National
ഹൈദരാബാദ്: പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആറുവയസുകാരിയായ മകളെ കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ.
മൂന്നു മക്കളുടെ പിതാവായ മഹാരാഷ്ട്ര നാന്ദേഡിലെ കെരൂർ നിവാസിയായ പാണ്ഡുരംഗ് കൊണ്ടമംഗലെയാണ് തന്റെ ഇരട്ട പെൺകുട്ടികളിൽ ഒരാളെ കനാലിൽ മുക്കി കൊലപ്പെടുത്തിയത്.
രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക് മഹാരാഷ്ട്രയിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ യോഗ്യതയില്ല. ഇതോടെയാണ് മൂന്നു കുട്ടികളിൽ ഒരാളായ പ്രാച്ചിയെ കൊലപ്പെടുത്തിയത്.
National
ന്യൂഡൽഹി: കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ തനിച്ച് മത്സരിക്കാൻ ആം ആദ്മി പാർട്ടി. ഒറ്റയ്ക്ക് മത്സരിക്കാൻ സംസ്ഥാനനേതൃത്വത്തിന് പാർട്ടി ദേശീയ അധ്യക്ഷൻ അരവിന്ദ് കേജരിവാൾ അനുമതി നൽകി.
ഇന്ത്യാ സഖ്യത്തിൽനിന്ന് പിൻമാറിയശേഷം, മറ്റുപാർട്ടികളുമായി സഹകരിച്ചുള്ള തെരഞ്ഞെടുപ്പുസഖ്യങ്ങൾ വേണ്ടെന്നാണ് എഎപി നയം.
ചർച്ചകൾക്കായി എഎപി സംസ്ഥാനപ്രസിഡന്റ് വിനോദ് മാത്യു വിൽസന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഡൽഹിയിലെത്തി കേജരിവാളിനെ കണ്ടത്. തദ്ദേശതെരഞ്ഞെടുപ്പിൽ ജയിച്ച പാർട്ടിയുടെ ജനപ്രതിനിധികളെയും കേജരിവാൾ അഭിനന്ദിച്ചു.
Kerala
കൊച്ചി: വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ആവശ്യവുമായി പാർട്ടി ഇതുവരെ സമീപിച്ചിട്ടില്ലെന്ന് നടന് ധര്മജന് ബോള്‍ഗാട്ടി. മത്സരിക്കാന്‍ ആവശ്യപ്പെട്ടുതന്നെ ഇതുവരെ കോൺഗ്രസ് പാര്‍ട്ടി സമീപിച്ചിട്ടില്ല. പാര്‍ട്ടി സമീപിച്ചാലും ആലോചിച്ചിട്ടേ പറയാനാവൂ, കാരണം മത്സരത്തിന് ഇറങ്ങാനുള്ള സാമ്പത്തികം ഇപ്പോഴില്ലെന്ന് ധര്മജന് ദീപിക ഓൺലൈനിനോടു പ്രതികരിച്ചു.
അങ്ങനെയൊരു ആവശ്യം ഉന്നയിച്ച് പാര്‍ട്ടി എന്നെ സമീപിച്ചിട്ടില്ല. സ്വതന്ത്രനായി മത്സരിക്കാന്‍ താല്പര്യമില്ല. പാര്‍ട്ടി സമീപിച്ചാലും ആ സമയത്ത് ആലോചിച്ചിട്ടേ പറയാന്‍ പറ്റൂ. കാരണം ഇതിനു അത്യാവശ്യം സാമ്പത്തിക പിൻബലം ആവശ്യമാണ്. അതൊന്നും എന്റടുത്ത് ഇല്ല. അതുകൊണ്ട് ഒന്നും പറയാന്‍ പറ്റില്ല. പിന്‍വലിഞ്ഞു നില്‍ക്കാനാണ് സാധ്യത - ധര്മജന് പറഞ്ഞു.
അതേസമയം, കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ധര്മജന് ബാലുശേരിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചു പരാജയപ്പെട്ടിരുന്നു. എല്‍ഡിഎഫിന്റെ സച്ചിന് ദേവ് ആണ് ബാലുശേരിയില്‍ ജയിച്ചത്. ധര്‍മജന്റെ പരാജയത്തിനു പിന്നാലെ ഫണ്ട് പിരിവുമായി ബന്ധപ്പെട്ട തര്‍ക്കവും കോണ്‍ഗ്രസില്‍ നടന്നിരുന്നു.
ഒരു കെപിസിസി സെക്രട്ടറിയും യുഡിഎഫ് മണ്ഡലം ഭാരവാഹിയും ചേർന്നു തന്റെ പേരില്‍ ലക്ഷങ്ങള്‍ പിരിച്ചെടുത്തുവെന്നു നടന് കെപിസിസി പ്രസിഡന്റിനു പരാതി നല്‍കിയിരുന്നു. ഈ പണം തെരഞ്ഞെടുപ്പില്‍ വിനിയോഗിച്ചിട്ടില്ലെന്നും തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്നും ആയിരുന്നു ധര്‍മജന്റെ പരാതി.
Kerala
കണ്ണൂർ: രണ്ടാം പിണറായി സർക്കാരിൽ രണ്ടു ടേം പൂർത്തിയാക്കിയ 23 പേരിൽ 21 പേരും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കും. ഉടുന്പൻചോല എംഎൽഎ എം.എം. മണി, കൊല്ലം എംഎൽഎ മുകേഷ് എന്നിവർ ഒഴികെ എല്ലാവരോടും മത്സരിക്കാനാണു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നിർദേശം നല്‍കിയിരിക്കുന്നത്.
അതേസമയം, പാർട്ടി നേരത്തെ തീരുമാനിച്ച പ്രായപരിധിയിൽ മുഖ്യമന്ത്രി പിണറായി വിജയന് ഇളവ് നൽകി മത്സരിപ്പിക്കും. ധർമടത്തുതന്നെയായിരിക്കും പിണറായി മത്സരിക്കുക.
കണ്ണൂരിൽ മുൻ മന്ത്രിയും മട്ടന്നൂർ നിയോജക മണ്ഡലം എംഎൽഎയുമായ കെ.കെ. ശൈലജ മത്സരിക്കുന്നുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മത്സരിക്കേണ്ടന്നാണു നിർദേശം.
ഗോവിന്ദനു പകരം സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റായ തളിപ്പറന്പിൽ എം.വി. ജയരാജൻ മത്സരിക്കും. മത്സരിക്കാൻ നിർദേശിച്ചവർ മണ്ഡലങ്ങളിൽ സജീവമാകാനും നിർദേശമുണ്ട്.
സിപിഎം കേന്ദ്ര കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് രണ്ടു ടേം നിബന്ധന ഒഴിവാക്കുന്നത്. കേരളത്തിലെ സിപിഎം സ്ഥാനാർഥികളെ സംബന്ധിച്ച് ഈ മാസം 16 മുതൽ 18വരെ തിരുവനന്തപുരത്ത് നടക്കുന്ന കേന്ദ്രകമ്മിറ്റി യോഗം വിശദമായി ചർച്ച ചെയ്യും.
കേന്ദ്രകമ്മിറ്റിയിലായിരിക്കും രണ്ടു ടേം വ്യവസ്ഥ ഒഴിവാക്കുന്ന നിർദേശം ഔദ്യോഗികമായി പ്രഖ്യാപിക്കുക.
Kerala
പാലക്കാട്: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഡോ.പി. സരിൻ ഒറ്റപ്പാലത്ത് എൽഡിഎഫ് സ്ഥാനാർഥി ആയേക്കുമെന്ന് സൂചന. സരിനെ മത്സരിപ്പിക്കാൻ സിപിഎം സംസ്ഥാന തലത്തിൽ നീക്കം നടത്തുന്നുവെന്ന സൂചനയാണ് പുറത്തുവരുന്നത്.
പാലക്കാട് മണ്ഡലത്തിൽ സരിനെ പരിഗണിക്കില്ല. സരിന് വിജയ സാധ്യതയുള്ള സീറ്റ് തന്നെ നൽകണമെന്ന നിർദേശമുള്ളതായും വിവരമുണ്ട്.
ഒറ്റപ്പാലം കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ സരിന് നിർദേശം കിട്ടിയെന്നാണ് സൂചന.
Kerala
തിരുവനന്തപുരം: പുതിയതായി നിര്‍മിക്കുന്ന മദ്യത്തിന് പേരും ലോഗോയും നിര്‍ദേശിക്കാന്‍ പൊതുജനങ്ങള്‍ക്ക് പാരിതോഷികം നല്കി നടത്തുന്ന മത്സരം നഗ്നമായ അബ്കാരി ചട്ടലംഘനമാണെന്നും അതിനാൽ പിന്‍വലിക്കണമെന്നും വകുപ്പ് മന്ത്രി മറുപടി പറയണമെന്നും കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറിയും വക്താവുമായ പ്രസാദ് കുരുവിള.
"സരോഗേറ്റ് അഡ്വര്‍ടൈസ്മെന്റ്' ആണിത്. മദ്യത്തിന് പരസ്യം പാടില്ലായെന്ന നിയമവ്യവസ്ഥയുടെ നഗ്നമായ ലംഘനമാണ് ബെവ്കോയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുംവിധം പുതിയൊരു ബ്രാന്‍ഡിന് പേരും ലോഗോയും നിര്‍ദേശിക്കാനുള്ള അവസരം കുട്ടികള്‍ക്ക് പോലും തെറ്റായ സന്ദേശം നല്‍കും. ഈ നടപടി പിന്‍വലിക്കാതെ ഒരടി മുന്നോട്ട് പോകാന്‍ അനുവദിക്കില്ല.'-കെസിബിസി മദ്യവിരുദ്ധ സമിതി വ്യക്തമാക്കി.
കഴിഞ്ഞ 10 വര്‍ഷമായി മദ്യവര്‍ജ്ജനം പറയുന്ന സര്‍ക്കാര്‍ പുതുവര്‍ഷം കൊഴുപ്പിക്കാന്‍ ബാറുകളുടെ സമയം വര്‍ദ്ധിപ്പിച്ചതും, അബ്കാരി പ്രീണന സമീപനം സ്വീകരിക്കുന്നതും തെരഞ്ഞെടുപ്പ് ഫണ്ട് ലക്ഷ്യം വച്ചാണ്. മാരക ലഹരികളുടെയും മദ്യത്തിന്റെയും ദുരിതവും ദുരന്തവും പേറുന്ന അമ്മ സഹോദരിമാരുടെ ക്ഷമയെ പരീക്ഷിക്കുകയാണ് ഈ സര്‍ക്കാര്‍.
പ്രാദേശിക സര്‍ക്കാരുകളുടെ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ജനമനസ്സുകളില്‍ ഈ സര്‍ക്കാര്‍ ഒരു "കെയര്‍ടേക്കര്‍ സര്‍ക്കാര്‍' മാത്രമാണ്. നാലുമാസം കഴിഞ്ഞ് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മനസ്സൊരുക്കുന്ന വോട്ടര്‍മാരുടെയിടയില്‍ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ശക്തമായ ചിന്തയുണ്ടാകും.
"മുക്കിന് മുക്കിന് മദ്യശാലകള്‍' അനുവദിക്കുകയും മുട്ടുശാന്തിക്ക് മദ്യവര്‍ജ്ജനം പറയുകയും ചെയ്യുന്നവര്‍ മലയാളിയുടെ മദ്യാസക്തിയെന്ന ബലഹീനതയെ ചൂഷണം ചെയ്യുകയാണ്. കഴിഞ്ഞ 10 വര്‍ഷമായി പ്രകടനപത്രികയെ തള്ളിപ്പറഞ്ഞവര്‍ക്ക് മറ്റൊരു പ്രകടന പത്രികയും, ജാഥയും നടത്താനുള്ള ധാര്‍മികാവകാശം നഷ്ടപ്പെട്ടിരിക്കുകയാണ്.'-കെസിബിസി മദ്യവിരുദ്ധ സമിതി കുറ്റപ്പെടുത്തി.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റി മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള ചടങ്ങിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്.
ശബരിമലയിലേക്ക് സ്വകാര്യ സ്ഥാപനം നൽകിയ ആംബുലൻസ് വാഹനത്തിന്റെ സെക്രട്ടേറിയറ്റിൽ നടന്ന കൈമാറ്റ ചടങ്ങിലാണ് മുഖ്യമന്ത്രിക്കൊപ്പം ഉണ്ണിക്കൃഷ്ണൻ പോറ്റിയും മുഖ്യ സംഘാടകനായി പങ്കെടുത്തത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.
വാഹനത്തിന്റെ താക്കോൽദാന ചടങ്ങിൽ പ്രതീകാത്മക താക്കോലുമായി ഉണ്ണിക്കൃഷ്ണൻ പോറ്റി നിൽക്കുന്നതാണ് ദൃശ്യത്തിലുള്ളത്.
നേരത്തേ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ചെവിയിൽ മുഖ്യമന്ത്രി എന്തോ പറഞ്ഞു എന്ന തരത്തിലുള്ള ചിത്രം പ്രചരിച്ചിരുന്നെങ്കിലും വീഡിയോ ദൃശ്യത്തിൽ ഇതു വ്യക്തമല്ല.
Kerala
തിരുവനന്തപുരം: അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ നേമത്ത് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഭരണം കിട്ടിയാൽ 45 ദിവസത്തിനകം വികസന പദ്ധതി പ്രഖ്യാപിക്കുമെന്നും രാജീവ് ചന്ദ്രശേഖർ തൃശൂർ പ്രസ്ക്ലബിന്റെ വോട്ടു വൈബ് പരിപാടിയിൽ പറഞ്ഞു.
2016ലെ തെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ച മണ്ഡലമാണ് നേമം. ഒ. രാജഗോപാൽ ആണ് എംഎൽഎയായി തെരഞ്ഞെടുപ്പക്കെട്ടത്. എന്നാൽ 2021ൽ മന്ത്രി ശിവൻകുട്ടിയിലൂടെ എൽഡിഎഫ് മണ്ഡലം തിരിച്ചുപിടിച്ചു.
കുമ്മനം രാജശേഖരനായിരുന്നു 2021ൽ നേമത്തെ ബിജെപി സ്ഥാനാർഥി. കോൺഗ്രസ് നേതാവ് കെ. മുരളിധരനായിരുന്നു യുഡിഎഫ് വേണ്ടി മത്സരിച്ചത്.
രാജീവ് ചന്ദ്രശേഖർ തന്നെയായിരിക്കും നേമത്ത് മത്സരിക്കുകയെന്ന തരത്തിൽ റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. ഇന്ന് ആ റിപ്പോർട്ടുകൾ സ്ഥിരികരിച്ച് മത്സരിക്കുന്ന കാര്യം പ്രഖ്യാപിക്കുകയായിരുന്നു അദ്ദേഹം.
NRI
വാഷിംഗ്ടൺ ഡിസി: അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ 2026 - 2028 കാലയളവിലേക്ക് പെന്‍സില്‍വേനിയയില്‍ നിന്ന് നാഷണല്‍ കമ്മിറ്റിയിലേക്ക് അഭിലാഷ് ജോണ്‍ മത്സരിക്കുന്നു. ലീലാ മാരേട്ട് നേതൃത്വം നല്കുന്ന ടീം എംപവര്‍ പാനലിലാണ് അഭിലാഷ് മത്സരിക്കുന്നത്.
അമേരിക്കയില്‍ എത്തുന്നതിനു മുമ്പ് സാമൂഹ്യ സാംസ്കാരിക രംഗത്ത് സജിവമായ അഭിലാഷ് ജോണ്‍ തിരുവനന്തപുരം ലോ കോളജില്‍ നിയമ ബിരുദവും കേരള യൂണിവേഴ്സിറ്റി കാമ്പസില്‍ നിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. വിദ്യാര്‍ഥി പ്രസ്ഥാനങ്ങളിലൂടെ പൊതുപ്രവര്‍ത്തന രംഗത്തേക്ക് കടന്നുവന്ന നേതാവാണ് അഭിലാഷ് ജോണ്‍.
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയം നേടിയാണ് പൊതുപ്രവര്‍ത്തന രംഗത്ത് അദ്ദേഹം സജീവമായത്. കൊല്ലം കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായും സേവനം അനുഷ്ഠിച്ചു. കൊല്ലം ലൈബ്രറി കൗണ്‍സില്‍ പ്രതിനിധി, അഭിഭാഷക സംഘടനയുടെ അമരക്കാരൻ എന്നീ നിലകളിലും പ്രവർത്തിച്ചു.
2010 മുതല്‍ ഫിലാഡല്‍ഫിയയില്‍ സ്ഥിരതാമസമാക്കിയ അഭിലാഷ് ജോണ്‍ നിലവില്‍ പെന്‍സില്‍വേനിയ, ന്യൂജഴ്സി, ഡെലവെയര്‍ എന്നീ സംസ്ഥാനങ്ങളിലെ പതിനഞ്ചില്‍പ്പരം മലയാളി സംഘടനകളെ ഒരു കുടക്കീഴില് അണിനിരത്തുന്ന ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ ചെയര്മാന് കൂടിയാണ്.
അഭിലാഷ് ജോണിനെപ്പോലെ കഴിവും ആര്‍ജവവുമുള്ള ചെറുപ്പക്കാര്‍ ഫൊക്കാനയ്ക്ക് ഒരു മുതല്‍ക്കൂട്ടാണെന്ന് പ്രസിഡന്റ് സ്ഥാനാര്‍ഥി ലീലാ മാരേട്ട് അഭിപ്രായപ്പെട്ടു.