ന്യൂഡൽഹി: ഫരീദാബാദിൽ വൻ സ്ഫോടകവസ്തു ശേഖരം പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡോ. ഷഹീൻ സഈദിനെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത്. ഡോ. ഷഹീൻ പുരോഗമന കാഴ്ചപ്പാടുള്ളയാളായിരുന്നുവെന്നും മതവിശ്വാസിയായിരുന്നില്ലെന്നും അവരുടെ മുൻ ഭർത്താവും മഹാരാഷ്ട്ര സ്വദേശിയുമായ ഡോ. ഹയാത്ത് സഫർ മാധ്യമങ്ങളോടു പറഞ്ഞു. 2015ലാണ് ഇരുവരും വേർപിരിഞ്ഞത്.
പിരിയുന്നതിനുമുമ്പ് രണ്ടു മക്കളുമായി ഓസ്ട്രേലിയയിലോ യൂറോപ്പിലോ സ്ഥിരതാമസമാക്കണമെന്ന് ഷഹീൻ ആഗ്രഹിച്ചിരുന്നുവെന്നും ഓസ്ട്രേലിയയിലേക്കു പോകുന്നതിനെച്ചൊല്ലി തങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നുവെന്നും ഡോ. ഹയാത്ത് വ്യക്തമാക്കി. 2015ൽ വേർപിരിഞ്ഞശേഷം തനിക്കു ഷഹീനുമായി ബന്ധമില്ലെന്നും രണ്ടു മക്കളും തന്നോടൊപ്പമാണു താമസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഷഹീനിന്റെ അറസ്റ്റ് വിശ്വസിക്കാനായില്ലെന്നാണ് പിതാവ് സയ്യിദ് അഹമ്മദ് അൻസാരി പറഞ്ഞത്. മകൾ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് താൻ അറിഞ്ഞിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഷഹീൻ അവസാനമായി താനുമായി സംസാരിച്ചത് ഒരു മാസം മുമ്പാണെങ്കിലും മകളുടെ മുൻ ഭർത്താവായ ഡോ. ഹയാത്ത് സഫറുമായി താൻ എല്ലാ ആഴ്ചയും സംസാരിക്കാറുണ്ടായിരുന്നുവെന്ന് അഹമ്മദ് അൻസാരി പറഞ്ഞു. വനിതാ വിഭാഗം രൂപവത്കരിക്കാൻ ലക്ഷ്യമിട്ട് ജയ്ഷ് ഇ മുഹമ്മദ് നടത്തിയ റിക്രൂട്ട്മെന്റ് ഡ്രൈവിനിടെയാണ് ഷഹീൻ ഭീകരവാദത്തിലേക്ക് ആകർഷിക്കപ്പെട്ടതെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന.
പിന്നീട് സംഘത്തിലേക്കുള്ള റിക്രൂട്ട്മെന്റ് പ്രവർത്തനങ്ങൾക്ക് അവർ മേൽനോട്ടം വഹിക്കുകയും 35 മുതൽ 40 ലക്ഷം രൂപ വരെ വരുന്ന ഫണ്ട് കൈമാറ്റം ഏകോപിപ്പിക്കുകയും ചെയ്തതായും ഇതിൽ ഭൂരിഭാഗവും അവരുടെ ബന്ധങ്ങൾ വഴിയാണു കൈമാറ്റം ചെയ്യപ്പെട്ടതെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
ഷഹീൻ ഇതിനുമുന്പ് ഉത്തർപ്രദേശിലെ കാൺപുരിലുള്ള ജിഎസ്വിഎം മെഡിക്കൽ കോളജിൽ ലക്ചററായി ജോലി ചെയ്തിരുന്നു. പബ്ലിക് സർവീസ് കമ്മീഷൻ വഴിയാണ് അവർക്കു നിയമനം ലഭിച്ചത്. എന്നാൽ, മുന്നറിയിപ്പില്ലാതെ ജോലിക്കു ഹാജരാകാതിരിക്കുന്നത് പതിവായതോടെ 2021ൽ അവരെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു.
ആരെയും അറിയിക്കാതെ ഷഹീൻ പുറത്തുപോകുമായിരുന്നുവെന്ന് അൽ ഫലാ സർവകലാശാലയിലെ ഒരു പ്രഫസർ പറഞ്ഞു.