വന്യജീവി ആക്രമണ വിഷയത്തിൽ കർഷകർക്കൊപ്പമായിരുന്നു മാധവ് ഗാഡ്ഗിൽ. വന്യജീവികളെ നിയന്ത്രിക്കേണ്ടതുണ്ടെന്നു പറഞ്ഞ അദ്ദേഹം വനംവകുപ്പിന്റെ പ്രവർത്തനങ്ങളെ നിശിതമായി വിമർശിച്ചു. കർഷകരുടെ ജീവനും ജീവനോപാധികളും സംരക്ഷിക്കാൻ കഴിയുന്നില്ലെങ്കിൽ വനംവകുപ്പ് പിരിച്ചുവിട്ട് മറ്റു സംവിധാനങ്ങൾ ഏർപ്പെടുത്തണം എന്നുള്ളത്ര തീവ്രമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
1972ലെ വന്യജീവി സംരക്ഷണനിയമം ഭരണഘടനാവിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. കാരണം അത് മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം ലഭിക്കാനുള്ള അവകാശത്തിനു വിരുദ്ധമാണ്. വന്യജീവി സംരക്ഷണത്തിനുമാത്രമാണ് ഈ നിയമം പ്രാധാന്യം നല്കുന്നത്. ഈ നിയമം റദ്ദാക്കണം എന്നദ്ദേഹം ഉറപ്പിച്ചുപറഞ്ഞപ്പോൾ പശ്ചിമഘട്ട റിപ്പോർട്ടിന്റെ പേരിൽ എതിർത്തവർപോലും സർവാത്മനാ സ്വാഗതം ചെയ്തു. പഞ്ചായത്തുതലത്തിൽ ജനപങ്കാളിത്തം ഉറപ്പുവരുത്തി ജൈവവൈവിധ്യനിയമമെന്ന ബദലും ഗാഡ്ഗിൽ മുന്നോട്ടുവച്ചു.
മഹാരാഷ്ട്രയിൽ മാത്രം വന്യജീവി ആക്രമണങ്ങളിൽ 40,000 കോടിയിലേറെ രൂപയുടെ കൃഷിനാശമുണ്ടായ കാര്യം അദ്ദേഹം എടുത്തുപറഞ്ഞു. ഇതുപോലെ കേരളത്തിലെ നാശനഷ്ടങ്ങളെക്കുറിച്ചും കണക്കുവേണം. പഠനം നടത്തണം.
ഇവിടെ വനംവകുപ്പിന്റെ പക്കൽ വന്യജീവികളെക്കുറിച്ചോ അവയുടെ ആക്രമണവുമായി ബന്ധപ്പെട്ടോ ഒരു കണക്കുമില്ലെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. വിശ്വാസയോഗ്യമല്ലാത്ത കാര്യങ്ങളാണ് അവർ പറയുന്നത്.
അയഥാർഥമായ കാര്യങ്ങൾ അടിസ്ഥാനമാക്കിയാണ് വനംവകുപ്പിന്റെ നടപടികൾ. വന്യജീവി ആക്രമണത്തിൽ മരിക്കുന്നവരുടെ കുടുംബങ്ങൾക്ക് മതിയായ നഷ്ടപരിഹാരം നല്കണം. ജീവനോപാധികൾക്കുണ്ടാകുന്ന നഷ്ടം ഇപ്പോൾ ആരും പരിഗണിക്കുന്നുപോലുമില്ല. ഇതിലുള്ള കടുത്ത പ്രതിഷേധവും അദ്ദേഹം പ്രകടിപ്പിച്ചിരുന്നു.
ഷെഡ്യൂൾഡ് ജീവികളുടെ പട്ടികപോലും മാറ്റേണ്ട സമയം കഴിഞ്ഞു. വനമിറങ്ങുന്ന വന്യജീവികൾ ആളുകളെ കൊല്ലുമ്പോൾ അത്തരം വന്യജീവികളെ കൊല്ലാൻ ജനങ്ങൾക്ക് അനുവാദം നല്കണമെന്നായിരുന്നു ഗാഡ്ഗിലിന്റെ അഭിപ്രായം. ഇന്ത്യയിൽ മാത്രമാണ് മൃഗവേട്ടയ്ക്ക് സമ്പൂർണനിരോധനമുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ അദ്ദേഹത്തിന്റെ നിഗമനങ്ങളും നിലപാടും വളരെ വ്യക്തമായിരുന്നു.
മൃഗവേട്ട തെറ്റാണെന്ന ധാരണയാണ് ആദ്യം മാറ്റേണ്ടത്. ദേശീയോദ്യാനങ്ങൾക്കു പുറത്ത് യുക്തിപൂർവം വേട്ട അനുവദിക്കണം. 2002ലെ ജൈവവൈവിധ്യ നിയമം നടപ്പാക്കണം. സ്വന്തം ജീവനു ഭീഷണിയുണ്ടാകുമ്പോൾ ചെയ്യുന്ന കൊലപാതകത്തിനുപോലും സംരക്ഷണമുള്ള നാടാണ്.
പക്ഷേ, ആ സ്ഥാനത്ത് ഒരു മൃഗമാകുമ്പോൾ ഒന്നും ചെയ്യാൻ പാടില്ലെന്നു വരുമ്പോൾ എന്തൊരു നിയമമാണീ നാട്ടിൽ എന്ന ഗാഡ്ഗിലിന്റെ ചോദ്യം ഉത്തരവാദപ്പെട്ട ആരുടെയെങ്കിലും നെഞ്ചിൽ തറച്ചോ എന്നറിയില്ല. പക്ഷേ, അനുഭവസ്ഥരായ ആയിരക്കണക്കിന് കർഷകരുടെ ഉള്ളിൽ മുഴങ്ങുന്ന ചോദ്യമായിരുന്നു അത്.
മാധവ് ഗാഡ്ഗിൽ എന്ന പരിസ്ഥിതി ശാസ്ത്രജ്ഞൻ വിടപറഞ്ഞെങ്കിലും അദ്ദേഹം ഉയർത്തിയ പ്രശ്നങ്ങളെക്കുറിച്ചും പരിഹാരങ്ങളെക്കുറിച്ചും കേരളത്തിന് ഇനിയും ചർച്ച ചെയ്യാതെ വയ്യ. കാരണം നമ്മുടെ നിലനില്പിന്റെ വിഷയങ്ങളാണവ.