ഒഹായോ: സ്റ്റേറ്റ് ട്രഷറർ സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് ഇന്ത്യൻ വംശജനായ മുൻ സ്റ്റേറ്റ് സെനറ്റർ നീരജ് അന്താനി പിന്മാറി. 2026ലെ തെരഞ്ഞെടുപ്പിൽ മറ്റ് പദവികളിലേക്കും താൻ മത്സരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
നീരജ് അന്താനി 2014 മുതൽ 2020 വരെ ഒഹായോ ജനറൽ അസംബ്ലിയിൽ അംഗമായിരുന്നു. ഒഹായോ സ്റ്റേറ്റ് സെനറ്ററാകുന്ന ആദ്യ ഇന്ത്യൻ വംശജനാണ് അദ്ദേഹം. സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമെന്ന ബഹുമതിയും അദ്ദേഹത്തിനുണ്ട്.
തെരഞ്ഞെടുപ്പുകളിൽ സ്ഥാനാർത്ഥികളുടെ വ്യക്തിപരമായ സമ്പത്ത് വലിയ സ്വാധീനം ചെലുത്തുന്നുവെന്ന് അന്താനി ചൂണ്ടിക്കാട്ടി. തന്റെ എതിരാളികളിലൊരാൾ ഇതിനകം തന്നെ സ്വന്തം ഫണ്ടിൽ നിന്ന് 1.5 ദശലക്ഷം ഡോളർ (ഏകദേശം 12 കോടി രൂപ) തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നൽകിക്കഴിഞ്ഞു.
ഇത്ര വലിയ തുക ചെലവഴിക്കുന്നവരോട് മത്സരിക്കാൻ തന്റെ അനുയായികളോട് ഫണ്ട് ചോദിക്കുന്നത് ഉചിതമല്ലെന്ന് അദ്ദേഹം പറഞ്ഞു. 2024ലെ കോൺഗ്രസ് തെരഞ്ഞെടുപ്പിലും സമാനമായ സാഹചര്യം ഉണ്ടായതായി അദ്ദേഹം ഓർമിപ്പിച്ചു.
അന്ന് മറ്റെല്ലാ സ്ഥാനാർഥികളേക്കാളും കൂടുതൽ തുക താൻ സമാഹരിച്ചെങ്കിലും സ്വന്തമായി വൻതുക ചെലവഴിച്ച ഒരു കോടീശ്വരനോടാണ് താൻ പരാജയപ്പെട്ടതെന്ന് അദ്ദേഹം വ്യക്തമാക്കി. തത്കാലം മത്സരരംഗത്തുനിന്ന് മാറുന്നുണ്ടെങ്കിലും പൊതുസേവന രംഗത്ത് സജീവമായി തുടരുമെന്ന് അന്താനി അറിയിച്ചു.