തിരുവനന്തപുരം: ലോകത്തെ മുൻനിര ഇടത്തരം വരുമാന രാജ്യങ്ങളുടേതിനു തുല്യമായ സാന്പത്തിക നിലവാരം കൈവരിക്കുന്നതിനുള്ള പാതയിലാണ് കേരളമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
കോവളത്ത് കോണ്‍ഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) സതേണ്‍ റീജണൽ കൗണ്‍സിലിന്റെ ആറാമതു യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷ്യസുരക്ഷ, പാർപ്പിടം, സാമൂഹിക സംരക്ഷണം, തദ്ദേശ സ്വയംഭരണം എന്നിവയിൽ നടത്തിയ സുസ്ഥിരമായ നിക്ഷേപങ്ങളിലൂടെ, നൈപുണ്യവും ആത്മവിശ്വാസവും അന്തസുമുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കാനായി.
രണ്ടു ലക്ഷം കോടി രൂപയുടെ നിക്ഷേപ വാഗ്ദാനങ്ങൾ ആകർഷിച്ച ‘ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് 2025’ വൻ വിജയമായിരുന്നു. ഇതിൽ വലിയൊരു ഭാഗം ഇതിനകം നടപ്പാക്കിത്തുടങ്ങി. ഈ വർഷം ദാവോസിൽ നടന്ന ലോക സാന്പത്തിക ഫോറത്തിൽ 1.18 ലക്ഷം കോടി രൂപയുടെ നിക്ഷേപ വാഗ്ദാനങ്ങൾ കേരളം സ്വന്തമാക്കി. മെഡിക്കൽ ഉപകരണ നിർമാണ മേഖലയിൽ ഇന്ത്യൻ വിഹിതത്തിന്റെ 42 ശതമാനവും കൈകാര്യം ചെയ്യുന്ന ഹബ്ബായി കേരളം മാറിക്കൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ചടങ്ങിൽ കേരളത്തെക്കുറിച്ചുള്ള ‘സിഐഐ ഹാൻഡ്ബുക്ക് ‘ മുഖ്യമന്ത്രി പ്രകാശനം ചെയ്തു. ലോകനിലവാരത്തിലുള്ള മനുഷ്യവികസന സൂചികകൾ, നൈപുണ്യ തൊഴിൽശക്തി, സംസ്ഥാനത്തിന്റെ സുസ്ഥിരതാ പ്രതിബദ്ധത തുടങ്ങിയവയെ അടയാളപ്പെടുത്തുന്നതാണ് ഹാൻഡ്ബുക്ക്. ഒപ്പം, ഐടി അധിഷ്ഠിത സേവനങ്ങൾ, ബയോടെക്നോളജി, വെൽനസ് ആൻഡ് റെസ്പോണ്സിബിൾ ടൂറിസം തുടങ്ങി വളർച്ചാ സാധ്യതയുള്ള മേഖലകളെയും ഹാൻഡ്ബുക്ക് അടയാളപ്പെടുത്തുന്നു.
ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, സിഐഐ സതേണ്‍ റീജണ്‍ ചെയർമാൻ തോമസ് ജോണ്‍ മുത്തൂറ്റ്, സിഐഐ സതേണ്‍ റീജണ്‍ ഡെപ്യൂട്ടി ചെയർമാൻ പി. രവിചന്ദ്രൻ, സിഐഐ കേരള ചെയർമാൻ വി.കെ.സി. റസാഖ് എന്നിവർ പ്രസംഗിച്ചു.