ന്യൂഡൽഹി: മുൻ കരസേനാ മേധാവി ജനറൽ എം.എം. നരവനെയുടെ ഓർമക്കുറിപ്പുകൾ അടങ്ങിയ 'ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി' എന്ന പുസ്തകത്തിന്റെ പ്രകാശനം അനിശ്ചിതത്വത്തിൽ. 2024 ജനുവരിയിൽ പുറത്തിറങ്ങേണ്ടിയിരുന്ന പുസ്തകം, ഒരു വർഷം പിന്നിട്ടിട്ടും പ്രതിരോധ മന്ത്രാലയത്തിന്റെ പരിശോധനയിൽ നിന്ന് മോചിതമായിട്ടില്ല. സങ്കീർണമായ സൈനിക രഹസ്യങ്ങളും രാഷ്ട്രീയ വെളിപ്പെടുത്തലുകളും അടങ്ങിയ പുസ്തകം നിലവിൽ വായനക്കാരിലേക്ക് എത്താതെ 'ചുവപ്പുനാടയിൽ' കുരുങ്ങിക്കിടക്കുകയാണ്.
വിരമിച്ച ഉന്നത സൈനിക ഉദ്യോഗസ്ഥർ തങ്ങളുടെ അനുഭവങ്ങൾ പുസ്തകമാക്കുമ്പോൾ പ്രതിരോധ മന്ത്രാലയത്തിന്റെ 'നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്' (എൻഒസി) വാങ്ങണമെന്നതാണ് ചട്ടം. രാജ്യസുരക്ഷയെ ബാധിക്കുന്നതോ അതീവ രഹസ്യസ്വഭാവമുള്ളതോ ആയ വിവരങ്ങൾ പുസ്തകത്തിലുണ്ടോ എന്ന് പരിശോധിക്കാനാണ് മന്ത്രാലയം പുസ്തകത്തിന്റെ പ്രകാശനം തടഞ്ഞുവെച്ചിരിക്കുന്നത്. എന്നാൽ, സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന ചില വെളിപ്പെടുത്തലുകളാണ് ഇതിന് പിന്നിലെന്ന് രാഷ്ട്രീയ വൃത്തങ്ങൾ ആരോപിക്കുന്നു.
2020-ലെ ചൈനീസ് കടന്നുകയറ്റ സമയത്ത് രാഷ്ട്രീയ നേതൃത്വം എടുത്ത തീരുമാനങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾ, അഗ്നിപഥ് പദ്ധതി, നിർണായക സൈനിക നീക്കങ്ങൾക്കിടയിൽ രാഷ്ട്രീയ നേതൃത്വത്തിന് ഉണ്ടായ പതർച്ച എന്നിവയെക്കുറിച്ച് പുസ്തകത്തിൽ സൂചനകളുണ്ട്.
പുസ്തകം ഔദ്യോഗികമായി ഇന്ത്യയിൽ എത്തിയിട്ടില്ലെങ്കിലും, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പുസ്തകത്തിന്റെ പ്രതിയുമായി ഇന്നലെ സഭയിലെത്തിയത് വലിയ കോളിളക്കമുണ്ടാക്കി. പുസ്തകം ഇന്ത്യയിൽ നിരോധിച്ചതുപോലെയാണെന്നും എന്നാൽ വിദേശത്ത് ലഭ്യമാണെന്നും രാഹുൽ ആരോപിച്ചു. അതേസമയം, പ്രസിദ്ധീകരിക്കാത്ത ഒരു രേഖ സഭയിൽ ഉദ്ധരിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് സ്പീക്കർ.
ലോകപ്രശസ്ത പ്രസാധകരായ പെൻഗ്വിൻ റാൻഡം ഹൗസ്പുസ്തകത്തിന്റെ പ്രിന്റിംഗ് പൂർത്തിയാക്കി വിതരണത്തിന് തയ്യാറെടുത്തതാണ്. പ്രീ-ഓർഡറുകൾ വരെ സ്വീകരിച്ച പുസ്തകം ഇപ്പോൾ ഓൺലൈൻ സൈറ്റുകളിൽ നിന്ന് പോലും നീക്കം ചെയ്യപ്പെട്ടിരിക്കുകയാണ്.