മണ്ണാർക്കാട്: ഭീമനാട് പെരിമ്പടാരിയിൽ വീടിനു തീപിടിച്ച് വീട്ടുപകരണങ്ങൾ കത്തിനശിച്ചു. വീട്ടുകാർ പുറത്തായിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. തീപിടിത്തത്തെ തുടർന്ന് വീട് വാസയോഗ്യമല്ലാതായതോടെ കുടുംബത്തെ താത്കാലികമായി സമീപത്തെ വീട്ടിലേക്ക് മാറ്റിപാർപ്പിച്ചു.
പെരിമ്പടാരി പള്ളിയാലിൽ അപ്പൂട്ടിയുടെ വീട്ടിലാണ് ഇന്നലെ പുലർച്ചെ ഒരു മണിയോടെ തീപിടുത്തമുണ്ടായത്.കുടുംബം സമീപത്തെ മാരിയമ്മൻ കോവിലിൽ ഉത്സവത്തിന് പോയി തിരിച്ചെത്തിയപ്പോൾ വീട് കത്തുന്നതാണ് കണ്ടത്. ഉടൻ നാട്ടുകാരേയും അഗ്നി രക്ഷാസേനയേയും അറിയിച്ചു.
ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് തീയണക്കാനുള്ള ശ്രമങ്ങളാരംഭിച്ചു. വട്ടമ്പലത്ത് നിന്നും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ നൗഷാദ്, സേനാഅംഗങ്ങളായ ടിജോ തോമസ്, ശരത്കുമാർ, കെ. പ്രശാന്ത്, അഭിജിത് രാജൻ എന്നിവരടങ്ങിയ സംഘമെത്തി തീയണച്ചു. വീട്ടിലുണ്ടായിരുന്ന ഫ്രിഡ്ജ്, ടിവി, കട്ടിൽ തുടങ്ങിയ ഗൃഹോപകരണങ്ങളും രേഖകളും കുട്ടിയുടെ പഠനോപകരണങ്ങളും കത്തിനശിച്ചു. കോൺക്രീറ്റ് മേൽക്കൂരയായിരുന്നുവെങ്കിലും ജനലുകളും വാതിലുകളും തകരുകയും ഭിത്തികൾക്ക് വിള്ളലേൽക്കുകയും ചെയ്തോടെയാണ് വീട് വാസയോഗ്യമല്ലാതായത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് കരുതുന്നു.