Business
ന്യൂഡൽഹി: നിലവാരം കുറഞ്ഞ സ്റ്റീൽ ഉത്പന്നങ്ങളുടെ ഇറക്കുമതി കുറയ്ക്കാനായി സ്റ്റീൽ ഉത്പന്നങ്ങൾക്ക് തീരുവ ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. അടുത്ത മൂന്നു വർഷത്തേക്കാണ് തീരുവ ഏർപ്പെടുത്തിയത്. സുരക്ഷ തീരുവ എന്നറിയപ്പെടുന്ന ലെവി ആദ്യ വർഷം 12 ശതമാനം, രണ്ടാം വർഷം 11.5, മൂന്നാം വർഷം 11 എന്നീ നിരക്കിലാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
ചൈനയിൽ നിന്നാണ് പ്രധാനമായും നിലവാരം കുറഞ്ഞ സ്റ്റീൽ ഉത്പന്നങ്ങൾ രാജ്യത്തേക്കു വരുന്നത്. ചൈന, നേപ്പാൾ, വിയറ്റ്നാം എന്നീ രാജ്യങ്ങൾക്കു ലെവി ബാധകമായിരിക്കും. എന്നാൽ, സ്റ്റെയിൻലെസ് സ്റ്റീൽ ഉത്പന്നങ്ങൾക്ക് ഈ തീരുവ ബാധകമല്ലെന്നും സർക്കാർ ഉത്തരവിൽ പറയുന്നു.
നിലവാരമില്ലാത്തതും കുറഞ്ഞ വിലയുള്ള ഉത്പന്നങ്ങളും ആഭ്യന്തര ഉരുക്കു വ്യവസായത്തിന് ഭീഷണിയാകുന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ ഇടപെടൽ. 200 ദിവസത്തേക്ക് 12 ശതമാനം താത്കാലിക തീരുവ ഏപ്രിലിൽ സർക്കാർ ഏർപ്പെടുത്തിയിരുന്നു.
ഇറക്കുമതി അനിയന്ത്രിതമായി പെരുകിയതോടെയാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് റെമഡീസ് തീരുവ മൂന്നു വർഷത്തേക്കു നീട്ടിയത്. ലോകത്തിലെ ഏറ്റവും വലിയ ഉരുക്കുനിർമാതാക്കളാണ് ചൈന. 2024-ൽ കഴിഞ്ഞ എട്ടു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ഉരുക്കുകയറ്റുമതിയാണ് ചൈന നടത്തിയത്. 100 മില്യൺ ടൺ സ്റ്റീൽ കയറ്റുമതിയാണ് 2024-ൽ ചൈന നടത്തിയത്.
International
മെക്സിക്കോ സിറ്റി: ഇന്ത്യൻ ഉൽപന്നങ്ങളുടെ ഇറക്കുമതിക്ക് 50 ശതമാനം തീരുവ ചുമത്തി മെക്സിക്കോ. ഇന്ത്യൻ ഉൽപന്നങ്ങളുടെ ഇറക്കുമതിക്ക് യുഎസ് 50 ശതമാനം തീരുവ ചുമത്തിയതിന് പിന്നാലെയാണ് ഈ നടപടി.
ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള തെരഞ്ഞെടുത്ത ഉൽപന്നങ്ങളുടെ ഇറക്കുമതിക്ക് 50 ശതമാനം വരെ നികുതി ചുമത്താൻ മെക്സിക്കോ സർക്കാർ അംഗീകാരം നൽകി. മെക്സിക്കോയുടെ താരിഫുകൾ 2026 ജനുവരി ഒന്നിന് പ്രാബല്യത്തിൽ വരും.
മെക്സിക്കൻ ദിനപത്രമായ എൽ യൂണിവേഴ്സലിന്റെ റിപ്പോർട്ട് പ്രകാരം വാഹന ഭാഗങ്ങൾ, ചെറിയ കാറുകൾ, വസ്ത്രങ്ങൾ, പ്ലാസ്റ്റിക്, സ്റ്റീൽ, വീട്ടുപകരണങ്ങൾ, കളിപ്പാട്ടങ്ങൾ, തുണിത്തരങ്ങൾ, ഫർണിച്ചർ, പാദരക്ഷകൾ, തുകൽ വസ്തുക്കൾ, പേപ്പർ, കാർഡ്ബോർഡുകൾ, മോട്ടോർ സൈക്കിളുകൾ, അലുമിനിയം, ട്രെയിലറുകൾ, ഗ്ലാസ്, സോപ്പുകൾ, പെർഫ്യൂമുകൾ, സൗന്ദര്യവർധക വസ്തുക്കൾ തുടങ്ങിയ ഉൽപന്നങ്ങൾക്ക് മെക്സിക്കോ തീരുവ ചുമത്തിയിട്ടുണ്ട്.
ഇന്ത്യ, ദക്ഷിണ കൊറിയ, ചൈന, തായ്ലൻഡ്, ഇന്തോനേഷ്യ തുടങ്ങിയ മെക്സിക്കോയുമായി വ്യാപാര കരാറിൽ ഏർപ്പെട്ടിരിക്കുന്ന രാജ്യങ്ങൾക്ക് ഈ നീക്കം തിരിച്ചടിയാകും.
International
വാഷിംഗ്ടൺ ഡിസി: കാനഡക്ക് 10 ശതമാനം അധിക തീരുവ ചുമത്തി യുഎസ്. ശനിയാഴ്ചയാണ് ഡോണൾഡ് ട്രംപ് അധിക തീരുവ ചുമത്തുമെന്ന് അറിയിച്ചത്. നേരത്തെ ചുമത്തിയ തീരുവക്ക് പുറമേയാണിതെന്നും ഡോണൾഡ് ട്രംപ് പറഞ്ഞു.
കാനഡയുമായുള്ള വ്യാപാര ചർച്ചകൾ അവസാനിപ്പിച്ചുവെന്ന് ട്രംപ് അറിയിച്ചതിന് പിന്നാലെയാണ് അധിക തീരുവ ചുമത്തുമെന്നും പ്രഖ്യാപിച്ചിരിക്കുന്നത്. വസ്തുതകളെ ഗുരുതര തെറ്റായി ചിത്രീകരിക്കുകയും ശത്രുതാപരമായ പ്രവൃത്തി ചെയ്യുകയും ചെയ്തതിനാൽ കാനഡക്കുമേൽ 10 ശതമാനം അധിക തീരുവ ചുമത്തുകയാണെന്ന് ഡോണൾഡ് ട്രംപ് വ്യക്തമാക്കി.
യുഎസ് തീരുവകൾക്കെതിരെയാണ് കാനഡ ടിവി പരസ്യം നൽകിയത്. ഇതില്‍ പ്രതിഷേധിച്ച് കാനഡയുമായുള്ള വ്യാപാരചർച്ച അവസാനിപ്പിക്കുന്നതായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു.
യുഎസ് മുൻ പ്രസിഡന്റ് റൊണാൾഡ് റീഗൻ 1987ൽ തീരുവകൾക്കെതിരെ നടത്തിയ ഒരു പ്രസംഗത്തിന്റെ ചില ഭാഗങ്ങൾ ഉപയോഗിച്ചാണ് ട്രംപ് ചുമത്തിയ അധികത്തീരുവയ്ക്കെതിരെ കാനഡ പരസ്യം നൽകിയത്.
1987ലെ പ്രസംഗത്തിൽ, തീരുവകൾ ഓരോ അമേരിക്കൻ തൊഴിലാളിയെയും ഉപഭോക്താവിനെയും ദോഷകരമായി ബാധിക്കുമെന്നും കടുത്ത വ്യാപാര യുദ്ധങ്ങൾക്ക് കാരണമാകുമെന്നും റീഗൻ പറഞ്ഞിരുന്നു. ഇതാണ് പരസ്യത്തിൽ ഉപയോഗിച്ചത്.
എന്നാൽ, പ്രസംഗത്തെ തെറ്റായി ചിത്രീകരിക്കുന്നുവെന്നും ക്ലിപ്പ് ഉപയോഗിക്കാൻ ഒന്റാറിയോ സർക്കാർ അനുവാദം ചോദിച്ചിട്ടില്ലെന്നും റൊണാൾഡ് റീഗൻ ഫൗണ്ടേഷൻ അവകാശപ്പെട്ടു. ഈ പരസ്യം പുറത്ത് വന്നതിന് പിന്നാലെയാണ് കാനഡക്കെതിരായ നടപടികൾ ട്രംപ് ശക്തമാക്കിയത്.
National
ന്യൂഡല്‍ഹി: യുഎസ് ചുമത്തിയ ഉയര്‍ന്ന തീരുവ മൂലം പ്രതിസന്ധിയിലായ കയറ്റുമതിക്കാരെ സംരക്ഷിക്കാന്‍ പ്രത്യേക ആശ്വാസ പാക്കേജ് ഉടൻ കൊണ്ടുവരുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്.
സാഹചര്യം ഉടന്‍ മാറുമെന്നു പറഞ്ഞ് കയറ്റുമതിക്കാരെ ഉപേക്ഷിക്കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ അവര്‍ക്കൊപ്പം നില്‍ക്കുമെന്നും മന്ത്രി പറഞ്ഞു. ഓഗസ്റ്റ് 27 മുതല്‍ യുഎസ് ഏര്‍പ്പെടുത്തിയ 50 ശതമാനം താരിഫുകള്‍ ബാധിച്ച വ്യവസായങ്ങള്‍ക്കുവേണ്ടിയാണ് പാക്കേജ് എന്നും നിർമല സീതാരാമന് വ്യക്തമാക്കി.
കയറ്റുമതിക്കാരെ സഹായിക്കാന്‍ പല ഘടകങ്ങളടങ്ങിയ പാക്കേജാണ് കൊണ്ടുവരുന്നത്. ഇതിന് മന്ത്രിസഭയുടെ അംഗീകാരം ലഭിക്കാന്‍ കാത്തിരിക്കുകയാണ്. കയറ്റുമതിക്കാരെ സംബന്ധിച്ച് പുതിയ വിപണികള്‍ പെട്ടെന്ന് കണ്ടെത്തുന്നത് ഒരു വെല്ലുവിളിയാണ്. അതുകൊണ്ടുതന്നെ കയറ്റുമതിക്കാരെ സഹായിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
അതേസമയം പാക്കേജിന്റെ വിശദാംശങ്ങള്‍ അവര്‍ വെളിപ്പെടുത്തിയില്ല. റഷ്യയില്‍നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് തുടരുമെന്നും സീതാരാമന് വ്യക്തമാക്കി.
ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം തീരുവയാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചത്. ഓഗസ്റ്റ് 27 മുതൽ പ്രാബല്യത്തിൽ വന്ന ഈ അധിക തീരുവ ഇന്ത്യയിൽ നിന്നുള്ള വിവിധ സെക്ടറുകളിലെ കയറ്റുമതിക്കാരെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്.