കറുകച്ചാല്‍: കോട്ടയം-കറുകച്ചാല്‍-കോഴഞ്ചേരി റൂട്ടിലെ ബസുകളുടെ മത്സരയോട്ടത്തില് ഭയന്നുവിറച്ച് യാത്രക്കാര്‍. ഈ റൂട്ടില്‍ കെഎസ്ആര്‍ടിസി ബസുകളും സ്വകാര്യ ബസുകളും മത്സരിച്ചോടുന്നതാണ് ബസ് യാത്രക്കാരെയും വഴിയാത്രക്കാരെയും ഭയപ്പെടുത്തുന്നത്. മത്സരയോട്ടത്തിനിടെ തെറ്റായ രീതിയിൽ ഓവര്ട്രേക്ക് ചെയ്യുന്നതു പതിവാണ്. കഴിഞ്ഞദിവസം നെടുങ്ങാടപ്പള്ളി ജംഗ്ഷനിലെ ട്രാഫിക് ഡിവൈഡറിനു സമീപത്ത് എതിര്‍ദിശയിലൂടെയാണ് കെഎസ്ആര്‍ടിസിയെ മറികടന്നു സ്വകാര്യ ബസ് കയറിപ്പോയത്. ഇതുവഴി പോയ ഇരുചക്രവാഹന യാത്രക്കാരന് തലനാരിഴയ്ക്കാണ് അപകടത്തിൽനിന്നു രക്ഷപ്പെട്ടത്.
കോട്ടയത്തുനിന്നു മല്ലപ്പള്ളി വഴി കോഴഞ്ചേരിക്കും മറ്റു സ്ഥലങ്ങളിലേക്കും ഒരേസമയം പുറപ്പെടുന്ന സ്വകാര്യ ബസുകളും കെഎസ്ആര്‍ടിസി ബസുകളും വിവിധ റൂട്ടുകളില്‍നിന്നു കറുകച്ചാല്‍ ബസ് സ്റ്റാന്‍ഡില്‍ എത്തുന്ന സ്വകാര്യ ബസുകളും ഒന്നിച്ചു നിരത്തിലിറങ്ങി ആളെ കയറ്റാനായി മത്സരിച്ചോടുകയാണ്. നാലോ അഞ്ചോ മിനിറ്റ് വ്യത്യാസത്തില്‍ പുറപ്പെടുന്ന ബസുകളാണ് പലതും. ഈ റൂട്ടില്‍ മത്സരയോട്ടവും തര്‍ക്കവും പതിവായി രിക്കുകയാണ്. തിരക്കേറിയ റോഡില്‍ അമിതവേഗത്തിലാണ് ബസുകള്‍ പായുന്നത്.
ഒരു ബസ് സ്റ്റോപ്പില്‍ നിര്‍ത്തിയാല്‍ പിന്നാലെ വരുന്ന ബസ് നിര്‍ത്താതെ പോകുകയോ യാത്രക്കാരെ മുന്നിലേക്കു മാറ്റി ഇറക്കുകയോ ചെയ്യും. വളവുകളില്‍ വാഹനങ്ങളെ മറികടക്കുന്നതും പതിവാണ്. ബസ് സ്റ്റാന്‍ഡിനുള്ളിലും സമയം സംബന്ധിച്ച തര്‍ക്കവും ബഹളവും പതിവാണ്. കോട്ടയം-കോഴഞ്ചേരി റോഡില്‍ കെഎസ്ആര്‍ടിസി ചെയിന്‍ സര്‍വീസ് സമയം പാലിക്കാതെ സര്‍വീസ് ആരംഭിച്ചതു മുതലാണ് അമിതവേഗവും മത്സരയോട്ടവും തുടങ്ങിയതെന്നും നാട്ടുകാര്‍ പറയുന്നു.