സ്നേഹത്തിന്റെയും നീതിയുടെയും പുത്തൻപുലരിയിലേക്കു ദൈവപുത്രൻ മനുഷ്യനായി അവതരിച്ചതിന്റെ മഹത്തായ ഓർമ പുതുക്കി വീണ്ടുമൊരു ക്രിസ്മസ് കൂടി. കാലത്തിന്റെ കാത്തിരിപ്പിനു പൂർണത നൽകിക്കൊണ്ട് വിണ്ണിലെ താരകം മണ്ണിൽ തിളങ്ങിയ ഈ പുണ്യരാത്രി ലോകത്തിനു പ്രത്യാശയുടെയും രക്ഷയുടെയും സന്ദേശമാണ് പകരുന്നത്. ഒരു കുഞ്ഞിന്റെ നൈർമല്യത്തിലേക്കും ദാരിദ്യ്രത്തിന്റെ ലാളിത്യത്തിലേക്കും ദൈവികതയെ സന്നിവേശിപ്പിച്ച രക്ഷകന്റെ തിരുപ്പിറവി, മാനവചരിത്രത്തിലെ സമാനതകളില്ലാത്ത അടയാളപ്പെടുത്തലാണ്.
ക്രിസ്തുവിന്റെ ജനനം എളിമയുടെ ഉദാത്തമായ മാതൃകയാണ്. ദൈവത്തിന്റെ രൂപത്തിലായിരുന്നെങ്കിലും അവൻ ദൈവവുമായുള്ള സമാനത നിലനിർത്തേണ്ട കാര്യമായി പരിഗണിച്ചില്ല. മറിച്ച് തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്റെ രൂപം സ്വീകരിച്ച് മനുഷ്യരുടെ സാദ്യശ്യത്തിൽ ആയിത്തീർന്നു (ഫിലിപ്പ്- 2:67) എന്ന പൗലോസ് ശ്ലീഹായുടെ വചനം ക്രിസ്മസിന്റെ കാതൽ വെളിപ്പെടുത്തുന്നു.
അധികാരത്തെ സ്വയം പ്രകീർത്തിക്കാനുള്ള വഴിയായല്ല, മറിച്ച് മറ്റുള്ളവരെ സേവിക്കാനുള്ള അവസരമായാണ് നാം കാണേണ്ടത്. നിങ്ങളിൽ വലിയവനാകാൻ ആഗ്രഹിക്കുന്നവൻ നിങ്ങളുടെ ശുശ്രൂഷകനായിരിക്കണം (മത്തായി 20:26) എന്ന ഗുരുമൊഴി ജീവിതത്തിൽ പകർത്തുന്പോഴാണ് ക്രിസ്മസ് അർഥവത്താകുന്നത്.
ക്രിസ്മസ് എന്നത് വർണവിളക്കുകളിലോ ആഘോഷങ്ങളിലോ ഒതുങ്ങേണ്ട ഒന്നല്ല. മറിച്ച് നമ്മുടെ ഹൃദയങ്ങളിൽ പിറവിയെടുക്കേണ്ട അനുഭവമാണ്. ഏവർക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് പുതുവത്സര ആശംസകൾ.
മാർ ആൻഡ്രൂസ് താഴത്ത്
(തൃശൂർ അതിരൂപത മെത്രാപ്പോലീത്ത)