തൃശൂര്‍: ചേലക്കര എളനാട് റോഡിൽ സഹോദരങ്ങളായ വിദ്യാർഥികളെ ട്രാവലർ ഇടിച്ചുതെറിപ്പിച്ചു. രണ്ടു വിദ്യാര്‍ഥികള്‍ക്കാണ് പരിക്കേറ്റത്. ഒരാളുടെ നില ഗുരുതരമാണ്.
ചേലക്കര എളനാട് റോഡിൽ ചിക്കപ്പൻപടി ബസ് സ്റ്റോപ്പിന് സമീപമാണ് അപകടം ഉണ്ടായത്. ചേലക്കര എസ്എംടി സ്കൂളിലെ ഏഴാം ക്ലാസ്, എട്ടാം ക്ലാസ് വിദ്യാർഥികളായ മുഹമ്മദ് സിനാൻ (13), മുഹമ്മദ് ബഷീഷ് (12) എന്നിവർക്കാണ് പരിക്കേറ്റത്.
അന്തിമഹാകാളൻകാവ് റോഡിൽ താമസിക്കുന്ന കുന്നത്ത് വീട്ടിൽ അലി - ഹാജിറ ദമ്പതികളുടെ മക്കളാണ് അപകടത്തിൽപ്പെട്ടത്. സ്കൂളിലെ പരീക്ഷയ്ക്കായി പോകാൻ വീട്ടിൽ നിന്നിറങ്ങിയ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. റോഡ് മുറിച്ച് കടന്ന് ബസ് കയറാൻ ശ്രമിക്കുന്നതിനിടെ ചേലക്കരയിൽ നിന്ന് എളനാട് ഭാഗത്തേക്ക് അമിതവേഗതയിൽ വന്ന ടെംപോ ട്രാവലർ ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
അപകടത്തിന് പിന്നാലെ നാട്ടുകാർ ചേർന്ന് കുട്ടികളെ ഉടൻ തന്നെ ചേലക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതര പരിക്കുകളുള്ളതിനാൽ വിദഗ്ധ ചികിത്സയ്ക്കായി ഇരുവരെയും തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. സംഭവസ്ഥലത്തെത്തിയ ചേലക്കര പോലീസ് അപകടമുണ്ടാക്കിയ ട്രാവലർ കസ്റ്റഡിയിലെടുത്തു.