District News
ആറന്മുള: വിജ്ഞാനകേരളം ഹയര്‍ ദ ബെസ്റ്റ് പദ്ധതിയുടെ ഭാഗമായി ആറന്മുള കോളജ് ഓഫ് എന്‍ജിനിയറിംഗ്, പന്തളം ബ്ലോക്ക് പഞ്ചായത്ത്, കുടുംബശ്രീ, കെ ഡിസ്ക്, കെകെഇഎം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മെഗാ തൊഴില്‍ മേള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് ഏബ്രഹാം ഉദ്ഘാടനം ചെയ്തു. പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.എസ്. അനീഷ്മോന് അധ്യക്ഷത വഹിച്ചു.
അമ്പതോളം കമ്പനികള്‍ പങ്കെടുത്ത തൊഴില്‍ മേളയില്‍ 500ല്‍പരം ഉദ്യോഗാര്‍ഥികള്‍ പങ്കെടുത്തു. 110 പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കുകയും 170 പേരെ അടുത്തഘട്ടത്തിലേക്ക് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുകയുമുണ്ടായെന്ന് ജില്ലാ മിഷന് മാനേജര്‍ ബി. ഹരികുമാര്‍ പറഞ്ഞു.
തുടര്മേളകള് 25ന് റാന്നി വൈക്കം ഗവ. സ്കൂൾ, പരുമല ഡിബി കോളജ്, കാരംവേലി എസ്എന്‍ഡിപിഎച്ച്എസ്എസ് എന്നിവിടങ്ങളിലും നവംബര്‍ ഒന്നിന് ഗവ. സ്കൂള്‍ കൈപ്പട്ടൂർ, ഗവ. ബോയ്സ് സ്കൂള്‍ അടൂര്‍ എന്നിവിടങ്ങളിലും നടക്കും.
കോളജ് ഓഫ് എന്‍ജിനിയറിംഗ് ആറന്മുള പ്രിന്‍സിപ്പല്‍ എസ്.ബി. റിനി ജോണ്‍സ്, വിജ്ഞാന പത്തനംതിട്ട ഡിഎംസി ബി. ഹരികുമാര്‍ , മുന്‍ എംഎല്‍എ എ. പത്മകുമാര്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ ആർ. അജയകുമാര്‍, പന്തളം ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന് അംഗം ജൂലി ദിലീപ്, സ്ഥിരംസമിതി അധ്യക്ഷന്‍ പോള്‍ രാജൻ,
ആറന്മുള ഗ്രാമപഞ്ചായത്ത് വാര്‍ഡ് അംഗങ്ങളായ ശിവൻ, വിശ്വന്, വിജ്ഞാന പത്തനംതിട്ട പിഎംയു അംഗം ജോര്‍ജ് വര്‍ഗീസ്, കോളജ് ഓഫ് എന്‍ജിനിയറിംഗ് ആറന്മുള അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ സുവിന് സുന്ദര്‍, പന്തളം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സനല്‍കുമാര്‍ പി., സിഡിഎസ് ചെയര്‍പേഴ്സണ്‍ സോമവല്ലി എന്നിവര്‍ പ്രസംഗിച്ചു.
Kerala
ആറന്മുള: പാർഥസാരഥി ക്ഷേത്രത്തിൽ ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ചു നടക്കുന്ന അഷ്ടമിരോഹിണി വള്ളസദ്യ ഇന്ന്.
501 പറ അരിയുടെ ചോറും വിഭവങ്ങളുമാണ് ഒരുക്കുന്നത്. അരലക്ഷത്തിൽപരം ആളുകൾ സദ്യയിൽ പങ്കാളികളാകും.
500ല്‍ പരം പാചകക്കാരാണ് സദ്യവട്ടങ്ങൾ ഒരുക്കുന്നത്. അന്പലപ്പുഴ പാൽപ്പായസം അടക്കം നാല്പതിൽപരം വിഭവങ്ങളോടെയുള്ള സദ്യ ക്ഷേത്രത്തിന് ചുറ്റുമുള്ള തിരുമുറ്റത്തും വെളിയിലുള്ള മൂന്ന് സദ്യാലയങ്ങളിലുമാണ് വിളന്പുന്നത്. സദ്യയിൽ പങ്കെടുക്കുന്നതിനായി ആറന്മുള കരയിലെ പള്ളിയോടങ്ങൾ രാവിലെ 11.30ഓടെ ജലഘോഷയാത്രയായി ക്ഷേത്രക്കടവിലെത്തും.
മന്ത്രിമാരായ വി.എൻ. വാസവൻ, പി. പ്രസാദ്, വീണാ ജോർജ്, പ്രമോദ് നാരായണൻ എംഎൽഎ, തിരുവിതാംകൂർ ദേവസ്വം ബോർഡ് മെംബർ പി. ഡി. സന്തോഷ് കുമാർ തുടങ്ങിയവർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കും.
Kerala
ആറന്മുള: ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിലെ തിരുവോണ സദ്യയ്ക്കുള്ള വിഭവങ്ങളുമായി തോണിയാത്ര ഇന്ന്. ആറന്മുള ഉത്തൃട്ടാതി ജലോത്സവത്തിന്റെ ഐതിഹ്യം പേറുന്ന തോണിയാത്രയ്ക്കുള്ള ഒരുക്കങ്ങളായി. മഹാവിഷ്ണു ക്ഷേത്രക്കടവില്‍ നിന്ന് തോണി ഇന്നു വൈകുന്നേരം പുറപ്പെടും.
മങ്ങാട്ട് ഇല്ലത്തെ അനൂപ് നാരായണന് ഭട്ടതിരിയാണ് ഇത്തവണ തോണി യാത്രയ്ക്ക് നേതൃത്വം നല്‍കുന്നത്. യാത്രയ്ക്കായി ഭട്ടതിരി ജലമാര്‍ഗം ആറന്മുളയ്ക്കു യാത്രതിരിച്ചു. പരന്പരാഗത വഴിയിലൂടെ ഇന്നലെ ആറന്മുളയിലെത്തി.
ഇന്നു രാവിലെ ആറന്മുളയില് നിന്നു പുറപ്പെട്ട് അയിരൂര്‍ പുതിയകാവ് ക്ഷേത്രത്തിലെ ദര്‍ശനത്തിനും ഉച്ചപൂജയ്ക്കുംശേഷം ഭട്ടതിരി കാട്ടൂരിലേക്ക് പുറപ്പെടും. കാട്ടൂര്‍ ക്ഷേത്രത്തിലെ ദീപാരാധനയ്ക്കുശേഷം മേല്‍ശാന്തി കൊളുത്തി നല്കുന്ന ദീപം മങ്ങാട്ട് ഭട്ടതിരി ഏറ്റുവാങ്ങി തോണിയില്‍ പ്രതിഷ്ഠിക്കും. കാട്ടൂര്‍ കരയിലെ നായര്‍ തറവാടുകളില്‍ നിന്നെത്തിക്കുന്ന വിഭവങ്ങള്‍ തോണിയില്‍ കയറ്റും.
ഉരലില്‍ കുത്തിയെടുത്ത നെല്ലില്‍ നിന്നുള്ള അരിയാണ് തോണിയില്‍ കയറ്റുന്നത്. മറ്റു വിഭവങ്ങളും പ്രദേശവാസികള്‍ കൃഷി ചെയ്തു തയാറാക്കിയവയാണ്. പള്ളിയോടങ്ങളുടെ അകമ്പടിയോടെ യാത്ര തിരിക്കുന്ന തിരുവോണത്തോണി അയിരൂര്‍ മഠത്തിലും മേലുകര വെച്ചൂര്‍ മനയിലും അടുപ്പിച്ച് ഉപചാരം സ്വീകരിക്കും.
പമ്പയെ പ്രകാശപൂരിതമാക്കിയുള്ള യാത്രയെ ഇരുകരകളിലും മണ്‍ചിരാതുകള്‍ തെളിച്ച് സ്വീകരിക്കും. പുലര്‍ച്ച ക്ഷേത്രക്കടവിലെത്തുന്ന തോണിയില്‍ നിന്ന് ഭദ്രദീപം ക്ഷേത്ര ശ്രീകോവിലില്‍ കൊളുത്തും. ഇന്നു രാത്രി പന്പയിലൂടെ യാത്ര ചെയ്ത് നാളെ പുലര്‍ച്ചെ ആറന്മുള ക്ഷേത്രക്കടവിലെത്തുന്പോള് ഭട്ടതിരിയെയും സംഘത്തെയും ആചാരപരമായ ചടങ്ങുകളോടെ സ്വീകരിക്കും.
തോണിയിലെത്തിക്കുന്ന വിഭവങ്ങള്‍ ഉപയോഗിച്ചാണ് ക്ഷേത്രത്തില്‍ തിരുവോണ ദിവസം സദ്യ ഒരുക്കുന്നത്. സദ്യയ്ക്കുശേഷം പണക്കിഴിയും സമര്‍പ്പിച്ച് ഭട്ടതിരി മടങ്ങും. പന്പയെ പ്രകാശ പൂരിതമാക്കിയുള്ള യാത്രയുടെ സ്മരണയിലാണ് ഉത്തൃട്ടാതി നാളില്‍ പന്പാനദിയില്‍ പള്ളിയോടങ്ങള്‍ ജലഘോഷയാത്രയ്ക്കെത്തുന്നത്.