ജർമനിയിലെ തുടർപഠന സാധ്യത കോവിഡ് മഹാമാരി കാരണം നഷ്ടപ്പെട്ടെങ്കിലും അതിൽ തളരാതെ മധുരമേറും ബിസിനസിൽ മുന്നേറുകയാണ് അരക്കമറ്റത്തിൽ മനു മാത്യു. തൊടുപുഴ-പാല റൂട്ടിൽ കടന്നുപോയിട്ടുള്ളവർ കുറിഞ്ഞിക്കു സമീപമുള്ള നാടൻ ശർക്കര നിർമാണ യൂണിറ്റ് കണ്ടിരിക്കും.
പ്രതിസന്ധിയിൽ തളരാതെ നാട്ടിൽ ഒരു സംരംഭം യാഥാർഥ്യമാക്കാമെന്ന എൻജിനിയറിംഗ് ബിരുദധാരിയായ മനുവിന്റെ നിശ്ചയദാർഢ്യമാണ് ഇതിനു പിന്നിൽ. 2017ൽ മെക്കാനിക്കൽ എൻജിനിയറിംഗ് ബിരുദം പാസായ മനു ജർമനിയിൽ തുടർപഠനത്തിനായുള്ള ഒരുക്കത്തിലായിരുന്നു.
ജർമൻ പഠനവും വീസ പ്രോസസിംഗുമായി മുന്നോട്ടു പോകുന്നതിനിടയിലാണ് കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത്. ലോകം മുഴുവൻ സമ്പൂർണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ, മനുവിന്റെ ജർമൻ മോഹത്തിനും പൂട്ടുവീണു.
തിരിച്ചടിയിൽ പിന്നോട്ടുപോകാതെ സ്വന്തമായി ഒരു സംരംഭം തുടങ്ങിയാലോ എന്ന ചിന്ത ലോക്ക്ഡൗണ്‍ കാലത്താണ് മനുവിനുണ്ടായത്. മാതൃസഹോദരൻ പൈനാപ്പിൾ കൃഷി നടത്തുന്നതിനാൽ, ഈ പാത പിന്തുടർന്നാലോ എന്നായിരുന്നു ആദ്യചിന്ത.
കോവിഡ് കാലത്ത് അമ്മാവൻ റോബി ജോണിനൊപ്പം പൈനാപ്പിൾ തോട്ടങ്ങൾ സന്ദർശിച്ച മനു പാട്ടക്കൃഷി വ്യവസ്ഥകൾ നേരിട്ടു മനസിലാക്കി. പാലായിലെ കൃഷിയിടങ്ങൾ കരിന്പുകൃഷിക്ക് അനുയോജ്യമാണെന്ന് മനു ഇതിനകം അറിഞ്ഞിരുന്നു.
കരിന്പുകൃഷിയുടെ ബാലപാഠങ്ങൾ കർഷകരിൽനിന്നു മനസിലാക്കുകയും തുടർപഠനത്തിനായി തിരുവല്ല കരിന്പുഗവേഷണ കേന്ദ്രത്തെ സമീപിക്കുകയും ചെയ്തു. രണ്ടു വർഷം നീണ്ടുനിന്ന ഗവേഷണത്തിനിടെ ചെറിയ തോതിൽ കരിന്പുകൃഷി ആരംഭിച്ചു.
നിലവിൽ മുപ്പതേക്കറോളം സ്ഥലത്ത് മനു പാട്ടക്കൃഷി ചെയ്യുന്നു. പത്തുമാസവും വിളഞ്ഞ കരിന്പുകിട്ടുന്ന രീതിയിലാണ് കൃഷി. മുപ്പതിനായിരം രൂപ വരെ പാട്ടം നൽകി കരക്കണ്ടങ്ങളിലാണ് പ്രധാനമായും കൃഷിയിറക്കിയിരിക്കുന്നത്. വെള്ളം ഒഴുകുന്ന സ്ഥലങ്ങളാണ് കൃഷിക്ക് അനുയോജ്യം.
കരിന്പിൻ നീരിൽ സ്വാഭാവികമായി ഉപ്പുരസമുണ്ട്. നീരൊഴുക്കമുള്ള പ്രദേശങ്ങളിൽ കൃഷി ചെയ്താൽ ഇവയില്ലാതാകും. ഭൂമി തട്ടുതട്ടായി തിരിച്ചാണ് കൃഷി. കൃഷി വകുപ്പിന്റെ ലാബിൽ മണ്ണു പരിശോധന നടത്തിയാണ് വളപ്രയോഗം.
ചെടിക്ക് യൂറിയ കൂടുതലായാൽ അധികം ജ്യൂസ് ലഭിക്കില്ല. പൊട്ടാഷ് നൽകുന്നത് മികച്ച വിളവ് ലഭിക്കും.