പ്രഭാതവെയിലേറ്റ മൺവീടുകൾ സാക്ഷിയായി വിമാനം മരുഭൂമിയിലേക്ക് പറന്നിറങ്ങി. അബുദാബി ഷെയ്ഖ് സയീദ് വിമാനത്താവളം. മണലാരണ്യം അപ്പാടെ തണുപ്പിച്ചെടുത്ത കുളിരും പ്രൗഢിയും പകിട്ടുമുണ്ട് വിമാനത്താവളത്തിന്. ഇടനാഴികളിലൂടെ ഏറെ ദൂരം നടന്നാണ് പുറത്തു കടന്നത്. കവാടത്തിൽ പെഷവാറിൽ നിന്നുള്ള മുദാസർ അവാൻ ഒരു ആഡംബര വാഹനവുമായി കാത്തുനിൽപ്പുണ്ടായിരുന്നു.
പ്രാതൽ കഴിച്ച് ആദ്യം എത്തിയത് ഷെയ്ഖ് സെയ്ദ് ഗ്രാൻഡ് മോസ്കിലേക്ക്. വെണ്ണക്കല്ലുകളിൽ അത്ഭുതങ്ങൾ തീർക്കുന്ന മിനാരങ്ങളും കമാനങ്ങളും ചുമർചിത്രങ്ങളും, വിസ്മയപ്പെടുത്തുന്ന പരവതാനികളും ചില്ല് തൂക്കുവിളക്കുകളും കാണാൻ ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്നു ജനം ഒഴുകിയെത്തുന്നു. അബുദാബി നഗര പ്രദക്ഷിണം കാഴ്ചകൾക്ക് വിരുന്നൊരുക്കി. ആദ്യ പെട്രോൾ ഖനന യന്ത്രവും ബീച്ചും പച്ചത്തുരുത്തുകളും രാജാവിന്റെ കൊട്ടാരവും സുന്ദരവും ഗംഭീരവുമാണ്. സ്വാമി നാരായൺ ക്ഷേത്രത്തിലെ സൂക്ഷ്മമായ വെള്ള മാർബിൾ കൊത്തുപണികൾ മരുഭൂമിയിലെ മറ്റൊരു വിസ്മയമായി.
അബുദാബിയിൽ നിന്നു ദുബായിലേക്കുള്ള യാത്ര ഒരു മരുഭൂമി അംബരചുംബികൾ നിറഞ്ഞ വികസിത നഗരമായി പരിണമിക്കുന്നതിന്റെ സൗന്ദര്യം വിളിച്ചോതുന്നു. പല സ്ഥലങ്ങളിൽനിന്നു ജോലികഴിഞ്ഞു മടങ്ങുന്ന തൊഴിലാളികളെ കാണാം. വർഷങ്ങൾക്കുമുന്പ് ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ മരുഭൂമിയിലെത്തിയ മലയാളികളെ ഒരുനിമിഷം ഓർത്തു.
പ്രഭാതം നന്മകളാൽ സമൃദ്ധം
പുലരിക്കു മുന്പേ ദുബായ് നഗരം പ്രവർത്തനനിരതമായിക്കഴിഞ്ഞു. ജോലിക്കു പോകാൻ തയാറെടുക്കുന്ന തൊഴിലാളികളാണ് എങ്ങും. കടകൾ എല്ലാം തുറന്നുവച്ചിരിക്കുന്നു. സ്കൂളിലേക്ക് പോകാൻ ഒരുങ്ങിനിൽക്കുന്ന കുട്ടികൾ. അവരെ യാത്രയയയ്ക്കാൻ നിൽക്കുന്ന അമ്മമാർ. പ്രഭാത സവാരിക്കിറങ്ങിയവർ.
ചായക്കപ്പും എരിയുന്ന സിഗരറ്റുമായി മൊബൈൽ നോക്കുന്നവർ. എങ്ങുനിന്നൊക്കെയോ മുറിഞ്ഞുവീഴുന്ന മലയാളം വാമൊഴികൾ. തണുത്ത ഒരിളം കാറ്റടിക്കുന്നു. ചായമക്കാനിക്കു മുന്നിൽ ബായി ബായി പറഞ്ഞിരിക്കുന്നവരിൽ ഇന്ത്യനും പാക്കിസ്ഥാനിയും സുഡാനിയും യമനിയും ഫിലിപ്പിനോയും ചീനനും ജോർദാനിയുമുണ്ട്.
സഹിഷ്ണുതയുടെ നഗരം
സഹിഷ്ണുതയുടെ നഗരമെന്നാണ് ദുബായ് അറിയപ്പെടുന്നത്. വംശ-വർണ-മത-രാഷ്ട്ര-ഭേദമെന്യേ എല്ലാവരെയും സമഭാവനയോടെ ക്ഷണിച്ചിരുത്തി വിരുന്നൂട്ടുന്ന നഗരം. മരുഭൂമിയിലൂടെ അലഞ്ഞു നടന്നിരുന്ന 240 പൂർവികർ ദൈറ കടലിടുക്കിനടുത്ത് താമസമാരംഭിച്ചിടത്തുനിന്നാണ് ഈ നഗരത്തിന്റെ ചരിത്രം തുടങ്ങുന്നത്. 1950കളിലെ പെട്രോളിന്റെ കണ്ടുപിടുത്തം രാജ്യത്തെ വികസനക്കുതിപ്പിലെത്തിച്ചു.
യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്ന പേരിൽ അബുദാബി തലസ്ഥാനമായി നിലകൊള്ളുന്ന ഏഴ് സ്വതന്ത്ര സംസ്ഥാനങ്ങളിൽ ഏറ്റവും വലിയ നഗരം ദുബായ് ആണ്. പൗരാണിക അറബ് വാസ്തുവിലധിഷ്ഠിതമാണ് ദുബായിലെ നഗരാസൂത്രണം. ആധുനികമായ കെട്ടിടങ്ങളും അശ്രാന്തപരിശ്രമങ്ങളിലൂടെ തീർക്കുന്ന നിറങ്ങളുടെ വർണപരവതാനികളായ പൂന്തോപ്പുകളും ഒരു മരുനഗരം എന്ന സങ്കൽപ്പത്തെ മാറ്റിമറിക്കുന്നു.
ഗരിമയാർജിച്ച എത്രയെത്ര കെട്ടിടങ്ങൾ. പെട്ടികൾ അടുക്കിവച്ചപോലെ, ആയത്തുകൾ എഴുതിയ കാൽച്ചിലമ്പു പോലെ, ആകാശത്തേക്ക് പിരിയുന്ന വൃത്താകാര തൂൺപോലെ, വായ് തുറന്ന ചിപ്പി പോലെ, പള്ള വീർത്ത ഭരണിപോലെ, ചെത്തിയ മുളങ്കമ്പുപോലെ, പൂണ്ട മാമ്പഴം പോലെ, വിടർന്നുതുടങ്ങുന്ന പുഷ്പംപോലെ... രൂപങ്ങളുടെ എത്രയെത്ര വിസ്മയങ്ങൾ. ലോകത്തെ അമ്പരപ്പിച്ച ബുർജ് ഖലീഫ, ഫ്യൂച്ചർ മ്യൂസിയം, അറ്റ്ലാന്റിസ്, ബുർജ് അൽ അറബ്, ദുബായ് ഫ്രെയിം തുടങ്ങിയ നിർമിതികൾ അതിശയംതീർക്കും. തലങ്ങും വിലങ്ങും നഗരത്തെ ചുറ്റിപ്പിണയുന്ന ആകാശപാതകളിലൂടെ മെട്രോയും ട്രാമും വാഹനങ്ങളും ചീറിപ്പായുന്നു.
നിരനിരയായ ഈന്തപ്പനകൾ മനസിൽ വന്യമായ മണലാരണ്യ ചിന്തകൾ ഉണർത്തുന്നു. വൃത്തിയും വെടിപ്പുമുള്ള തെരുവുകൾ. കർശനമായ നിയമങ്ങളുടെ പിൻബലമുള്ള ചിട്ടയായ ഗതാഗതനിയന്ത്രണ സംവിധാനങ്ങൾ. എങ്കിലും വാഹനബാഹുല്യം പലപ്പോഴും നഗരത്തിൽ ഗതാഗതക്കുരുക്കുകൾ സൃഷ്ടിക്കുന്നുണ്ട്. എല്ലാത്തരം ആധുനിക വേഷധാരികളെയും നിങ്ങളിവിടെ കണ്ടുമുട്ടും.
ദുബായ് പൈതൃക ഗ്രാമം
ദുബായ് പൈതൃക ഗ്രാമത്തിലേക്കായിരുന്നു ആദ്യയാത്ര. ഒരു കടലിടുക്കിന്റെ അപ്പുറവും ഇപ്പുറവും പഴയ-പുതിയ നഗരങ്ങൾ. ഒരു മേഖലയാകെ കളിമണ്ണിൽ സൃഷ്ടിച്ചെടുത്ത ഗ്രാമീണ വീടുകൾ. പഴയകാലത്തെ അതേപടി പുനർനിർമിച്ച ഒട്ടനവധി കെട്ടിടങ്ങൾ. തടിയിൽ തീർത്ത ഒരു വലിയ യാനം പൗരാണികതപേറി മുന്നിലുള്ള ജലപാതയിലൂടെ പതിയെ സഞ്ചരിച്ചുകൊണ്ടിരുന്നു.
കടലിനടിയിലൂടെയുള്ള തുരങ്കത്തിലൂടെയാണ് ഈന്തപ്പനയുടെ രൂപത്തിലുള്ള പാം ജുമൈറയിലെത്തിയത്. പാം ജുമൈറയിലാണ് അറ്റ്ലാന്റിസ് ഹോട്ടൽ. ഇവിടെ ലോസ്റ്റ് വേൾഡ് അക്വേറിയത്തിലും ഈസ്റ്റ് വെസ്റ്റ് ടവറിലും എൻഫ്യുക്കൊവിലും സീ ഫയറിലും ലോകത്തിലെ ഏറ്റവും മികച്ച വിനോദ കാഴ്ചകൾ നിങ്ങൾക്കുമുന്നിലെത്തുന്നു. മുൻവശത്തുള്ള വിശാലമായ കടൽപ്പരപ്പിൽ വാട്ടർ സ്കൂട്ടറുകളിലും സ്പീഡ് ബോട്ടുകളിലും അരങ്ങേറുന്ന പലതരം ജലകേളികൾ.
ഡെസർട്ട് സഫാരി
ഉച്ചയ്ക്കു ശേഷമായിരുന്നു ഡെസർട്ട് സഫാരി. നഗര പ്രാന്തങ്ങൾ പിന്നിട്ടതും വിജനമായ മരുഭൂമികൾ മാത്രമായി. മരുപ്പറമ്പുകൾക്കുമധ്യേ ഫുജൈറയിലേക്കുനീളുന്ന വിശാല ഹൈവേ മുന്നിൽ നീണ്ടു കിടന്നു. ഇടയ്ക്കിടെ ചുണ്ണാന്പു മലകളും ചെമ്മണൽ കുന്നുകളും ഈന്തപ്പനത്തോട്ടങ്ങളും കാഴ്ചകളെ വ്യത്യസ്തമാക്കുന്നു.
പ്രധാനപാതവിട്ട് മണൽമലകളിലൂടെയായി യാത്ര. ഇപ്പോൾ ചുറ്റിലും ചെമ്പിന്റെ നിറമുള്ള അനന്തമായ മണൽക്കുന്നുകൾ മാത്രം. വളവുകളും തിരിവുകളും ചെങ്കുത്തായ കയറ്റിറക്കങ്ങളും ചെരിഞ്ഞും പിരിഞ്ഞും പിന്നിടുന്ന സാഹസികയാത്ര. വലിയൊരു മണൽമലയുടെ മുകളിൽ വാഹനങ്ങൾ നിന്നു. എല്ലാവരും പുറത്തിറങ്ങി. നല്ല തണുത്ത കാറ്റ് വീശുന്നു. ചുറ്റിലും വിശാലമായ മണൽപ്പരപ്പുകൾ മാത്രം. ദൂരെ ചെമ്പട്ടുടുത്ത സൂര്യൻ മണലാരണ്യത്തിലേക്ക് താഴുവാൻ തുടങ്ങുന്നു. മരുഭൂമിയിലെ അസ്തമയം.
ആറു കിലോമീറ്റർ ദൂരം പിന്നെയും മരുഭൂമിയിലൂടെ സഞ്ചരിച്ചാണ് അത്താഴം ഒരുക്കിയിരുന്ന വിജനമായ ഡെസർട്ട് ക്യാമ്പിൽ എത്തിയത്. മരുഭൂമിയിലെ രാത്രിവന്യത അടുത്തറിഞ്ഞ യാത്ര. ടൂറിസ്റ്റുകൾക്കായി കമനീയമായി അലങ്കരിച്ച ഒരു നിശാതാവളം. എത്ര കണ്ടാലും എത്ര അറിഞ്ഞാലും പുതിയ പുതിയ ചമയങ്ങൾ എടുത്തണിഞ്ഞു പുഞ്ചിരിക്കുകയാണ് ദുബായ്.
ദുബായ് ഫ്രെയിം
ദുബായ് നഗരത്തെ അടയാളപ്പെടുത്തുന്ന ഒരു വിസ്മയനിർമിതിയിലേക്കായി അടുത്ത പ്രഭാതത്തിൽ യാത്ര. ദുബായ് ഫ്രെയിം. നഗരത്തിലൂടെ കടന്നുപോകുമ്പോൾ പലവട്ടം കണ്ടതാണ്, ഫോട്ടോ ഫ്രെയിം പോലെ നിൽക്കുന്ന ഒരു സ്വർണചതുരം. 150 മീറ്റർ ഉയരത്തിൽ 90 മീറ്റർ നീളത്തിൽ സ്വർണം പൊതിഞ്ഞൊരു ഇരുമ്പുകൂട്. അടിത്തട്ടിൽ പുരാതന ദുബായ് മുതൽ ആധുനിക ദുബായ് വരെയുള്ള വികാസം പലവിധ മാധ്യമങ്ങളിലൂടെ വിശദീകരിക്കുന്നു.
ലിഫ്റ്റ് ഉയരുന്നതോടെ നഗരത്തിന്റെ ആകാശചിത്രങ്ങൾ പക്ഷിക്കണ്ണിൽനിന്നെന്ന പോലെ ലഭിച്ചുതുടങ്ങും. വശങ്ങളിലുള്ള കാഴ്ചകളിൽ ഒന്ന് പഴയ ദുബായ് ആണെങ്കിൽ മറുവശം ആധുനിക ദുബായ്. അടിവശത്തെ ചില്ലുനിലത്തിലൂടെ ദൃശ്യമാകുന്നത് 150 മീറ്റർ താഴ്ചയിലെ വ്യക്തതയുള്ള ചിത്രങ്ങൾ.
ദുബായ് മിറാക്കിൾ ഗാർഡൻ
മരുഭൂമിയിലെ ജലദൗർലഭ്യം എന്ന സമസ്യയെ മാറ്റിമറിക്കുന്നതാണ് ദുബായ് മിറാക്കിൾ ഗാർഡൻ എന്ന പൂന്തോട്ടം. വർണപ്പൂക്കളുടെ മായാലോകം. ഒരു പ്രദേശമാകെ എങ്ങനെയൊക്കെ പൂക്കൾകൊണ്ട് അലങ്കരിച്ച് ആകർഷകമാക്കാമോ അതിന്റെയെല്ലാം അപ്പുറമാണ് ദുബായ് മിറാക്കിൾ ഗാർഡൻ. പുഞ്ചിരിക്കുന്ന പൂക്കൾകൊണ്ട് അണിയിച്ചൊരുക്കിയ വിമാനവും കുതിരകളും കൊട്ടാരങ്ങളും നർത്തകിമാരും പക്ഷികളും ചിത്രശലഭങ്ങളും സന്ദർശകരെ സ്വപ്നലോകത്തെത്തിക്കുന്നു.
ദുബായ് ഗ്ലോബൽ വില്ലേജ്
ലോകമൊരു ഗ്രാമം എന്ന സങ്കല്പത്തിൽനിന്നാണ് ദുബായ് ഗ്ലോബൽ വില്ലേജ് എന്ന സംരംഭത്തിന്റെ ഉത്ഭവം. പൂക്കളുടെ ലോകത്തുനിന്ന് നേരേയെത്തിയത് ഗ്ലോബൽ വില്ലേജിലേക്കായിരുന്നു. മുപ്പതോളം രാഷ്ട്രങ്ങൾ തയാറാക്കിയ തനതു പൈതൃകം പറയുന്ന പവലിയനുകളാണ് ഗ്ലോബൽ വില്ലേജ്. വിവിധ രാഷ്ട്രങ്ങളിൽനിന്നുള്ള പരമ്പരാഗത ഉത്പന്നങ്ങളുടെ വിപണനസ്റ്റാളുകൾ ഇവിടെയുണ്ട്.
വിവിധ രാഷ്ട്രങ്ങളിൽനിന്നുള്ള മനുഷ്യരെയും അവരുടെ ജീവിതരീതികളെയും പ്രകൃതിവിഭവങ്ങളെയും മരുഭൂമിയിലൊരിടത്തുവച്ച് പരിചയപ്പെടുവാനുള്ള അസുലഭ അവസരമാണ് ഗ്ലോബൽ വില്ലേജിലെത്തുന്ന സന്ദർശകർക്കു ലഭിക്കുന്നത്. മാനവികതയുടെ മാന്ത്രിക ഭാവങ്ങൾ ഇവിടെ തുടികൊട്ടുന്നു. സന്തോഷത്തോടെ, അതിലേറെ ഒരുമയോടെ പലവിധ രാജ്യക്കാർ ആർത്തുല്ലസിക്കുന്ന പാരിടം. കുവൈറ്റ് പവലിയനിൽനിന്നാണ് തുടക്കം.
തുടർന്ന് മൊറോക്കോ, ഈജിപ്ത്, ഇറാൻ, യമൻ, ഇന്ത്യ, റഷ്യ, ജോർദാൻ, തുർക്കി, പലസ്തീൻ, പാക്കിസ്ഥാൻ പവലിയനുകൾ. പൊതു സ്ഥലങ്ങളിലെ ആഘോഷങ്ങളും അർമാദങ്ങളും പ്രകടനങ്ങളും ഭക്ഷ്യ സ്റ്റാളുകളും പലവിധ വേഷഭൂഷാദികൾ അണിഞ്ഞ വിവിധ ദേശക്കാരും ഗ്ലോബൽ വില്ലേജിനെ ഒരു സംഭവമാക്കി മാറ്റുന്നു.
ഫ്യൂച്ചർ മ്യൂസിയം
2071 ഫെബ്രുവരി രണ്ട് എന്ന ദിവസത്തെ മനസിൽക്കണ്ടു വേണം ദുബായിയിലെ ഫ്യൂച്ചർ മ്യൂസിയത്തിലേക്കു പ്രവേശിക്കാൻ. അകവും പുറവും ആയത്തുകൾ ആലേഖനംചെയ്ത വെള്ളിക്കാൽച്ചിലമ്പിന്റെ മാതൃകയിലാണ് മ്യൂസിയം. 2071ൽ ദുബായിലും ലോകത്തും സംഭവിക്കാനിരിക്കുന്ന ശാസ്ത്ര മുന്നേറ്റങ്ങളും ഇന്നത്തെ മനുഷ്യകുലം അതിനായി സ്വീകരിക്കേണ്ട മുൻകരുതലുകളും ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് അവതരിപ്പിക്കുകയാണിവിടെ.
ശൂന്യാകാശത്തേക്കുയരുന്ന ഒരു ഉപഗ്രഹപേടകത്തിൽ കയറിയാണ് നാലു നിലകളിലായുള്ള ഫ്യൂച്ചർ ലോകത്തേക്ക് കടന്നുചെന്നത്. ഏതു ഭാഷയിലും ഏതു സംശയങ്ങൾക്കും മറുപടി തരുന്ന യന്ത്രമനുഷ്യനും കാണികളെ കണ്ടറിഞ്ഞു നൃത്തംചെയ്യന്ന റോബോട്ടിക് ശുനകനും കൗതുകമുണർത്തും.
ബുർജ് ഖലീഫ
ഡൗൺടൗൺ ദുബായിലാണ് ലോകത്തേറ്റവും ഉയരമുള്ള കെട്ടിടം എന്ന ഖ്യാതി നേടിയ ബുർജ് ഖലീഫ. ദുബായ് മാളിലൂടെ പ്രവേശിച്ച് ഏറെനേരം വരിയിൽനിന്നാണ് ബുർജ് ഖലീഫയിലേക്ക് ഉയരുവാൻ കഴിഞ്ഞത്. കൃത്യം ഒരു മിനിറ്റുകൊണ്ട് 124-ാം നിലയിലെത്തിച്ച ലിഫ്റ്റ് നഗരത്തിന്റെ അനന്തവിഹായസിലേക്ക് കാഴ്ചകളെ തുറന്നുവിട്ടു. ആകാശത്തോട് ഒട്ടിനിന്ന് 360 ഡിഗ്രിയിൽ ദുബായ് നഗരം ഒരു വാങ്മയചിത്രംപോലെ ആസ്വദിക്കാം.
ബുർജ് ഖലീഫയുടെ അടിത്തട്ടിലുള്ള തടാകവും ദുബായ് ഫൗണ്ടനും ദുബായ് മാളും ലോകത്താകമാനമുള്ള മനുഷ്യരാശിയുടെ സംഗമവേദികളാണ്. കാഴ്ചകൾകൊണ്ട് നമ്മെ പൊറുതിമുട്ടിക്കും ദുബായ്! ഒരിക്കലെങ്കിലും കാണേണ്ട സ്ഥലം. നവംബർ മുതൽ ജനുവരി വരെയാണ് ദുബായ് സന്ദർശിക്കാൻ ഏറ്റവും ഉചിതമായ സമയം.