വാൽപാറ: തമിഴ്നാട്ടിൽ അധ്യാപകർ വഴക്ക് പറഞ്ഞതിനെ തുടർന്ന് ജീവനൊടുക്കാൻ ശ്രമിച്ച വിദ്യാർഥിനി ചികിത്സയിലിരിക്കെ മരിച്ചു. സർക്കാർ ഹയർ സെക്കന്ററി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയാണ് മരിച്ചത്.
വാൽപാറ റൊട്ടിക്കടയിലാണ് സംഭവം നടന്നത്. പഠനത്തിൽ മോശമാണെന്ന് ആരോപിച്ച് പതിനാലുകാരിയെ അധ്യാപകർ വഴക്കുപറഞ്ഞിരുന്നു. കുട്ടിയെ ക്ലാസിൽ ഒറ്റയ്ക്ക് ഇരുത്തിയതായും കുടുംബം ആരോപിക്കുന്നു.
ഇതേ തുടർന്ന് മാനസിക സമ്മർദത്തിലായ കുട്ടി സ്കൂളിൽ പോകാൻ വിസമ്മതിച്ചു. മാതാപിതാക്കൾ സ്കൂളിൽ പോകാൻ കുട്ടിയെ നിർബന്ധിച്ചതിന് പിന്നാലെ വീട്ടിലുണ്ടായിരുന്ന മണ്ണെണ്ണ ഉപയോഗിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ കുട്ടി കോയമ്പത്തൂർ സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംഭവത്തിൽ കേസെടുത്ത വാൽപാറ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.