കോഴിക്കോട്: ഭിന്നശേഷി സംവരണത്തിന്റെ സാങ്കേതികത്വം പറഞ്ഞ് സർക്കാർ എയ്ഡഡ് അധ്യാപകരെ വഞ്ചിച്ചുകൊണ്ടിരിക്കുകയാണെന്ന് കേരള എയ്ഡഡ് ടീച്ചേഴ്സ് അസോസിയേഷൻ (കെഎടിഎ) യോഗം ആരോപിച്ചു.
ഭിന്നശേഷി വിഷയം അവതരിപ്പിച്ച് 22000 എയ്ഡഡ് അധ്യാപകരുടെ നിയമനം നിരോധിച്ച സർക്കാരാണ് രണ്ടാം പിണറായി സർക്കാർ.
ഭിന്നശേഷി നിയമനത്തിന് സുപ്രീംകോടതിയാണു തടസം എന്ന വിചിത്ര വാദമാണ് വിദ്യാഭ്യാസ മന്ത്രി നിയമസഭയിൽ ഉന്നയിച്ചത്. ഈ സർക്കാരിന്റെ കാലത്ത് എയ്ഡഡ് മേഖലയിൽ നിയമന നിരോധനമാണു നടന്നതെന്നു സമ്മതിക്കാൻ സർക്കാർ തയാറാകണം.
കാലാവധി പൂർത്തീകരിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ നിയമനം ലഭിച്ച മുഴുവൻ എയ്ഡഡ് അധ്യാപകർക്കും അംഗീകാരം നൽകാൻ സർക്കാർ തയാറാകണമെന്നും കേരള എയ്ഡഡ് ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എ.വി. ഇന്ദുലാൽ ആവശ്യപ്പെട്ടു. പ്രസിഡന്റ് ബി. ശ്രീപ്രകാശ്, പി.ആർ. അനിൽകുമാർ, രാധാകൃഷ്ണപിള്ള, അലക്സ് ജേക്കബ്, അജിതകുമാരി എന്നിവർ പ്രസംഗിച്ചു.