തിരുവനന്തപുരം: സിപിഐക്കും പാർട്ടി സെക്രട്ടറി ബിനോയ് വിശ്വത്തിനുമെതിരേ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തിയ പ്രതികരണങ്ങൾക്ക് പിന്നീട് മറുപടി നൽകാമെന്നും തത്കാലം നേതാക്കളൊന്നും അദ്ദേഹത്തിനെതിരേ പ്രതികരിക്കരുതെന്നും ഇന്നലെ ചേർന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ബിനോയ് വിശ്വം പറഞ്ഞു.
സിപിഐ പണം വാങ്ങിയെന്ന് വെള്ളാപ്പള്ളി പറഞ്ഞതിന് തക്കതായ മറുപടി കൊടുത്തിട്ടുണ്ട്. ഇനി അക്കാര്യത്തിൽ കൂടുതൽ പ്രതികരിച്ച് വിവാദങ്ങൾ ഉണ്ടാക്കേണ്ട കാര്യമില്ല.
പാർട്ടി സമ്മേളനത്തിനായി പണം പിരിച്ചത് ഒദ്യോഗിക രസീത് നൽകിയാണ്. ഇക്കാര്യത്തിൽ തനിക്കോ പാർട്ടി നേതൃത്വത്തിനോ ഒരു അവ്യക്തതയുമില്ലെന്നും വെള്ളാപ്പള്ളിയെ അയാളുടെ വഴിക്ക് വിട്ടേക്കൂ എന്നും സെക്രട്ടേറിയറ്റിൽ ബിനോയ് വിശ്വം പറഞ്ഞു.
സെക്രട്ടറി പറഞ്ഞ സാഹചര്യത്തിൽ മറ്റു നേതാക്കളൊന്നും ഇതുസംബന്ധിച്ച് ചർച്ചയ്ക്കും മുതിർന്നില്ല. നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ എല്ലാ പാർട്ടി ഘടകങ്ങൾക്കും സെക്രട്ടേറിയറ്റ് നിർദേശം നൽകി. വരും ദിവസങ്ങളിൽ ജില്ലാ കൗണ്‍സിലുകളും മണ്ഡലം കമ്മിറ്റികളും ചേർന്ന് പ്രവർത്തനങ്ങൾ പ്ലാൻ ചെയ്യും.