Kerala
ആലപ്പുഴ: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല എംഎൽഎ. വീണാ ജോർജ് മന്ത്രി സ്ഥാനത്ത് നിന്നും മാറിയാൽ മാത്രമെ ആരോഗ്യ വകുപ്പിലെ സിസ്റ്റം ശരിയാവുകയുള്ളുവെന്ന് ചെന്നിത്തല പറഞ്ഞു.
മന്ത്രി ഏതു കാര്യത്തിലും സിസ്റ്റത്തെ കുറ്റം പറഞ്ഞു രക്ഷപെടാൻ ശ്രമിക്കുകയാണ്. അത് അംഗീകരിക്കാൻ കഴിയില്ല. ആരോഗ്യ മേഖല സമ്പൂർണ പരാജയമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
ചികിത്സാ പിഴവിനെ തുടർന്ന് അഞ്ച് വർഷമായി വയറ്റിൽ കത്രികയുമായി കടുത്ത യാതനകൾ സഹിച്ച് ജീവിക്കേണ്ടി വന്ന പുന്നപ്ര സ്വദേശിനി ഉഷയെ എറണാകുളം അമൃത ആശുപത്രിയിൽ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഞ്ച് വർഷക്കാലമായി കഠിനമായ വേദന അനുഭവിച്ചിട്ടും സ്കാനിങ്ങിൽ പോലും ഇത് കണ്ടെത്താൻ കഴിയാതിരുന്നത് വലിയ വീഴ്ചയാണ്. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം പിയുടെ സജീവ ഇടപെടലിനെ തുടർന്നാണ് ഉഷയെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉഷയ്ക്ക് വേണ്ട ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കിയിട്ടുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.
കോഴിക്കോട് ഹർഷിനയുടെ കേസിൽ സർക്കാർ കാണിച്ച വഞ്ചന ഉഷയുടെ കാര്യത്തിൽ ആവർത്തിക്കാൻ പാടില്ല. ഹർഷിനയ്ക്ക് 50 ലക്ഷത്തോളം രൂപ ചികിത്സയ്ക്കായി ചിലവായപ്പോൾ സർക്കാർ നൽകിയത് വെറും രണ്ട് ലക്ഷം രൂപയാണ്.
നീതിക്കായി മന്ത്രിയുടെ വീട്ടുപടിക്കൽ സമരം ചെയ്യേണ്ടി വന്ന ആ കുടുംബത്തിന്റെ അവസ്ഥ ഈ പാവപ്പെട്ട കുടുംബത്തിന് ഉണ്ടാകരുത്. ഉഷയുടെ ചികിത്സാ ചിലവ് പൂർണമായും സർക്കാർ വഹിക്കുകയും അടിയന്തരമായി അർഹമായ നഷ്ടപരിഹാരം നൽകുകയും വേണം.
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളുടെ, പ്രത്യേകിച്ച് ആലപ്പുഴ മെഡിക്കൽ കോളജിന്റെ ശോചനീയാവസ്ഥ ഭയാനകമാണ്. ഡോക്ടർമാരും സ്റ്റാഫുകളും മരുന്നും ഇല്ലാതെ രോഗികൾ വലയുമ്പോഴും മന്ത്രി അനങ്ങുന്നില്ലെന്നും പിഴവുകൾ ചൂണ്ടിക്കാണിക്കുന്ന ഡോക്ടർമാരെ സർക്കാർ പീഡിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Kerala
തിരുവനന്തപുരം: യുഡിഎഫ് ഹെൽത്ത് കമ്മീഷൻ റിപ്പോർട്ടിനെ സംബന്ധിച്ച് ആരോഗ്യമന്ത്രി നടത്തിയ പരാമർശങ്ങൾക്കെതിരെ കമ്മീഷൻ ചെയർമാൻ ഡോ. എസ്.എസ്. ലാൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു.
റിപ്പോർട്ട് സമഗ്രമായി പഠിക്കാതെയും അതിന്റെ ഉള്ളടക്കം വ്യക്തമായി മനസിലാക്കാതെയും നടത്തിയ പരാമർശങ്ങളാണ് മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് അദ്ദേഹം വ്യക്തമാക്കി.
റിപ്പോർട്ടിനെക്കുറിച്ച് അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിൽ ആരോഗ്യമന്ത്രിയുമായി ഒരു പരസ്യ സംവാദത്തിന് തയാറാണെന്നും അദ്ദേഹം പോസ്റ്റിൽ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: വിളപ്പിൽശാല താലൂക്ക് ആശുപത്രിയിൽ ചികിത്സ ലഭിക്കാതെ രോഗി മരിച്ചുവെന്ന ആരോപണത്തിൽ പ്രതികരിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. ആശുപത്രിയിൽ വീഴ്ചയുണ്ടായില്ലെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞു.
സുരക്ഷാ കാരണങ്ങളാലാണ് ആശുപത്രി അടച്ചിട്ടത്. ഒന്നര മിനിട്ടിനുള്ളിൽ രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗിക്ക് സാധ്യമായ ചികിത്സ നൽകിയെന്നും മന്ത്രി വ്യക്തമാക്കി.
ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ശ്വാസതടസത്തെ തുടർന്ന് വിളപ്പിൽശാല സ്വദേശിയായ ബിസ്മീർ(37) മരിക്കുന്നത്. പുലർച്ചയോടെ ബിസ്മീറിന് ശ്വാസതടസം അനുഭവപ്പെട്ടു. തുടർന്ന് വിളപ്പിൽശാല സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു.
ഈ സമയം ആശുപത്രിയുടെ ഗേറ്റ് പൂട്ടിയ നിലയിലായിരുന്നുവെന്നാണ് കുടുംബം ആരോപിക്കുന്നത്. ഏറെ വൈകിയാണ് ആശുപത്രിയുടെ അകത്ത് പ്രവേശിക്കാനായതെന്നും കുടുംബം പറഞ്ഞു. അകത്ത് കടന്ന ശേഷവും ഡോക്ടറുടെ സേവനം ലഭിക്കാൻ ഏറെ കാത്തിരിക്കേണ്ടിവന്നു.
ഒടുവിൽ ഡോക്ടർ വന്ന് പരിശോധിക്കുമ്പോൾ ബിസ്മീറിന്റെ നില ഗുരുതരമായി. തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുകയാണ് ഡോക്ടർ ചെയ്തത്. ആശുപത്രിയിലെ തന്നെ ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ബിസ്മീർ മരിക്കുകയായിരുന്നുവെന്നും കുടുംബം പറഞ്ഞിരുന്നു.
Kerala
തിരുവനന്തപുരം: പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക അകപ്പെട്ട കെ.കെ. ഹർഷിന ആരോഗ്യ മന്ത്രി വീണ ജോർജിന്റെ തിരുവന്തപുരത്തെ ഔദ്യോഗിക വസതിക്കു മുൻപിൽ സത്യഗ്രഹം തുടങ്ങി. സര്‍ക്കാരില്‍നിന്നു നീതി ലഭിച്ചില്ലെന്ന് ആരോപിച്ചുള്ള സമരം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.
സമരപ്പന്തലിൽ എത്തി കെട്ടിപ്പിടിച്ച് ഉമ്മ വച്ചതല്ലാതെ നീതി ലഭിച്ചില്ല. 24 മണിക്കൂറും ഒപ്പം എന്ന് പറഞ്ഞിട്ട് കാര്യമില്ല. പ്രതിപക്ഷ നേതാവ് തന്ന ഒരു ലക്ഷം രൂപ കൊണ്ടാണ് ചികില്‍സ നടത്തുന്നത്. ഇപ്പോൾ ആ പണവും തീര്‍ന്നു. ജീവിക്കാൻ നിര്‍വാഹമില്ലെന്നും ഹര്‍ഷിന പറഞ്ഞു.
District News
പത്തനംതിട്ട: തെറ്റായ പ്രചാരണങ്ങളിലൂടെ ആരോഗ്യമന്ത്രിയെ ആക്രമിക്കാനുള്ള ശ്രമത്തെ നേരിടുമെന്ന് എൽഡിഎഫ് ജില്ലാ നേതാക്കൾ. മന്ത്രിയെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നത് തുടർന്നാൽ സർക്കാർ നൽകുന്ന സംരക്ഷണത്തിനു പുറമേ വീണാ ജോർജിന് സംരക്ഷണം നൽകാനുള്ള ഉത്തരവാദിത്വം എൽഡിഎഫും ഏറ്റെടുക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം പത്രസമ്മേളനത്തിൽ പറഞ്ഞു.
വീണാ ജോർജിനെതിരേ നടക്കുന്നത് അസൂയയും കണ്ണുകടിയും കാരണമുള്ള സമരാഭാസമാണ്. ആശയപരമായി നേരിടേണ്ടതിനു പകരം രാഷ്ട്രീയലക്ഷ്യങ്ങളോടെയുള്ള ആക്രമണമാണ് പ്രതിപക്ഷം നടത്തുന്നത്. മന്ത്രിയുടെ വീട്ടിലേക്ക് സമരം നടത്തുന്നതിനു പിന്നിലെ ലക്ഷ്യമെന്താണെന്നും വ്യക്തമാക്കണം.
സ്വാതന്ത്ര്യം നേടിയശേഷം ഇതേവരെ നേടിയതിലും കൂടുതൽ വികസന നേട്ടങ്ങളാണ് എൽഡിഎഫ് സർക്കാർ കഴിഞ്ഞ പത്തുവർഷത്തിനിടെ പത്തനംതിട്ട ജില്ലയിൽ കൊണ്ടുവന്നത്. ആരോഗ്യ രംഗത്തുണ്ടായ വലിയ വികസന നേട്ടങ്ങൾ ജനങ്ങൾ ശ്രദ്ധിച്ച് തുടങ്ങിയിട്ടുണ്ട്.
കഴിഞ്ഞ ഒന്‍പതു വർഷത്തിനിടെ 970 കോടി രൂപയുടെ വികസനമാണ് ആരോഗ്യ രംഗത്ത് ഉണ്ടായത്. അതിനു മുന്‍പുള്ള യുഡിഎഫ് ഭരണകാലത്ത് 15 കോടി രൂപയാണ് ആരോഗ്യമേഖലയ്ക്ക് ജില്ലയിൽ അനുവദിച്ചത്. 2021 - 25 കാലയളവിൽ 115.58 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ആറന്മുള നിയോജക മണ്ഡലത്തിൽ മാത്രം നടപ്പിലാക്കി.
പത്തനംതിട്ട ജനറൽ ആശുപത്രിയുടെ മുഖച്ഛായ തന്നെ മാറുകയാണ്. പഴയ കെട്ടിടങ്ങൾക്കു പകരം പുതിയ കെട്ടിടങ്ങളുണ്ടാകുന്നു. തകർച്ച നേരിട്ട കെട്ടിടം നവീകരിക്കുകയാണ്. ആധുനിക ചികിത്സാ സംവിധാനങ്ങൾ ഏർപ്പെടുത്തി. കോന്നി മെഡിക്കൽ കോളജ് പൂർണസജ്ജമായിക്കൊണ്ടിരിക്കുകയാണ്.
368 കോടി രൂപയുടെ രണ്ടാംഘട്ട വികസനമാണ് മെഡിക്കൽ കോളജിൽ നടക്കുന്നത്. ഒന്നാംഘട്ടത്തിൽ 167.33 കോടി രൂപ അനുവദിച്ച് വികസന പ്രവർത്തനങ്ങൾ നടപ്പാക്കി. ജില്ലാ ആശുപത്രിയിലും 30 കോടിയുടെ നിർമാണ പ്രവർത്തനങ്ങൾ നടന്നുവരുന്നു. സിഎച്ച്സികളും താലൂക്ക് ആശുപത്രികളും നവീകരിച്ചു. മെച്ചപ്പെട്ട ചികിത്സാ സംവിധാനങ്ങൾ ഏർപ്പെടുത്തി.
പത്തനംതിട്ട, കോന്നി, സീതത്തോട് എന്നിവിടങ്ങളിൽ പുതിയ നഴ്സിംഗ് കോളജുകൾ നിലവിൽ വന്നു. വികസന നേട്ടങ്ങളെ ഇകഴ്ത്താനുള്ള ശ്രമമാണ് യുഡിഎഫും ബിജെപിയും നടത്തുന്നതെന്നും എൽഡിഎഫ് കുറ്റപ്പെടുത്തി.
എൽഡിഎഫ് ജില്ലാ കൺവീനർ അലക്സ് കണ്ണമല, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ.പി. ഉദയഭാനു, സിപിഎം ജില്ലാ കമ്മിറ്റി അംഗം ആർ. അജയകുമാർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.