന്നെ സർക്കാർ വിഷയത്തെ ഗൗരവമായി കണ്ടില്ല. പ്രതിസ്ഥാനത്തുള്ള മുൻ ദേവസ്വം പ്രസിഡന്റും പാർട്ടി നേതാവുമായ എ.പത്മകുമാറിനെതിരെ സിപിഎം ഇതുവരെയും അച്ചടക്ക നടപടി സ്വീകരിച്ചിട്ടില്ല.
തെറ്റു ചെയ്തവരെ സർക്കാരും സിപിഎമ്മും സംരക്ഷിക്കുന്നുവെന്ന പ്രതിപക്ഷത്തിന്റെ പ്രചാരണത്തിന് ഇത് ആക്കം കൂട്ടിയെന്നും ഹിന്ദുവോട്ടുകൾ യുഡിഎഫിലേക്കു പോകാൻ ഇതു കാരണമായെന്നും ഇന്നലെ ചേർന്ന സിപിഐ സെക്രട്ടേറിയറ്റ്, എക്സിക്യൂട്ടീവ് യോഗങ്ങളിൽ വിമർശനമുണ്ടായി.
വെള്ളാപ്പള്ളി നടേശൻ അടിക്കടി ന്യൂനപക്ഷങ്ങൾക്കെതിരെ നടത്തിയ പരാമർശങ്ങൾ തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയായി. ഇതു ന്യൂനപക്ഷങ്ങളെ വീണ്ടും യുഡിഎഫിലേക്ക് അടുപ്പിക്കാൻ ഇടയാക്കി. മുഖ്യമന്ത്രിക്കൊപ്പം വെള്ളാപ്പള്ളി കാറിൽ യാത്ര ചെയ്തതു ന്യൂനപക്ഷങ്ങൾക്കിടയിൽ വലിയ ചർച്ചയായെന്നും ഇതും തെരഞ്ഞെടുപ്പിൽ തിരിച്ചടിക്കു കാരണമായെന്നും നേതൃയോഗങ്ങളിൽ നേതാക്കൾ ചൂണ്ടിക്കാട്ടി.
തദ്ദേശ തെരഞ്ഞെടുപ്പു മുന്നിൽ കണ്ടിട്ടും കുടിശികയോ മറ്റ് ആനുകൂല്യങ്ങളോ നൽകാൻ തയാറായില്ല. ഇതൊക്കെ സാധാരണ ജനങ്ങൾക്കിടയിൽ സർക്കാരിനെതിരെ ചിന്തിക്കാനുള്ള കാരണമായെന്നും വിമർശനമുണ്ടായി.
നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുത്തലുകൾ വരുത്തി മുന്നോട്ടു പോയില്ലെങ്കിൽ വീണ്ടും ഭരണം ലഭിക്കാൻ ബുദ്ധിമുട്ടാകുമെന്നും നേതാക്കൾ വ്യക്തമാക്കി.