കലിഫോർണിയ: വാർഷിക വരുമാനത്തിൽ ആദ്യമായി ഇടിവ് രേഖപ്പെടുത്തിയതായി ആഗോള കാർനിർമാതാക്കളായ ടെസ്ല. ഇലക്ട്രിക് വാഹന നിർമാണത്തിൽനിന്ന് ആർട്ടിഫിഷൽ ഇന്റലിജൻസ്, റോബോട്ടിക്സ് എന്നീ മേഖലകളിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഈ മാറ്റത്തിനു കാരണമെന്നും കമ്പനി അറിയിച്ചു.
ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള കന്പനിക്ക് 2025ൽ മാത്രം വാർഷിക വരുമാനത്തിൽ മൂന്നു ശതമാനം കുറവുണ്ടായതായും വർഷത്തിന്റെ അവസാന മൂന്നു മാസങ്ങളിൽ ലാഭത്തിൽ 61 ശതമാനം ഇടിവുണ്ടായതായും റിപ്പോർട്ട് പറയുന്നു. മോഡൽ എസ്, മോഡൽ എക്സ് എന്നീ വാഹനങ്ങളുടെ ഉത്പാദനം നിർത്തലാക്കിയെന്നും ഈ കാറുകൾ നിർമിച്ചിരുന്ന കലിഫോർണിയയിലെ പ്ലാന്റ് ഇനി മുതൽ ഒപ്റ്റിമസ് ഹ്യൂമനോയിഡ് റോബോട്ടുകളുടെ (മനുഷ്യരൂപത്തിലുള്ള റോബോട്ടുകൾ) നിർമാണത്തിനായി ഉപയോഗിക്കുമെന്നും ടെസ്ല പ്രഖ്യാപിച്ചു.
റോബോടാക്സി
ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമാതാക്കളെന്ന പദവി ടെസ്ലയെ മറികടന്ന് ജനുവരിയിൽ ചൈനീസ് കമ്പനിയായ ബിവൈഡി സ്വന്തമാക്കിയിരുന്നു. മസ്കിന്റെ ആർട്ടിഫിഷൽ ഇന്റലിജൻസ് x-എഐ സംരംഭത്തിൽ ടെസ്ല രണ്ടു ബില്യൺ ഡോളറിന്റെ നിക്ഷേപം പ്രഖ്യാപിച്ചിട്ടുണ്ട്. വരുന്ന വർഷങ്ങളിൽ കമ്പനിയുടെ മൂലധനനിക്ഷേപം ഏകദേശം 20 ബില്യൺ ഡോളറായി ഉയർത്താനാണ് ടെസ്ല ലക്ഷ്യമിടുന്നത്.
റോബോടാക്സി പോലുള്ള പുതിയ മേഖലകളിലേക്കു കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ലക്ഷ്യം. അതേസമയം, കമ്പനിയുടെ നിലവിലുള്ള ഇലക്ട്രിക് വാഹന മോഡലുകൾ കാലഹരണപ്പെട്ടതാണെന്നു വിദഗ്ധർ പറയുന്നു. മോഡൽ S, മോഡൽ X എന്നീ വാഹനങ്ങളുടെ വിൽപനയിൽ വലിയ ഇടിവുണ്ടായിട്ടുണ്ടെന്ന് എഡ്മണ്ട്സിലെ ഇൻസൈറ്റ്സ് വിഭാഗം മേധാവി ജെസീക്ക കാൾഡ്വെൽ ചൂണ്ടിക്കാണ്ടി.