ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേയും പഹൽഗാം ഭീകരാക്രമണത്തിൽ കേന്ദ്ര സർക്കാരിനെതിരേയും സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടതിന്റെ പേരിൽ ഭോജ്പുരി ഗായിക നേഹ സിംഗ് റാത്തോഡിനെതിരേയുള്ള കേസിൽ ഇടക്കാല സംരക്ഷണം നൽകി സുപ്രീംകോടതി.
നേഹ സിംഗിനെതിരേ നിർബന്ധിത നടപടികൾ പാടില്ലെന്ന് ജസ്റ്റീസുമാരായ ജെ.കെ. മഹേശ്വരി, അതുൽ എസ്. ചന്ദൂർക്കർ എന്നിവരുടെ ബെഞ്ച് നിർദേശിച്ചു. അതേസമയം സമാന കേസിൽ മുൻകൂർ ജാമ്യം നിഷേധിച്ച അലഹബാദ് ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് ഗായിക സമർപ്പിച്ച ഹർജിയിൽ സുപ്രീംകോടതി കക്ഷികൾക്ക് നോട്ടീസ് അയച്ചു.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ മോദി രാഷ്ട്രീയ പ്രചാരണത്തിന് ബിഹാറിലേയ്ക്ക് പോയതടക്കം വിമർശിച്ചുകൊണ്ടായിരുന്നു നേഹ സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടത്.
പാക്കിസ്ഥാനെ ഭീഷണിപ്പെടുത്തി ദേശീയതയുടെ പേരിൽ വോട്ടുകൾ സമാഹരിക്കാനാണ് മോദി ബിഹാറിലേക്ക് പോയതെന്നായിരുന്നു നേഹയുടെ പോസ്റ്റിന്റെ ഉള്ളടക്കം. തീവ്രവാദികളെ കണ്ടെത്തി ശിക്ഷിക്കുന്നതിന് പകരം രാജ്യത്തെ യുദ്ധത്തിലേക്ക് തള്ളിവിടാനാണ് ബിജെപി സർക്കാർ ശ്രമിക്കുന്നതെന്നും നേഹ ആരോപിച്ചു.
രാജ്യത്തിന്റെ അഖണ്ഡതയെയും പരമാധികാരത്തെയും ദോഷകരമായി ബാധിക്കുന്ന തരത്തിലുള്ള പരാമർശമാണ് നേഹ നടത്തിയതെന്ന് ചൂണ്ടിക്കാട്ടി ഉത്തർപ്രദേശ് പോലീസാണ് നേഹ്ക്കെതിരേ കേസെടുത്തത്. ബിജെപി സർക്കാരിനെ വിമർശിക്കുന്ന രാഷ്ട്രീയ പരാമർശങ്ങൾ നേഹ നേരത്തേയും നടത്തിയിട്ടുണ്ട്.