കൊച്ചി: വിചാരണ കോടതിയുടെ വിമർശനത്തിൽ പ്രതികരിച്ച് നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ അഭിഭാഷക ടി.ബി. മിനി. നടിയെ ആക്രമിച്ച കേസിൽ 10 ദിവസം മാത്രമാണ് വിചാരണക്കിടെ ഹാജരായതെന്ന കോടതിയുടെ വിമർശനം നുണയാണെന്ന് മിനി പറഞ്ഞു.
കോടതി ഒരു കാര്യവുമില്ലാതെ തന്നെ ആക്രമിക്കുകയാണെന്നും, കോടതി എന്തിനാണ് ഇങ്ങനെ കളവ് പറയുന്നതെന്ന് അറിയില്ലെന്നും ടി.ബി. മിനി ആരോപിച്ചു. കേസിലെ വാദത്തിനിടെ പരമാവധി എല്ലാ ദിവസങ്ങളിലും കോടതിയിൽ പോയിട്ടുണ്ടെന്നും അഭിഭാഷക വ്യക്തമാക്കി.
സാധാരണയായി സീനിയർ അഭിഭാഷകർ വിചാരണ കോടതിയിൽ ഹാജരാകാറില്ല. അതിജീവിതയ്ക്ക് വേണ്ടി ഫീസ് പോലും വാങ്ങാതെയാണ് ഹാജരായത്. എന്തിനാണ് കോടതി തന്നെ വ്യക്തിപരമായി ആക്രമിക്കുന്നതെന്നും ടി.ബി. മിനി ചോദിച്ചു.
മെമ്മറി കാര്‍ഡ് ചോര്‍ന്നത് താൻ കാരണമാണ് ലോകം അറിഞ്ഞതെന്ന് പറഞ്ഞ അഭിഭാഷക ദിലീപിന്റെ ആളുകള്‍ ആക്രമിച്ചതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ കോടതി നടത്തുന്നതെന്നും കുറ്റപ്പെടുത്തി. പൊതുപരിപാടികളിൽ കോടതിയെ കുറ്റപ്പെടുത്തി സംസാരിച്ചിട്ടില്ലെന്നും ടി.ബി. മിനി കൂട്ടിച്ചേർത്തു.