കൊല്ലം: കേരളത്തിലെ എപ്പിസ്കോപ്പൽ സഭകളുടെ ഔദ്യോഗിക കൂട്ടായ്മയായ ഇന്റർ ചർച്ച് കൗൺസിലിന്റെ പുതിയ ചെയർമാനായി കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവയെ തെരഞ്ഞെടുത്തു.
ജനറല്‍ സെക്രട്ടറിയായി മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കൊല്ലം ഭദ്രാസനാധ്യക്ഷന്‍ ജോസഫ് മാര്‍ ദിവന്നാസ്യോസ് മെത്രാപ്പോലീത്തയും ഡെപ്യൂട്ടി സെക്രട്ടറിയായി ഫാ. സിറിൽ തോമസ് തയ്യിലും തെരഞ്ഞെടുക്കപ്പെട്ടു.
നിബു ജേക്കബ് വർക്കി, അഡ്വ. ആൻസൽ കൊമാറ്റ് എന്നിവരാണു ജോയിന്റ് സെക്രട്ടറിമാർ. കൊല്ലം സിഎസ്ഐ ബിഷപ്സ് ഹൗസിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ ചെയർമാനായിരുന്ന കർദിനാൾ മാർ ജോർജ് ആലഞ്ചേരി അധ്യക്ഷത വഹിച്ചു.
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവ നയിച്ച പ്രാർഥനയോടെ ആരംഭിച്ച യോഗത്തിൽ ബിഷപ് റവ. ജോസ് ജോർജ് സ്വാഗതം പറഞ്ഞു.
ചുമതലയൊഴിയുന്ന ചെയർമാൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ജനറൽ സെക്രട്ടറി മാർ ഔഗിൻ കുര്യാക്കോസ് , ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജോർജ് മഠത്തിപ്പറമ്പിൽ എന്നിവർക്കു കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ നന്ദി അർപ്പിച്ചു.