ദൈവസന്നിധിയിൽ സന്പന്നനാവുക, ദൈവത്തിനു കടം കൊടുക്കുക തുടങ്ങിയ മഹാസുവിശേഷ ആശയങ്ങൾ ഏറ്റവും കൂടുതൽ പ്രസക്തമാകുന്ന വേളയാണ് നോന്പുകാലം. ലൂക്കാ 12:21ലും സുഭാഷിതം 19:17ലുമാണ് ഈ വചനങ്ങൾ നാം വായിക്കുക.
ദരിദ്രനോടു കാണിക്കുന്ന കരുണ ദൈവത്തിനു കടം കൊടുക്കുന്നതു പോലെയാണ് - സുഭാഷിതങ്ങൾ മുന്നോട്ടുവയ്ക്കുന്ന അതിമനോഹര വെളിപാട്. ഈ സുഭാഷിതത്തിനൊപ്പം നല്ല സമരിയക്കാരന്റെ കഥയിലെ ചില ഭാഗങ്ങൾകൂടി ചേർത്തുവച്ചാൽ ചേരുംപടി ചേർത്തപോലെയാകും.
ശത്രുതയുടെ മതിലുകൾ
നല്ല സമരിയക്കാരന്റെ കഥയിൽ കള്ളന്മാരാൽ ക്രൂരമർദനമേറ്റ് വഴിയരികിൽ മൃതപ്രായനായി കിടക്കുന്ന യഹൂദനെ ഒടുവിൽ സഹായിക്കുന്നത് ഒരു സമരിയാക്കാരനാണ്. ശത്രു എന്നു യഹൂദൻ കരുതിയിരുന്നതിനാൽ എല്ലാ കാര്യങ്ങളിൽനിന്നും അകറ്റപ്പെട്ടിരുന്ന സമരിയാക്കാരൻ.
ഈശോ ശത്രുതയുടെ മതിൽ തകർത്തു എന്നു വചനത്തിലുണ്ട്. അവന്റെ കുരിശുമരണത്തെക്കുറിച്ചാണ് അങ്ങനെ പറയുന്നതെങ്കിലും ക്രിസ്തുവിന്റെ വചനങ്ങളിൽ പലതും ശത്രുതയുടെ മതിലുകൾ തകർക്കുന്നവയാണ്.
എന്നാൽ, ആരാണ് ശത്രു ആരാണ് മിത്രം എന്നു തിരിച്ചറിയാൻ പറ്റാത്ത വിധത്തിലാണ് നല്ല സമരിയക്കാരന്റെ കഥ അവസാനിക്കുന്നത്. അപ്പോൾ ആദ്യം പറഞ്ഞ സുഭാഷിതത്തിലെ വചനത്തിനു സമാന്തരമാവുകയാണ് സമരിയക്കാരൻ.
മൃതപ്രായനായ യഹൂദനെ സ്വന്തം കഴുതയുടെ പുറത്തുകയറ്റി സ്വന്തം ചെലവിൽ സത്രത്തിൽ കൊണ്ടുപോയി അയാൾ പരിചരിക്കുന്നു. സ്നേഹം ശത്രുതയെ മറക്കുന്നതും മറ്റുള്ളവർക്കുവേണ്ടി സന്പത്തും സമയവും ചെലവഴിക്കുന്നതുമാണ്. അതാണ് ഒരു മനുഷ്യനെ നല്ല മനുഷ്യനാക്കുന്നത്. നോന്പ് നമ്മുടെ മനുഷ്യത്വത്തെ സുവിശേഷ വിഹിതമായി ശുദ്ധീകരിക്കുന്ന സമയമാണ്.
സത്രത്തിൽ ഏൽപ്പിച്ച ശേഷം സമരിയക്കാരൻ പറയുന്ന ഒരു വാക്കുണ്ട്, “ഇവന്റെ കാര്യത്തിൽ ശ്രദ്ധ ഉണ്ടാകണം. എന്തെങ്കിലും കൂടുതൽ ചെലവാകുന്നുണ്ടെങ്കിൽ ഞാൻ തിരികെ വരുന്പോൾ തന്നുകൊള്ളാം''.
ആ കഥയിൽ തിരിച്ചുവരുന്ന നല്ല സമരിയാക്കാരൻ യേശുവിന്റെ രണ്ടാം വരവിന്റെ പ്രതീകമാണ്. താൻ തിരിച്ചുവരുന്നതുവരെ താൻ ഏൽപ്പിച്ചു പോയ അപരനോടു ശ്രദ്ധയുണ്ടാകണമെന്നു പറയുന്നത് തിരിച്ചുവരാനിരിക്കുന്ന ക്രിസ്തുവാണ്.
നമ്മളുമായിട്ട് എന്തെങ്കിലും ബന്ധം ഉണ്ടായിരുന്നാലും ഇല്ലെങ്കിലും അവശതയുള്ള മനുഷ്യന്റെമേൽ പ്രത്യേക ശ്രദ്ധ ഉണ്ടാകണമെന്നുള്ള സുവിശേഷത്തിന്റെ സഹജീവി പ്രതിബദ്ധത വിസ്മയകരമാണ്. അതുകൊണ്ടാണ് അതു ദൈവത്തിനു കടം കൊടുക്കുന്നതു പോലെയാണെന്നു പറയുന്നത്.
കടം വീട്ടാൻ വരുന്നവൻ
ആ വാക്കു കേട്ട് നാം അവശർക്കുവേണ്ടി ചെലവാക്കുന്നത്, കൃപയായി തന്നു വീട്ടുകയാണ് അവൻ വീണ്ടും വരുന്നതിന്റെ ഒരു ലക്ഷ്യം. പ്രത്യേകിച്ച് ഈ നോന്പുകാലത്തു ചില വ്യക്തികളെ ഏറ്റെടുക്കുന്നതിന്റെ പേരിൽ ചിലർക്കു കൂടുതൽ ചെലവാകാറുണ്ട്.
മക്കളില്ലാത്ത ദന്പതികളുണ്ടാകാം. ചിലർ പങ്കാളികളിൽനിന്ന് അതിന്റെ പേരിൽ പിരിഞ്ഞുപോകുന്നതും കാണാം. ചിലർ പിരിഞ്ഞുപോകാതെ ആ കുറവുകളെ ഏറ്റെടുത്തു മരണം വരെ കൂടെ ജീവിക്കും. അപ്പോഴെല്ലാം ഒരാളുടെ പക്കൽനിന്നു കൂടുതൽ ചെലവാകുന്നു. അതുപോലെയാണ് മാതാപിതാക്കളെ അവരുടെ അവശതയിലും രോഗത്തിലും പരിചരിക്കുന്നവർ, ചിലപ്പോൾ ശൈശവത്തിൽ അവർ നമ്മളെ പരിചരിച്ചതിനേക്കാൾ കൂടുതൽ. അപ്പോഴെല്ലാം ഈശോ പറഞ്ഞതുപോലെ കൂടുതൽ ചെലവാക്കുകയാണ്.
അർധപ്രാണരെ പരിചരിക്കുന്നവർക്ക് എപ്പോഴായാലും കൂടുതൽ ചെലവാകും. ഓട്ടിസം ഉള്ള കുഞ്ഞാണ് ജനിച്ചതെങ്കിൽ അതിന്റെ മാതാപിതാക്കൾക്കു കൂടുതൽ ചെലവാകും. അവരുടെ പരിചരണം, ഉറക്കം, സുരക്ഷിതത്വം, സമാധാനം ഇതിനെല്ലാം കൂടുതൽ ചെലവാകുന്പോൾ ഓർക്കണം, "ദൈവപൈതലേ ഇതെല്ലാം ഞാൻ തിരിച്ചുവരുന്പോൾ മടക്കിത്തരാം, കാരണം നീ എനിക്കു തരുന്ന കടങ്ങളാണിതെല്ലാം'. ഇങ്ങനെ ചെലവാക്കുമ്പോഴെല്ലാം തിരിച്ചുവരുന്പോൾ തരാം എന്നുള്ള വചനംകൂടി ധ്യാനിച്ച് ഈ നോന്പ് ഫലദായകമാക്കാം.