കോൺകോർഡ്(ന്യൂഹാംഷർ): താങ്ക്സ്ഗിവിംഗിന് കുടുംബത്തിന് സർപ്രൈസ് നൽകാനായി ബോസ്റ്റണിൽ നിന്ന് ടെക്സസിലേക്ക് വിമാനത്തിൽ പോകാൻ ശ്രമിച്ച കോളജ് ഒന്നാം വർഷ വിദ്യാർഥിനിയെ കോടതി ഉത്തരവ് ലംഘിച്ച് ഹോണ്ടുറാസിലേക്ക് നാടുകടത്തിയതായി അവരുടെ അഭിഭാഷകൻ അറിയിച്ചു.
അനി ലൂസിയ ലോപ്പസ് ബെല്ലോസ (19) എന്ന ബാബ്സൺ കോളജ് വിദ്യാർഥിനി നവംബർ 20ന് ബോസ്റ്റൺ ലോഗൻ രാജ്യാന്തര വിമാനത്താവളത്തിൽ സുരക്ഷാ പരിശോധനകളെല്ലാം പൂർത്തിയാക്കിയ ശേഷമാണ് അധികൃതർ തടഞ്ഞുവച്ചത്.
ബോർഡിംഗ് പാസിൽ പ്രശ്നമുണ്ടെന്ന് അറിയിച്ചതിനെ തുടർന്ന് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ ഇവരെ കസ്റ്റഡിയിലെടുക്കുകയും രണ്ട് ദിവസത്തിനുള്ളിൽ ടെക്സസിലേക്കും പിന്നീട് ഏഴാം വയസ്സിൽ ഉപേക്ഷിച്ച ഹോണ്ടുറാസിലേക്കും അയയ്ക്കുകയും ചെയ്തു.
നാടുകടത്തൽ ഉത്തരവിനെക്കുറിച്ച് ലോപ്പസ് ബെല്ലോസയ്ക്ക് അറിവില്ലായിരുന്നു എന്നും, 2017ൽ കേസ് അവസാനിപ്പിച്ചതിന്റെ രേഖകളാണ് തന്റെ പക്കലുള്ളതെന്നും അഭിഭാഷകൻ ടോഡ് പോമർല്യൂ പറഞ്ഞു. ’അവളുടെ കോളജ് സ്വപ്നം തകർന്നിരിക്കുകയാണ്,’ അദ്ദേഹം കൂട്ടിച്ചേർത്തു.
ലോപ്പസ് ബെല്ലോസയെ അറസ്റ്റ് ചെയ്തതിന്റെ അടുത്ത ദിവസം, മസാച്യുസിറ്റ്സിലോ അമേരിക്കയിലോ നിന്ന് അവരെ മാറ്റുന്നത് 72 മണിക്കൂറെങ്കിലും തടഞ്ഞുകൊണ്ട് ഒരു ഫെഡറൽ ജഡ്ജി അടിയന്തര ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
എന്നാൽ ഈ ഉത്തരവ് ലംഘിച്ചതിനെക്കുറിച്ച് യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ICE) പ്രതികരിക്കാൻ തയാറായില്ല.