ഹരിപ്പാട്: ആറാട്ടുപുഴ എസി പള്ളി ജംഗ്ഷന് സമീപം വാഹനാപകടത്തിന് പിന്നാലെ യുവാവിന് നേരെ ക്രൂര മർദനം. തൃക്കുന്നപ്പുഴയിൽ നിന്ന് ഭക്ഷണം വാങ്ങി മടങ്ങുകയായിരുന്ന കുളങ്ങരശേരിൽ അനുവിനെയാണ് ഒരു സംഘം യുവാക്കൾ ചേർന്ന് മാരകമായി പരിക്കേൽപ്പിച്ചത്.
അനു ഓടിച്ചിരുന്ന കാറിന്റെ മിറർ തട്ടി റോഡരികിൽ നിന്ന അമീർ എന്ന യുവാവ് വീണതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാൻ അനു വാഹനം നിർത്തിയെങ്കിലും, സ്ഥലത്തെത്തിയ അക്രമിസംഘം യാതൊരു പ്രകോപനവുമില്ലാതെ അനുവിനെ ആക്രമിക്കുകയായിരുന്നു.
കമ്പി വടികളും മരത്തടികളും ഉപയോഗിച്ച് ഒരു മണിക്കൂറോളം നീണ്ടുനിന്ന ക്രൂരതയിൽ അനുവിന്റെ കണ്ണിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റു. മകനെ രക്ഷിക്കാനായി സ്ഥലത്തെത്തിയ മാതാപിതാക്കളുടെ അപേക്ഷ പോലും വകവെക്കാതെയായിരുന്നു അക്രമം.
പരിക്കേറ്റ് രക്തം വാർന്നൊലിച്ചിട്ടും യുവാവിനെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും ഇവർ സമ്മതിച്ചില്ല. അക്രമത്തിൽ അനുവിന്റെ കാർ പൂർണമായും തകർത്തു.
പിന്നീട് നാട്ടുകാർ സംഘടിച്ചതോടെയാണ് അക്രമികൾ പിന്തിരിഞ്ഞത്. നിലവിൽ ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന അനുവിന്റെ വലതുകണ്ണിന്റെ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ട നിലയിലാണ്.
എല്ലിനും പല്ലിനും പൊട്ടലുകളുണ്ട്. സംഭവത്തിൽ കണ്ടാലറിയാവുന്ന പതിനൊന്നു പേർക്കെതിരെ തൃക്കുന്നപ്പുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.