Business
ഇന്ത്യ അതിവേഗം നിർമിത ബുദ്ധിയുമായി ബന്ധപ്പെട്ട നിക്ഷേപങ്ങൾക്കുള്ള ഒരു പ്രധാന കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്നു. ആമസോണ്‍, ഗൂഗിൾ, മൈക്രോസോഫ്റ്റ് തുടങ്ങിയ വൻകിട ടെക് സ്ഥാപനങ്ങളടക്കമുള്ള ലോകത്തിലെ വലിയ സ്വാധീനമുള്ള കന്പനികൾ നിക്ഷേപങ്ങൾക്കായി ഇന്ത്യയിൽ എത്തുകയാണ്.
ആമസോണ്‍, ഗൂഗിൾ, മൈക്രോസോഫ്റ്റ് തുടങ്ങിയ മൂന്നു വൻകിട ഐടി കന്പനികളും ചേർന്ന് 67.5 ബില്യണ്‍ ഡോളറാണ് ഇന്ത്യയിൽ നിക്ഷേപിക്കുന്നത്. രാജ്യത്തെ യുവജനങ്ങളുടെ കഴിവും ഡിജിറ്റൽ മുന്നേറ്റത്തിനുള്ള സാധ്യതയും കണക്കിലെടുത്താണ് വൻ നിക്ഷേപങ്ങൾ നടത്തുന്നത്.
യുവതലമുറയും ചെലവ് കുറഞ്ഞ ഡാറ്റയുടെ ലഭ്യതയും രാജ്യത്തെ എഐ അധിഷ്ഠിത വളർച്ചയ്ക്ക് ഒരു ഫലഭൂയിഷ്ഠമായ മണ്ണാക്കി മാറ്റുന്നത്.
നിയന്ത്രണപരമായ തടസങ്ങളും ശക്തമായ പ്രാദേശിക മത്സരങ്ങളും നേരിടുന്നുണ്ടെങ്കിലും ലോകത്തെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യം ആമസോണ്‍, ആൽഫബെറ്റ് ഇൻകോർപറേറ്റഡിന്റെ ഗൂഗിൾ തുടങ്ങിയ വലിയ യുഎസ് ഇന്റർനെറ്റ് കന്പനികൾക്ക് ഉയർന്ന വളർച്ചയുള്ള വിപണിയായി തുടരുന്നു.
ആമസോണ്‍
തങ്ങളുടെ ഏറ്റവും വലിയ ആഗോള വിപണികളിലൊന്നായ ഇന്ത്യയുമായുള്ള ബന്ധം ദൃഢമാക്കിക്കൊണ്ട് 2030ഓടെ 35 ബില്യണ്‍ ഡോളർ രാജ്യത്ത് നിക്ഷേപിക്കുമെന്ന് ഇന്നലെ പ്രഖ്യാപിച്ചു. ഇ കൊമേഴ്സ് വന്പന്മാരായ യുഎസ് കന്പനി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ലോജിസ്റ്റിക്സ് ഇൻഫ്രാസ്ട്രക്ചർ തുടങ്ങിയ പ്രധാന മേഖലകളിൽ നിക്ഷേപം നടത്താനും തങ്ങളുടെ ക്ലൗഡ് കംപ്യൂട്ടിംഗ്, ക്വിക് കൊമേഴ്സ് ബിസിനസുകൾ വിപുലീകരിക്കാനും പദ്ധതിയിടുന്നു. ഈ നിക്ഷേപങ്ങൾക്ക് 2030ഓടെ രാജ്യത്ത് 38 ലക്ഷത്തിലധികം നേരിട്ടും അല്ലാത്തതുമായ ജോലികൾ സൃഷ്ടിക്കാൻ കഴിയുമെന്ന് ആമസോണിന്റെ എമേർജിംഗ് മാർക്കറ്റ്സ് സീനിയർ വൈസ് പ്രസിഡന്റ് അമിത് അഗർവാൾ പറഞ്ഞു.
മൈക്രോസോഫ്റ്റ്
മൈക്രോസോഫ്റ്റിന്റെ സിഇഒ സത്യ നദെല്ല കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുകയും 2026 മുതൽ 2029 വരെ നാലുവർഷങ്ങൾക്കുള്ളിൽ 17.5 ബില്യണ്‍ ഡോളർ നിക്ഷേപം നടത്തുമെന്നു പ്രഖ്യാപിക്കുകയും ചെയ്തു. ഏഷ്യയിൽ മൈക്രോസോഫ്റ്റിന്റെ ഏറ്റവും വലിയ നിക്ഷേപ പദ്ധതിയാണിത്.
രാജ്യത്തുടനീളമുള്ള മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് കംപ്യൂട്ടിംഗ്, എഐ വിപുലീകരണങ്ങൾ നടപ്പി ലാക്കുക, ബംഗളൂരു, പൂന, ഹൈദരാബാദ്, ഗുരുഗ്രാം, നോയി, കൂടാതെ മറ്റ് നഗരങ്ങളിലുമുള്ള 22,000 ത്തിലധികം വരുന്ന ജീവനക്കാർക്ക് ഉയർന്ന പരിശീലനം നല്‍കുക എന്നിവയാണ് ലക്ഷ്യം.
മൈക്രോസോഫ്റ്റിന്റെ ഈ നിക്ഷേപത്തിന്റെ ഭാഗമായി ഹൈദരാബാദിൽ കന്പനിയുടെ ഏറ്റവും വലിയ ഹൈപ്പർ സ്കെയിൽ ഡാറ്റാ സെന്റർ 2026 പകുതിയോടെ പ്രവർത്തനസജ്ജമാകും. വിദ്യാർഥികൾക്ക് സൗജന്യ ലഭ്യത ഉറപ്പാക്കിക്കൊണ്ട് എഐ അസിസ്റ്റന്റായ കോപൈലറ്റിനെ പ്രോത്സാഹിപ്പിക്കാനും മൈക്രോസോഫ്റ്റ് ലക്ഷ്യമിടുന്നുണ്ട്.
ക്ലൗഡ്, എഐ അടിസ്ഥാന സൗകര്യങ്ങൾ, നൈപുണ്യ വികസനം എന്നിവയിലേക്ക് അടുത്ത രണ്ടു വർഷത്തിനുള്ളിൽ മൂന്നു ബില്യൺ ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് ഈ വർഷം ആദ്യ നദെല്ല പ്രഖ്യാപിച്ചിരുന്നു.
ഗൂഗിൾ
ഒക്ടോബർ ആദ്യം ഗൂഗിൾ വിശാഖപട്ടണത്ത് വലിയ എഐ ഹബ് സ്ഥാപിക്കുന്നതിനായി 15 ബില്യണ്‍ ഡോളർ നിക്ഷേപം നടത്തുമെന്ന് അറിയിച്ചു. യുഎസിന് പുറത്ത് കന്പനി നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമാകുമിത്.
ഇന്ത്യയിലെ ആദ്യത്തെ ഗിഗാവാട്ട് സ്കെയിൽ ഡാറ്റാ സെന്റർ കാന്പസായിരിക്കും ഇത്. എഐ ഇൻഫ്രാസ്ട്രക്ചറും ഡാറ്റാ സെന്ററുകളും പുനരുപയോഗ ഉൗർജ ശേഷിയുമായി സംയോജിപ്പിക്കുന്നതാണ് ഈ സൗകര്യമെന്ന് ഗൂഗിൾ പറഞ്ഞിരുന്നു.
ഇന്റൽ, കോഗ്നിസന്റ്, ഓപ്പണ്‍എഐ
നിർമിത ബുദ്ധിയുടെ പ്രധാനചാലകശക്തിയായി കണക്കാക്കപ്പെടുന്ന സെമികണ്ടക്ടറുകളുടെ പ്രാദേശിക നിർമാണത്തിന് ടാറ്റാ ഇലക്ട്രോണിക്സിന്റെ വരാനിരിക്കുന്ന ചിപ്പ് നിർമാണ കേന്ദ്രങ്ങൾക്ക് ഇന്റലിനെ ഒരു ശക്തനായ ഉപഭോ ക്താവായി ലഭിച്ചിരിക്കുകയാണ്. ഗുജറാത്തിലെയും ആസാമിലെയും കേന്ദ്രങ്ങളിൽ ടാറ്റ ഇലക്ട്രോണിക്സ് ഇന്റലിനായി ചിപ്പുകൾ നിർമിക്കുകയും അസംബിൾ ചെയ്യുകയും ചെയ്യും.
ധാരണപത്രപ്രകാരം ടാറ്റാ ഇലക്ട്രോണിക്സിന്റെ പൂർത്തിയാകാനിരിക്കുന്ന പ്ലാന്റുകളിൽ പ്രദേശികവിപണികൾക്കായുള്ള ഇന്റൽ ഉത്പന്നങ്ങളുടെ നിർമാണവും പാക്കേജിംഗും നടത്തും. ഇതിനായി ടാറ്റാ ഇലക്ട്രോണിക് 14 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തും. ഇന്റലുമായി ചേർന്ന് ടാറ്റാ ഇലക്ട്രോണിക്സ് ഇന്ത്യയിലെ ഉപഭോക്തൃ, എന്റർപ്രൈസ് വിപണികൾക്കായി എഐ പിസി സൊല്യൂഷനുകൾ അതിവേഗം വിപുലീകരിക്കാനുള്ള സാധ്യതകളും പരിശോധിക്കും.
മറ്റൊരു ഐടി ഭീമന്മാരായ കോഗ്നിസെന്റ് ഇന്ത്യയുടെ എഐ ഫസ്റ്റ് സംരംഭത്തോടുള്ള പ്രതിബന്ധത അറിയിച്ചിട്ടുണ്ട്.
ചാറ്റ്ജിപിടിയുടെ നിർമാക്കളുടെ എഐ പദ്ധതിയായ സ്റ്റാർഗേറ്റിന്റെ ഇന്ത്യാ ചാപ്റ്റർ ആരംഭിക്കുന്നതിനായി ഓപ്പണ്‍എഐ ടാറ്റ കണ്‍സൾട്ടൻസി സർവീസസുമായി ചർച്ചയിലാണെന്ന് റിപ്പോർട്ടുകളുണ്ട്.
Business
തിരുവനന്തപുരം: ആമസോണ്‍ ഗ്ലോബൽ സെല്ലിംഗിലൂടെ ഇന്ത്യയിൽ നിന്ന് 2015 മുതൽ 2025 വരെയുള്ള ആകെ ഇ കോമേഴ്സ് കയറ്റുമതി 20 ബില്യണ്‍ ഡോളർ എന്ന നാഴികക്കല്ലു പിന്നിട്ടതായി ആമസോണ്‍.
2025ഓടെ ഇന്ത്യയിൽനിന്നുള്ള ഇ കോമേഴ്സ് കയറ്റുമതി 10 ബില്യണ്‍ ഡോളറിലെത്തിക്കും എന്നായിരുന്നു ആമസോണ്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. പിന്നീട് ഈ ലക്ഷ്യം 20 ബില്യണ്‍ ഡോളറായി ഉയർത്തുകയായിരുന്നു.
2015ലാണ് ഇ-കോമേഴ്സ് കയറ്റുമതിക്കായുള്ള പതാകവാഹക പദ്ധതിയായ ആമസോണ്‍ ഗ്ലോബൽ സെല്ലിംഗ് ഇന്ത്യയിൽ അവതരിപ്പിച്ചത്. 10 വർഷത്തിനിടെ രണ്ടു ലക്ഷം കയറ്റുമതിക്കാരാണ് ഇതിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. വിൽപനക്കാരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം 33 ശതമാനം വർധനയാണ് ഉണ്ടായത്.
ഡൽഹി, രാജസ്ഥാൻ, ഗുജറാത്ത്, ഉത്തർപ്രദേശ്, തമിഴ്നാട്, മഹാരാഷ്ട്ര, ഹരിയാന എന്നിവയാണ് ആമസോണ്‍ ഗ്ലോബൽ സെല്ലിംഗ് വഴിയുള്ള കയറ്റുമതിയിൽ മുന്നിൽ നിൽക്കുന്നത്.
Business
ന്യൂയോർക്ക്: ആഗോളതലത്തിൽ കോർപറേറ്റ് ജീവനക്കാരുടെ എണ്ണത്തിൽ 14,000 തസ്തികകൾ കുറയ്ക്കുമെന്ന് ആമസോണ്‍ അറിയിച്ചു. ആർട്ടിഫിഷൽ ഇന്റലിജൻസിലെ വർധിച്ചുവരുന്ന നിക്ഷേപങ്ങൾക്കിടയിൽ ചെലവ് നിയന്ത്രിക്കുന്നതിനായി പ്രവർത്തന തലങ്ങൾ വെട്ടിക്കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ജീവനക്കാരെ കുറയ്ക്കുന്നത്.
ആമസോണ്‍ യുഎസിലെ രണ്ടാമത്തെ വലിയ തൊഴിൽ ദാതാവാണ്. കഴിഞ്ഞ വർഷം അവസാനം കന്പനിക്ക് ഏകദേശം 15.6 ലക്ഷം മുഴുവൻ സമയ, പാർട്ട് ടൈം ജീവനക്കാരുണ്ടായിരുന്നു. ആമസോണിന്റെ കോർപറേറ്റ് വിഭാഗത്തിൽ ഏകദേശം 3,50,000 ജീവനക്കാരാണുള്ളത്.
കോവിഡ് കാലത്ത് ആവശ്യകത കൂടിയ സമയത്ത് കന്പനി നടത്തിയ ഉയർന്ന നിയമനങ്ങൾ പരിഹരിക്കുന്നതിനായി ഇന്നലെ മുതൽ 30,000 കോർപറേറ്റ് ജോലികൾ വെട്ടിക്കുറയ്ക്കാൻ ആമസോണ്‍ പദ്ധതിയിടുന്നതായി റോയിട്ടേഴ്സ് തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു.
ജീവനക്കാരെ വെട്ടിക്കുറയ്ക്കൽ അടുത്ത വർഷവും തുടരുന്നതിനാൽ ഇതിലേക്ക് എത്തിയേക്കാൻ സാധ്യതയുണ്ട്. ഇങ്ങനെയുണ്ടായാൽ കന്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തൊഴിൽ വെട്ടിക്കുറയ്ക്കലാകും. 2023ൽ വിവിധ ഘട്ടങ്ങളിലായി കന്പനി പറഞ്ഞുവിട്ട 27,000 തൊഴിലാളികളുടെ എണ്ണത്തെക്കാൾ കൂടുതലാകുമിത്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ആമസോണ്‍ തങ്ങളുടെ ജീവനക്കാരെ ഒന്നിലധികം ഡിവിഷനുകളിലായി പുനഃക്രമീകരിച്ചുകൊണ്ടിരിക്കുകയാണ്.
Business
വാഷിംഗ്ടണ്‍: ആമസോണിന്റെ ക്ലൗഡ് വിഭാഗമായ ആമസോണ്‍ വെബ് സര്‍വീസസില്‍ (എഡബ്ല്യുഎസ്) തകരാര്‍. ഇന്നലെ തടസം നേരിട്ടതോടെ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഉപയോക്താക്കളും ബിസിനസുകളും ജനപ്രിയ വെബ്സൈറ്റുകളും ആപ്പുകളും തടസപ്പെട്ടു.
ഫോര്‍ട്ട്നൈറ്റ്, സ്നാപ്ചാറ്റ്, റോബിന്‍ഹുഡ്, കോയിന്‍ബേസ്, റോബ്ലോക്സ്, വെന്മോ തുടങ്ങി നിരവധി ആപ്ലിക്കേഷനുകളുടെ സേവനങ്ങളെ സാങ്കേതികതകരാര്‍ ബാധിച്ചു. അതേസമയം ക്ലൗഡ് സേവനം സാധാരണനിലയിലേക്ക് തിരിച്ചുവരുന്നതായി ആമസോണ്‍ അറിച്ചു
ഔട്ട്ജേജ് ട്രാക്കര്‍ ഡൗണ്‍ഡിറ്റക്ടറിന്റെ കണക്കനുസരിച്ച് പ്രാദേശിക സമയം ഇന്നലെ പുലര്‍ച്ചെ 3.11 ഓടെയാണു പ്രശ്നങ്ങളുടെ സൂചന കണ്ടുതുടങ്ങിയത്. തൊട്ടുപിന്നാലെ 5,800ലധികം ഉപയോക്താക്കള്‍ എഡബ്ല്യുഎസില്‍ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
തകരാര്‍ പരിഹരിക്കാന്‍ നടപടികള്‍ ആരംഭിച്ചതായും ചില സേവനങ്ങള്‍ വീണ്ടെടുത്തതായും എഡബ്ല്യുഎസ് അറിയിച്ചു. വടക്കന്‍ വിര്‍ജീനിയയില്‍ സ്ഥിതിചെയ്യുന്ന ഏറ്റവും വലിയ ഡാറ്റാ ഹബ്ബുകളില്‍ ഒന്നാണ് എഡബ്ല്യുഎസ്.
തകരാര്‍ സംഭവിച്ചതിന്റെ മൂലകാരണം കണ്ടെത്തിയതായി കമ്പനി അറിയിച്ചു. എഡബ്ല്യുഎസ് ക്ലൗഡ് നെറ്റ്വര്‍ക്കിനെ ആശ്രയിക്കുന്ന നിരവധി പ്രധാന സേവനങ്ങള്‍ പ്രവര്‍ത്തനരഹിതമായി. സര്‍ക്കാരിന്റെയും നിരവധി സര്‍വകലാശാലകളുടെയും പ്രവര്‍ത്തനം തടസപ്പെട്ടു.
ആമസോണ്‍ ഡോട് കോം, പ്രൈം വീഡിയോ, അലക്, ഫോര്‍ട്ട്നൈറ്റ്, റോബ്ലോക്സ്, ക്ലാഷ് റോയല്‍, ക്ലാഷ് ഓഫ് ക്ലാന്‍സ്, റെയിന്‍ബോ സിക്സ് സീജ്, പബ്ജി ബാറ്റില്‍ഗ്രൗണ്ട്സ്, വേഡില്‍, സ്നാപ്ചാറ്റ്, സിഗ്നല്‍, കാന്‍വ, ഡുവോലിംഗോ, ക്രഞ്ചൈറോള്‍, ഗുഡ്റീഡ്സ്, കോയിന്‍ബേസ്, റോബിന്‍ഹുഡ്, വെന്മോ, ചൈം, ലിഫ്റ്റ്, കോളജ്ബോര്ഡ്, വെരിസോണ്‍, മക്ഡൊണാള്‍ഡ്സ് ആപ്പ്, ദ ന്യൂയോര്‍ക്ക് ടൈംസ്, ലൈഫ്360, ആപ്പിള്‍ ടിവി, പെര്‍പ്ലെക്സിറ്റി എഐ എന്നിവ പ്രവര്‍ത്തനരഹിതമായതായും കമ്പനി അറിയിച്ചു.