തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത മുൻ ദേവസ്വം ബോര്‍ഡ് അംഗം കെ.പി. ശങ്കരദാസ് റിമാൻഡിൽ. ബുധനാഴ്ച എസ്ഐടി ശങ്കരദാസ് ചികിത്സയിൽ തുടരുന്ന ആശുപത്രിയിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കൊല്ലം വിജിലന്‍സ് കോടതി ജഡ്ജി ഇന്ന് വൈകുന്നേരത്തോടെയാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തി റിമാൻഡ് നടപടികൾ പൂർത്തിയാക്കിയത്. ശങ്കരദാസിനെ സ്വകാര്യ ആശുപത്രിയിൽ നിന്ന് മാറ്റുന്ന കാര്യത്തിലടക്കം നാളെയായിരിക്കും തീരുമാനമുണ്ടാകുക.
ശങ്കരദാസിന്റെ ആരോഗ്യ സംബന്ധമായ കാര്യങ്ങളിൽ ഡോക്ടര്‍മാരുടെ അഭിപ്രായം അറിഞ്ഞശേഷം ആശുപത്രി മാറ്റുന്നതിൽ തീരുമാനമെടുക്കും. സെന്‍ട്രൽ ജയിലിലെ ഡോക്ടര്‍മാരും മെഡിക്കൽ കോളജിലെ ഡോക്ടര്‍മാരും പരിശോധനയ്ക്കുണ്ടാകും.
തുടർന്നാകും റിമാന്‍ഡിലായ ശങ്കരദാസിനെ സ്വകാര്യ ആശുപത്രിയിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുന്നതിൽ തീരുമാനമെടുക്കുക. ശബരിമല സ്വർണക്കൊള്ള കേസിലെ 11ാം പ്രതിയാണ് ശങ്കരദാസ്.