ന്യൂഡൽഹി: രാജ്യതലസ്ഥാനം നേരിടുന്ന വായുമലിനീകരണ പ്രശ്നത്തിൽ പ്രധാനമന്ത്രിയുടെ മൗനം ചോദ്യം ചെയ്ത് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി.
വിഷയം പാർലമെന്റിൽ അടിയന്തരമായി ചർച്ച ചെയ്യണമെന്ന് രാഹുൽ ആവശ്യപ്പെട്ടു. കുട്ടികളുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്ക അറിയിച്ച ഒരുസംഘം അമ്മമാരുമായി സംവദിച്ചശേഷം അതിന്റെ വീഡിയോ സമൂഹമാധ്യമമായ എക്സിൽ പങ്കുവച്ചുകൊണ്ടാണ് രാഹുൽ ആവശ്യം ഉന്നയിച്ചത്. കുട്ടികൾ വിഷവായു ശ്വസിച്ചു വളരേണ്ടിവരുന്നതിൽ അമ്മമാർ അവരുടെ ആശങ്കയും രോഷവും പങ്കുവച്ചെന്ന് അദ്ദേഹം പറഞ്ഞു.
കുട്ടികൾ നമ്മുടെ കണ്മുന്നിൽ ശ്വാസം മുട്ടുന്പോൾ എങ്ങനെയാണ് രാജ്യത്തിന്റെ പ്രധാനമന്ത്രിക്കു മൗനമായി ഇരിക്കാൻ കഴിയുന്നത്. സർക്കാർ എന്താണ് അടിയന്തര നടപടികൾ എടുക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. വായു മലിനീകരണം നിയന്ത്രിക്കാൻ കർശനമായ കർമപദ്ധതി തയാറാക്കണമെന്ന് രാഹുൽ ആവശ്യപ്പെട്ടു.
ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണം വർധിച്ചു
നിലവിൽ ഡൽഹിയിലെ വായു ഗുണനിലവാരം അതിരൂക്ഷമായി തുടരുകയാണ്. ഇതിന്റെ ഭാഗമായി വിവിധ രോഗങ്ങളുമായി ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണം വർധിച്ചതായാണു കണക്ക്.
ഇതേ സാഹചര്യം തുടർന്നാൽ ശ്വാസകോശത്തിന്റെ പ്രവർത്തനത്തെ ബാധിക്കുമെന്നും ശ്വാസനാളത്തിൽ വീക്കം ഉണ്ടാകാമെന്നും ശ്വാസകോശ രോഗങ്ങളും ഹൃദ്രോഗങ്ങളും ഉള്ളവരുടെ ആരോഗ്യസ്ഥിതി കൂടുതൽ വഷളാകുമെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കുട്ടികൾക്കും ആസ്ത്മ രോഗികളും ഇടയ്ക്കിടെ പരിശോധന നടത്തണമെന്നും നിർദേശമുണ്ട്.