National
ധാക്ക: ഇന്ത്യൻ ഹൈക്കമ്മീഷണർ പ്രണയ് വർമയെ ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി.
ഇന്ത്യയിലെ ബംഗ്ലാദേശ് നയതന്ത്ര കാര്യാലയങ്ങളുടെ സുരക്ഷയെ സംബന്ധിച്ച് ആശങ്ക വർധിച്ചിരിക്കുന്ന സാഹചര്യത്തിലാണ് വിദേശകാര്യ സെക്രട്ടറി അസദ് ആലം സിയാം ഹൈക്കമ്മീഷണറെയും ഡെപ്യൂട്ടി ഹൈക്കമ്മീഷണറെയും വിളിച്ചുവരുത്തിയതെന്ന് ധാക്ക ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തു.
ഇന്ത്യയിലെ നയതന്ത്രകാര്യാലയങ്ങൾക്കുള്ള സുരക്ഷ വർധിപ്പിക്കണമെന്ന് അഭ്യർഥനയും കൂടിക്കാഴ്ചയിൽ മുന്നോട്ടു വച്ചിട്ടുണ്ട്.
പത്ത് ദിവസങ്ങൾക്കുള്ളിൽ രണ്ടാം തവണയാണ് പ്രണയ് വർമയെ ഇത്തരത്തിൽ വിളിച്ചുവരുത്തുന്നത്.
വിദ്യാർഥി നേതാവ് ഷരീഫ് ഒസ്മാൻ ഹാദിയുടെ കൊലയാളികൾ ഇന്ത്യയിൽ അഭയം തേടുന്ന പക്ഷം ഉടനടി അറസ്റ്റ് ചെയ്ത് ബംഗ്ലാദേശിന് കൈമാറണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
International
ധാക്ക: ബംഗ്ലാദേശിൽ കൊല്ലപ്പെട്ട വിദ്യാർഥി നേതാവ് ഷരീഫ് ഒസ്മാൻ ഹാദിയുടെ (32) സംസ്കാരം ഇന്നലെ നടന്നു. അക്രമസംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വൻ തോതിൽ സുരക്ഷാ ഭടന്മാരെ വിന്യസിച്ചു.
ഹസീന ഭരണകൂടത്തെ താഴെയിറക്കിയ വിദ്യാർഥിപ്രക്ഷോഭത്തിന്റെ നേതാക്കളിലാരാളായ ഹാദിയുടെ മരണം ബംഗ്ലാദേശിൽ വലിയ അക്രമപ്രവർത്തനങ്ങൾക്കു വഴിവച്ചിരുന്നു.
കഴിഞ്ഞയാഴ്ച തലയ്ക്കു വെടിയേറ്റ ഹാദി വ്യാഴാഴ്ച സിംഗപ്പൂരിലെ ആശുപത്രിയിൽ മരിക്കുകയായിരുന്നു. മരണവാർത്തയ്ക്കു പിന്നാലെ തലസ്ഥാനമായ ധാക്കയിൽ ദിനപത്രങ്ങളുടെ ഓഫീസുകൾ ആക്രമിക്കപ്പെട്ടു. ഇന്ത്യൻ അസി. ഹൈകമ്മീഷണറുടെ വസതിക്കു നേർക്കു കല്ലേറുണ്ടായി.
ഹാദിയുടെ സംസ്കാര ചടങ്ങുകളോടനുബന്ധിച്ച് അക്രമങ്ങളുണ്ടാകാതിരിക്കാനായി ധാക്കയിൽ പോലീസിനെയും അർധസൈന്യത്തെയും വിന്യസിച്ചു.
ബംഗ്ലാദേശ് പാർലമെന്റ് മന്ദിരത്തിൽ നടന്ന പ്രാർഥനയ്ക്കുശേഷം ധാക്ക യൂണിവേഴ്സിറ്റി സെൻട്രൽ മോസ്കിലാണു മൃതദേഹം സംസ്കരിച്ചത്. ബംഗ്ലാദേശിലെ ഇടക്കാലഭരണകൂടം ഇന്നലെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു.
വ്യാഴാഴ്ച രാത്രി ജനക്കൂട്ടം നടത്തിയ അക്രമങ്ങൾക്ക് ഏകോപന സ്വഭാവമുള്ളതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഹാദിയുടെ മരണത്തെക്കുറിച്ചും തുടർന്നുണ്ടായ അക്രമങ്ങളെക്കുറിച്ചും സ്വതന്ത്ര അന്വേഷണം വേണമെന്ന് ആംനസ്റ്റി ഇന്റർനാഷണൽ പോലുള്ള സംഘടനകൾ ആവശ്യപ്പെട്ടു.
International
ധാക്ക: ബംഗ്ലാദേശിൽ ഇന്നലെയുണ്ടായ ഭൂകന്പത്തിൽ ഒരു കുട്ടി അടക്കം അഞ്ചു പേർ മരിക്കുകയും നൂറിലധികം പേർക്കു പരിക്കേൽക്കുകയും ചെയ്തു. തലസ്ഥാനമായ ധാക്കയ്ക്ക് 50 കിലോമീറ്റർ വടക്കുപടിഞ്ഞാറ് നർസിംഗ്ഡി എന്ന സ്ഥലത്തുണ്ടായ ഭൂകന്പം റിക്ടർ സ്കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തി.
ധാക്ക അടക്കം പല സ്ഥലങ്ങളിലും കെട്ടിടങ്ങൾക്കു കേടുപാടുണ്ടായി. ഇന്ത്യൻ അതിർത്തിയോടു ചേർന്ന പ്രദേശങ്ങളിൽ കുലുക്കമുണ്ടായെങ്കിലും നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടില്ല.
ധാക്ക യൂണിവേഴ്സിറ്റി വിദ്യാർഥികൾ, ഗാസിപുർ നഗരത്തിലെ ഫാക്ടറി തൊഴിലാളികൾ, നർസിംഗ്ഡി നിവാസികൾ എന്നിവർക്കാണു പരിക്കേറ്റതെന്ന് ബംഗ്ലാദേശിലെ ഇടക്കാല ഭരണാധികാരി മുഹമ്മദ് യൂനുസ് അറിയിച്ചു.
ആറുനില കെട്ടിടത്തിന്റെ കൈവരി തകർന്നാണ് മൂന്നു പേർ മരിച്ചതെന്നു പോലീസ് പറഞ്ഞു. ജനനിബിഡമായ ധാക്കയിൽ അനുഭവപ്പെട്ട കുലുക്കം നഗരവാസികളെ പരിഭ്രാന്തരാക്കി. കെട്ടിടങ്ങളിലുണ്ടായിരുന്നവർ തെരുവുകളിലേക്കോടി.