ന്യൂഡല്‍ഹി: എഐ ഉച്ചകോടിയോടനുബന്ധിച്ചു നിരവധി ലോകനേതാക്കളുമായും ഗൂഗിള്‍ സിഇഒയുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. സ്പെയിന് പ്രസിഡന്റ്, ക്രൊയേഷ്യന്‍ പ്രധാനമന്ത്രി, ഫിന്‍ലന്‍ഡ് പ്രധാനമന്ത്രി, സെര്‍ബിയന്‍ പ്രസിഡന്റ്, എസ്തോണിയൻ പ്രസിഡന്റ്, കസാഖ് പ്രധാനമന്ത്രി, ഭൂട്ടാന് പ്രധാനമന്ത്രി എന്നിവരുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തിയ പ്രധാനമന്ത്രി ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈയെയും കണ്ടു.
സ്പെയിന് പ്രസിഡന്റ് പെഡ്രോ സാഞ്ചസുമായി ഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസില്‍ മോദി നടത്തിയ കൂടിക്കാഴ്ചയില്‍ 2026 സംസ്കാരത്തിന്റെയും ടൂറിസത്തിന്റെയും എഐയുടെയും ഇന്ത്യ-സ്പെയിന് വര്‍ഷമായി ആചരിക്കാന്‍ തീരുമാനമായിട്ടുണ്ട്. ഒരു ക്രൊയേഷ്യന്‍ പ്രധാനമന്ത്രി ഇന്ത്യയില്‍ നടത്തുന്ന ആദ്യസന്ദര്‍ശനത്തില്‍ ക്രൊയേഷ്യന്‍ പ്രധാനമന്ത്രി ആന്‍ഡ്രെജ് പ്ലെങ്കോവിച്ചുമായി മോദി ചര്‍ച്ചകള്‍ നടത്തി.
ചര്‍ച്ചയില്‍ ബ്ലൂ ഇക്കോണമിയും ഇന്ത്യയെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന നിര്‍ണായക വാണിജ്യ ഇടനാഴിയായ ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയും വിഷയമായിട്ടുണ്ടെന്ന് മോദി അറിയിച്ചു. മറ്റു രാജ്യങ്ങളിലെ നേതാക്കളുമായി എഐ, വ്യാപാരം, ഇന്ത്യ-യൂറോപ്യന്‍ യൂണിയന് സ്വതന്ത്ര വ്യാപാര കരാര്‍, പ്രതിരോധം, ഉത്പാദനം, അടിസ്ഥാനസൗകര്യ വികസനം, വളം, നിര്‍ണായക ധാതുക്കള്‍, ഊര്‍ജം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.
ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്, ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണ്‍, ബ്രസീൽ പ്രസിഡന്റ് ലുല ഡ സില്‍വ, യുഎഇ ക്രൗണ്‍ പ്രിന്‍സ് ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സെയ്ദ് അല്‍ നഹിയാന്‍ എന്നിവരടക്കം നിരവധി രാഷ്ട്ര നേതാക്കൾ ഡല്‍ഹിയില്‍ നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.