മുംബൈ: ഐസിസി പുരുഷ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിൽ നേപ്പാളിനെതിരെ ഇംഗ്ലണ്ടിന് ജയം. നേപ്പാളിന്റെ കടുത്ത വെല്ലുവിളിയെ മറികടന്നാണ് ഇംഗ്ലണ്ട് വിജയിച്ചത്്. അവസാന പന്ത് വരെ ആവേശം നിറഞ്ഞ മത്സരത്തിൽ നാല് റണ്‍സിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം.
ഇംഗ്ലണ്ട് ഉയർത്തിയ 185 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന നേപ്പാൾ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 180 റണ്‍സെടുത്തു. നേപ്പാൾ ക്യാപ്റ്റൻ രോഹിത് പൗഡലിന്റെയും ദീപേന്ദ്ര സിംഗ് ഐറിയുടെയും മികവാർന്ന പ്രകടനമാണ് ഇംഗ്ലണ്ടിനെ സമ്മർദത്തിലാക്കിയത്. ഇരുവരും ചേർന്ന് 82 റണ്‍സെടുത്തു. രോഹിത് 34 പന്തിൽ 39 റണ്‍സും ദീപേന്ദ്ര 29 പന്തിൽ 44 റണ്‍സും നേടി.
പിന്നീട് ലോകേഷ് ബാമിന്റെ മിന്നുന്ന പ്രകടനം ഇംഗ്ലണ്ടിന് വലിയ വെല്ലുവിളിയാണ് ഉയർത്തിയത്. 20 പന്തിൽ രണ്ട് സിക്സും നാല് ഫോറും ഉൾപ്പെടെ 39 റണ്‍സുമായി ലോകേഷ് പുറത്താകാതെ നിന്നു. ഓപ്പണർ കുശാൽ ബുർടെൽ മികച്ച തുടക്കമാണ് നേപ്പാളിനായി ഒരുക്കിയത്. 17 പന്തിൽ 29 റണ്‍സാണ് കുശാൽ സംഭാവന ചെയ്തത്.
ഇംഗ്ലണ്ടിനായി ലിയാം ഡോസണ് രണ്ട് വിക്കറ്റ് വീഴ്ത്തി. ജോഫ്ര ആർച്ചർ, വിൽ ജാക്ക്സ്, ലൂക്ക് വുഡ്, സാം കറൻ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 184 റണ്‍സാണ് നേടിയത്.
ജേക്കബ് ബെഥേലിന്റെയും ഹാരി ബ്രൂക്കിന്റെയും അർധ സെഞ്ചുറി പ്രകടനമാണ് ഇംഗ്ലണ്ടിനെ ഭേദപ്പെട്ടനിലയിലെത്തിച്ചത്. ജേക്കബ് ബെഥേൽ 35 പന്തിൽ നാല് സിക്സും നാല് ഫോറും ഉൾപ്പെടെ 55 റണ്‍സ് നേടി. ഹാരി ബ്രൂക്ക് 32 പന്തിൽ മൂന്ന് സിക്സും നാല് ഫോറും ഉൾപ്പെടെ 53 റണ്‍സും അടിച്ചെടുത്തു.
ജോസ് ബട്ട്ലർ 17 പന്തിൽ 26 റണ്‍സ് നേടി. അവസാന ഓവറുകളിൽ വിൽ ജാക്ക്സ് തകർത്തടിച്ചത് ഇംഗ്ലണ്ടിന് കരുത്തായി. 18 പന്തിൽ നാല് സിക്സും ഒരു ഫോറും ഉൾപ്പെടെ 39 റണ്‍സുമായി ജാക്ക്സ് പുറത്താകാതെ നിന്നു. മറ്റാർക്കും രണ്ടക്കം കാണാൻ കഴിഞ്ഞില്ല.
നേപ്പാളിനായി ദിപേന്ദ്ര സിംഗ് ഐറിയും നന്ദൻ യാദവും രണ്ട് വിക്കറ്റ് വീതം നേടി. സന്ദീപ് ലാമിച്ചാനെയും ഷേർ മല്ലയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി