ചണ്ഡിഗഢ്: ഹരിയാനയിലെ ഭിവാനി ജില്ലയിൽ ബോഡിബിൽഡറായ യുവാവ് മർദനമേറ്റ് കൊല്ലപ്പെട്ടു. റോഹ്തക് ജില്ലയിലെ ഹുമയൂൺപുർ സ്വദേശിയായ റോഹിത് ധൻകറാണ് മരിച്ചത്.
സുഹൃത്ത് ജതിനോടൊപ്പം ഒരു വിവാഹച്ചടങ്ങിന് പോയപ്പോൾ അവിടെവച്ചുണ്ടായ വാഗ്വാദം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നുവെന്ന് ബന്ധുവായ സതീഷ് പറയുന്നു.
""വെള്ളിയാഴ്ച വിവാഹം നടക്കുന്ന സ്ഥലത്ത് ഒരു സംഘം ചെറുപ്പക്കാർ പെൺകുട്ടികളുടെ മുൻപിൽ വച്ച് സഭ്യമല്ലാത്ത ഭാഷയിൽ സംസാരിക്കുന്നത് ശ്രദ്ധയിൽപെട്ട ഞങ്ങൾ അത് ചൂണ്ടിക്കാട്ടി. പിന്നീട് ഈ സംഘം ഞങ്ങളുടെ വാഹനത്തെ പിന്തുടർന്നു.
റെയിൽവേ ഗേറ്റിന് സമീപം കാർ തടഞ്ഞുനിർത്തുകയും ധൻകറെ വടികളും ഹോക്കി സ്റ്റിക്കുകളും ഉപയോഗിച്ച് മർദിക്കുകയുമായിരുന്നു’’,-സുഹൃത്തായ ജതിൻ പറഞ്ഞു. ഉടനടി ധൻകറെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതികളെ പോലീസ് തെരയുന്നുണ്ട്.