മുരിങ്ങൂർ: ദേശീയപാതയിലെ അടിപ്പാത നിർമാണവുമായി ബന്ധപ്പെട്ട് അപ്രോച്ച് റോഡിനായി കെട്ടിപ്പൊക്കിയ പ്രീകാസ്റ്റ് കോൺക്രീറ്റ് പാനൽ മുരിങ്ങൂർ ജംഗ്ഷനിൽ നിലംപൊത്തി.
തൃശൂർ ഭാഗത്തേയ്ക്ക് വാഹനങ്ങൾ കടന്നുപോകുന്ന സർവീസ് റോഡിലാണ് ഏകദേശം 15 അടി ഉയരത്തിൽനിന്ന് സ്ലാബ് താഴേയ്ക്കുവീണത്. ഒരുവാഹനം കടന്നുപോയതിന് തൊട്ടുപിന്നാലെയാണ് സംഭവം ഉണ്ടായത്. സ്ലാബ് വീഴുന്നതുകണ്ട് പിന്നാലെ വന്ന വാഹനങ്ങൾ ബ്രേക്ക് പിടിച്ചതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. സംഭവത്തെ തുടർന്ന് തൃശൂർ ദിശയിൽ അരമണിക്കൂറിലേറെ ഗതാഗതം തടസപ്പെട്ടു. ഇതിനുമുൻപ് ചിറങ്ങരയിലും സമാനമായരീതിയിൽ രണ്ടുതവണ പ്രീകാസ്റ്റ് സ്ലാബുകൾ തകർന്നുവീണിരുന്നു.
നിർമാണത്തിലെ അപാകതകൾ കണ്ടെത്തിയതിനെത്തുടർന്ന് ആഴ്ചകൾക്കുമുമ്പ് ചിറങ്ങര ഇറിഗേഷൻ കാര്യാലയത്തിന്റെ മുൻവശത്തും അടിപ്പാതയുടെ തെക്കുപടിഞ്ഞാറുഭാഗത്തും സിയോൺ സെമിനാരിയുടെ സമീപത്തും പാർശ്വഭിത്തിക്കായി സ്ഥാപിച്ച പാനലുകൾ അഴിച്ചു മാറ്റിയിരുന്നു.