ചിറ്റൂർ: താലൂക്കിൽ തുടർമഴയും സംഭരണനടപടികൾ ഉണ്ടാവാത്തതും കർഷകർക്ക് ദുരിതമാവുന്നു.
താലൂക്കിൽ കൊയ്ത പാടങ്ങളേക്കാൾ കൊയ്യാനുള്ള പാടങ്ങളാണ് കൂടുതലുള്ളത്. മഴയിൽ വീണുകിടക്കുന്ന നെൽച്ചെടികൾ വെള്ളം വാർന്നുപോവാതെ കൊയ്യാൻ കഴിയുകയില്ല. ഇത്തരം വയലുകളിൽ യന്ത്രങ്ങൾ ഇറക്കി കൊയ്യുന്നതും ഗുണകരമാവുന്നില്ല.
പകുതിയിൽ കൂടുതൽ നെല്ല് കൊഴിഞ്ഞുപോവുന്നതിനു പുറമെ കൊയ്ത്തിന് വയലിൽ നനവ് കാരണം കൂടുതൽ സമയം വേണ്ടിവരുന്നതിനാൽ വാടക ഇരട്ടിയായി നൽകേണ്ടതായി വരുന്നു. കൊയ്ത്തിനു തൊഴിലാളിക്ഷാമം കാരണം തമിഴ്നാട്ടിൽ നിന്നും എത്തിക്കുന്നതിനും ചെലവേറുകയാണ്.
കൊയ്തെടുത്ത നെല്ല് സംഭരണം നീളുന്നതുമൂലം വിൽക്കാൻ കഴിയാത്ത സ്ഥിതിയും ദുരിതം സൃഷ്ടിക്കുന്നതായി അയ്യപ്പൻകാവ് പാടശേഖര സമിതി സെക്രട്ടറി ഭാസ്ക്കരൻ അറിയിച്ചു.