ടെഹ്റാൻ: അമേരിക്ക തങ്ങൾക്കെതിരെ പ്രഖ്യാപിച്ച സാമ്പത്തിക ഉപരോധം നീക്കിയാൽ യുറേനിയം സമ്പുഷ്ടീകരണത്തിന്റെ അളവ് കുറയ്ക്കാമെന്ന് ഇറാൻ. യുഎസ്-ഇറാൻ ചർച്ചകൾക്ക് പിന്നാലെയാണ് സുപ്രധാന തീരുമാനം.
ഇറാന്റെ ആണവ മേധാവി മുഹമ്മദ് ഇസ്ലാമിയാണ് ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തിയത്. യുഎന്‍ ആണവ ഏജന്‍സി 2025 മെയ് മാസത്തില്‍ ഇറാന്റെ പക്കല്‍ 60 ശതമാനത്തോളം സമ്പുഷ്ടീകരിച്ച യുറേനിയത്തിന്റെ ശേഖരം 440 കിലോഗ്രാമില്‍ കൂടുതലുണ്ടെന്ന് വ്യക്തമാക്കിയിരുന്നു.
ഇതിന് പിന്നാലെ ഇറാൻ സമ്പുഷ്ടീകരിച്ച യുറേനിയത്തിന്റെ അളവ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുഎസ് രംഗത്തെത്തിയിരുന്നു. ഇത്രയധികം യുറേനിയം ശേഖരം അനുവദിക്കാനാവില്ലെന്ന നിലപാടിലായിരുന്നു അമേരിക്ക.
ഇറാന്റെ പക്കലുള്ള യുറേനിയം ശേഖരം ഉപയോഗിച്ച് ഉടനടി 90 ശതമാനത്തിലേറെ സമ്പുഷ്ടീകരിക്കാനാകുമെന്നും എളുപ്പത്തില്‍ ബോംബ് നിര്‍മാണം സാധിക്കുമെന്നായിരുന്നു യുഎസിന്റെ വിശദീകരണം.
സമ്പുഷ്ടീകരിച്ച യുറേനിയം ഇറാന് പുറത്തേക്ക് മാറ്റണമെന്നും ബാലിസ്റ്റിക് മിസൈല്‍ പദ്ധതി പരിമിതപ്പെടുത്തണമെന്നും യുഎസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ യുറേനിയം സമ്പുഷ്ടീകരണം ആര്‍ക്കും അടിയറവ് വയ്ക്കില്ലെന്ന് ഇറാന് നിലപാടെടുത്തിരുന്നു.