തൊടുപുഴയുടെ നെല്ലറയാണ് അഞ്ചിരി. ഇടുക്കിയിലെ പാടശേഖരങ്ങൾ പലതും വിസ്മൃതിയിലായെങ്കിലും അഞ്ചിരി പാടശേഖരവും കാർഷിക കൂട്ടായ്മയും ഇപ്പോഴും നിലനിന്നുപോകാൻ കാരണം ഇവിടത്തെ കർഷകരുടെ മണ്ണിനോടുള്ള സ്നേഹവും പരമ്പരാഗതമായി തുടർന്നു പോരുന്ന നെൽകൃഷിയോടുള്ള ആത്മബന്ധവുമാണ്.
നെൽകൃഷി ഇവിടത്തെ കർഷകർക്ക് നഷ്ടത്തിന്റെ കണക്കുകളാണ് സമ്മാനിക്കുന്നതെങ്കിലും ഇപ്പോഴും നിലമൊരുക്കി കൊയ്ത്തുപാട്ടിന്റെ ശീലുകൾ ഉരുവിട്ട് മുടങ്ങാതെ ഇവർ ഓരോ വർഷവും വിത്തെറിയുമ്പോൾ മനസിൽ നിറയുന്നത് പറഞ്ഞറിയിക്കാനാവാത്ത ആനന്ദം. അഞ്ചിരി പാടശേഖര സമിതിയുടെ നേതൃത്വത്തിലാണ് ഇവിടെ നെൽകൃഷി മുടക്കം കൂടാതെ നടത്തിവരുന്നത്.
കൃഷിയാരംഭിച്ചത് നൂറ്റാണ്ടിനു മുമ്പ്
ഒരു നൂറ്റാണ്ടു മുമ്പ് അഞ്ചിരി പാടശേഖരത്ത് കൃഷിയാരംഭിച്ചതെന്നാണ് പഴമക്കാർ പറയുന്നത്. പതിറ്റാണ്ടുകൾക്കുമുന്പ് ഇവിടെ കുടിയേറി താമസിച്ച കർഷകർ പിന്നീടു നിലംനികത്തി പാടശേഖരമാക്കി മാറ്റുകയായിരുന്നു.
ഇടവെട്ടി പഞ്ചായത്തു മുതൽ ആലക്കോട് പഞ്ചായത്തിലെ തലയനാടു വരെ നീണ്ടു കിടക്കുന്ന പാടശേഖരമായിരുന്നു ഇത്. 120 ഏക്കറോളം സ്ഥലത്താണ് ആദ്യഘട്ടത്തിൽ നെൽകൃഷിയിറക്കിയിരുന്നത്. കാലക്രമേണ നെൽകൃഷി ചെയ്തിരുന്ന നിലത്തിന്റെ വിസ്തീർണം കുറഞ്ഞു.
കൂടുതൽ സ്ഥലത്തും തെങ്ങുൾപ്പെടെ മറ്റു വിളകൾ ഇടം പിടിച്ചു. എങ്കിലും 40 ഏക്കറോളം സ്ഥലത്ത് ഇപ്പോഴും കർഷകർ നെൽകൃഷി ചെയ്തു വരുന്നുണ്ട്.
വറ്റാത്ത ജലലഭ്യത
വർഷത്തിൽ ഒരിക്കൽപോലും വറ്റാത്ത കൈത്തോടുകളാണ് അഞ്ചിരി പാടശേഖരത്തെ ജലസമൃദ്ധമാക്കുന്നത്. വെള്ളം പാടത്തേക്കു കയറ്റാനായി തോട്ടിൽ ചെറു ചെക്കുഡാമുകളുമുണ്ട്. അതിനാൽ വേനൽക്കാലത്തുപോലും സമൃദ്ധമായി വെള്ളം ലഭിക്കും.
ഇറിഗേഷൻ വകുപ്പ് നിർമിച്ചിരിക്കുന്ന ചെക്ക് ഡാമും ഇവിടെയുണ്ട്. ഓരോ കർഷകരും പാടത്തേക്ക് ആവശ്യമായ വെള്ളം തിരിച്ചു വിട്ടാണ് കൃഷി ചെയ്യുന്നത്.
വർഷത്തിൽ രണ്ടു കൃഷി
വർഷത്തിൽ രണ്ട് കൃഷി ചെയ്യുന്ന ഇരുപ്പൂപാടമാണ് ഇവിടുത്തേത്. ജൂണിൽ വിതച്ച് 100 ദിവസത്തിനു ശേഷം ഓണത്തിന് വിളവെടുക്കുന്ന വിരിപ്പ് കൃഷിയും നവംബറിൽ വിതച്ച് വിഷുവിന് വിളവെടുക്കുന്ന മുണ്ടകൻ കൃഷിയും. മുണ്ടകൻ കൃഷി എല്ലാവരും ചെയ്യും.
ഉമ, കുഞ്ഞൂഞ്ഞ്, ഐആർഎസ് എന്നിവയാണ് പ്രധാനമായും കൃഷി ചെയ്യുന്ന ഇനങ്ങൾ. പ്രതിസന്ധി മൂലം ഈ വർഷം ഒരു കൃഷി മാത്രമാണ് ഇറക്കാനായത്. വിരിപ്പുകൃഷി സമയത്ത് കനത്ത മഴയായതിനാൽ വിളനാശം ഭയന്നാണ് കൃഷിയിറക്കാതിരുന്നത്.
ട്രാക്ടർ ഉപയോഗിച്ചാണ് നിലം ഒരുക്കൽ. തൊഴിലാളികളും കർഷകരും ചേർന്ന് ഞാറു നടും. വിളവെടുപ്പാകുന്പോൾ പാലക്കാടുനിന്നും യന്ത്രമെത്തിച്ച് കൊയ്ത്തു നടത്തുകയാണ് ചെയ്യുന്നത്.
വിൽപ്പന സപ്ലൈകോ വഴി
സപ്ലൈക്കോയ്ക്കാണ് നെല്ല് വിൽപ്പന നടത്തുന്നത്. കൃഷിയിറക്കി 40 ദിവസത്തിനുള്ളിൽ സപ്ലൈക്കോയിൽ ബുക്ക് ചെയ്യണം. കഴിഞ്ഞയാഴ്ച മുതൽ ഈ വർഷത്തെ ബുക്കിംഗ് ആരംഭിച്ചു. കഴിഞ്ഞ വർഷം 35 ടണ് നെല്ലാണ് സപ്ലൈക്കോയ്ക്ക് കൈമാറിയത്.
സപ്ലൈക്കോ നിർദേശിക്കുന്ന മില്ലുടമകൾ വാഹനങ്ങളുമായി എത്തി നെല്ല് കൊണ്ടുപോകും. നെല്ല് തൂക്കി ചാക്കിലാക്കി വാഹനത്തിൽ കയറ്റിക്കൊടുക്കണം.
എന്നാൽ സപ്ലൈക്കോയിൽനിന്നു നെല്ലിന്റെ വില ലഭിക്കാനുള്ള കാലതാമസം പ്രതിസന്ധി സൃഷ്ടിക്കാറുണ്ട്.
സർക്കാർ സഹായം
നിലവിൽ നെൽകൃഷി ചെയ്യുന്ന കർഷകർക്ക് കൃഷിവകുപ്പിന്റെ സഹായം ലഭിക്കുന്നുണ്ട്. നെൽകൃഷി പ്രോത്സാഹന പദ്ധതി പ്രകാരം ഹെക്ടറിന് 4,500 രൂപ നിരക്കിലാണ് സബ്സിഡി ലഭിക്കുന്നത്.
ഇതിനു പുറമേ ത്രിതല പഞ്ചായത്തുകൾ നെൽകൃഷിയുടെ കൂലിച്ചെലവുകൾ എന്ന പേരിലും സഹായധനം നൽകാറുണ്ട്. എല്ലാ വർഷവും ഇളംദേശം ബ്ലോക്കും ആലക്കോട് പഞ്ചായത്തും ഇതിനായി ഫണ്ട് നീക്കിവയ്ക്കും.
ഈ സഹായത്താലാണ് കർഷകർ കൃഷി മുന്നോട്ടു കൊണ്ടു പോകുന്നത്.
പാടശേഖര സമിതി
സജീവമായി പ്രവർത്തിക്കുന്ന അഞ്ചിരി പാടശേഖര സമിതിയാണ് ഇവിടെ കർഷകർക്ക് ആവശ്യമായ എല്ലാ പിന്തുണയും നൽകി ഒപ്പമുള്ളത്. മൂന്നു പതിറ്റാണ്ടിലേറെയായി പാടശേഖര സമിതി പ്രവർത്തിച്ചു വരുന്നുണ്ട്.
തങ്കച്ചൻ മാത്യു കളരിക്കത്തൊട്ടിയിൽ പ്രസിഡന്റും മാത്യു വള്ളോപ്പിള്ളിൽ സെക്രട്ടറിയുമായ ഏഴംഗ ഭരണസമിതിയാണ് ഇപ്പോൾ നേതൃത്വം നൽകുന്നത്.
പഞ്ചായത്തംഗവും സഹകരണബാങ്ക് പ്രസിഡന്റുമായ ടോമി കാവാലം വൈസ് പ്രസിഡന്റും കെ.ആർ. ശശി ഞാറക്കാട്ടിൽ ട്രഷററും ഏബ്രഹാം മുണ്ടയ്ക്കൽ, ഫിലിപ്പ് ജോർജ് പൂവന്തിക്കുന്നേൽ, എം.ജെ. മാത്യു മുണ്ടയ്ക്കൽ എന്നിവർ കമ്മിറ്റിയംഗങ്ങളുമാണ്. അഞ്ചിരിയിൽ സ്വന്തം കെട്ടിടവും ട്രാക്ടറും സമിതിക്ക് സ്വന്തമായുണ്ട്.
പ്രതിസന്ധികളേറെ
വിത്തിറക്കുന്നതു മുതൽ നെല്ല് വിൽപന നടത്തുന്നതുവരെ വിവിധ പ്രതിസന്ധികളെ തരണം ചെയ്താണ് കൃഷിയിറക്കുന്നതെന്നു കർഷകർ പറയുന്നു. പാടങ്ങളിൽ കൃഷിപ്പണികൾ ചെയ്യാൻ ഇപ്പോൾ തൊഴിലാളികളെ കിട്ടാനില്ലായെന്നതാണ് പ്രധാന പ്രതിസന്ധി.
വിരലിലെണ്ണാവുന്ന കർഷക തൊഴിലാളികൾ മാത്രമാണ് ഇപ്പോൾ ഈ മേഖലയുമായി ബന്ധപ്പെട്ട് പണിയെടുക്കുന്നത്. പ്രതികൂല കാലാവസ്ഥ പലപ്പോഴും കർഷകർക്ക് തിരിച്ചടിയായി മാറാറുണ്ട്. മഴ കൂടുതലായി ലഭിച്ചാൽ കൊയ്ത്തു നടക്കില്ല.
പലപ്പോഴും മഴക്കൂടുതൽമൂലം നെൽക്കതിരുകൾ നശിച്ച് കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടായിട്ടുണ്ട്. ഇതിന്റെ പേരിൽ കൃഷി വകുപ്പിൽനിന്ന് ഒരു രൂപ പോലും ലഭിക്കാറില്ലെന്നു കർഷകർ വ്യക്തമാക്കി.
വിള ഇൻഷുറൻസ് ചെയ്യാറുണ്ടെങ്കിലും നാമമാത്രമായ നഷ്ടപരിഹാരം ലഭിക്കാൻ കാലങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയാണ്. വിതച്ച് 40 ദിവസത്തുള്ളിൽ ഇൻഷുറൻസ് ചെയ്താൽ മാത്രമേ ആനുകൂല്യം ലഭിക്കു.
സപ്ലൈകോ സംഭരിക്കുന്ന നെല്ലിന്റെ പണം സമയബന്ധിതമായി ലഭിക്കുന്നില്ലെന്നതാണ് മറ്റൊരു പ്രതിസന്ധി. മുൻ വർഷങ്ങളിൽ സംഭരിച്ച നെല്ലിന്റെ വിലയാണ് പലപ്പോഴും പിന്നീട് ലഭിക്കുന്നത്.
ഇതിനു പുറമെ കൊയ്ത്ത് ഉൾപ്പെടെയുള്ള അനുബന്ധ ജോലികൾക്കും പണച്ചെലവേറി. പാലക്കാടു നിന്നും എത്തിക്കുന്ന കൊയ്ത്തു യന്ത്രത്തിന് 3000 രൂപയാണ് മണിക്കൂറിന് വാടക.
ഇത്തരത്തിൽ പ്രതിസന്ധികളേറെയാണെങ്കിലും കൃഷി ഉപേക്ഷിക്കാൻ അഞ്ചിരിയിലെ കർഷകർ തയാറല്ല. കാരണം ഇവരുടെ ജീവിതത്തിന്റെ ഭാഗമാണ് ഈ പച്ച വിരിച്ച നെൽപ്പാടങ്ങൾ.