തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് അംഗം കെ.പി. ശങ്കരദാസ് അറസ്റ്റിൽ. തിരുവനന്തപുരത്ത് കെ.പി. ശങ്കരദാസ് ചികിത്സയിലിരുന്ന സ്വകാര്യ ആശുപത്രിയിലെത്തിയാണ് എസ്ഐടി അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇന്ന് വൈകുന്നേരത്തോടെയാണ് പ്രത്യേക അന്വേഷണ സംഘം തിരുവനന്തപുരത്തെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. ശബരിമല ദ്വാരപാലക ശിൽപ കേസിലും കട്ടിളപ്പടി കേസിലും 11ാം പ്രതിയാണ് ശങ്കരദാസ്.
എസ്പി ശശിധരൻ ആശുപത്രിയിൽ നേരിട്ടെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൊല്ലം വിജിലൻസ് കോടതിയെ അറസ്റ്റിന്റെ വിശദാംശങ്ങൾ എസ്ഐടി അറിയിച്ചിരുന്നു. നേരത്തേ കെ.പി. ശങ്കരദാസിന്റെ അറസ്റ്റ് വൈകുന്നതിൽ ഹൈക്കോടതി അതൃപ്തി അറിയിച്ചിരുന്നു.
ഒരാൾ കേസെടുത്ത അന്ന് മുതൽ ആശുപത്രിയിൽ പോയി കിടക്കുന്നുവെന്നായിരുന്നു ശങ്കരദാസിന്റെ അറസ്റ്റ് വൈകുന്നതിൽ ജസ്റ്റിസ് ബദ്റുദീൻ വിമർശിച്ചത്. അദ്ദേഹത്തിന്റെ മകൻ എസ്പി ആയതുകൊണ്ടാണോ അറസ്റ്റ് വൈകുന്നതെന്നും കോടതി ചോദിച്ചിരുന്നു.
നാളെ കൊല്ലം വിജിലൻസ് കോടതിയിൽ എസ്ഐടി റിമാൻഡ് റിപ്പോർട്ട് സമർപ്പിക്കും. ജഡ്ജി ആശുപത്രിയിലെത്തി തുടർ നടപടികൾ സ്വീകരിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ശങ്കരദാസിന് സ്വകാര്യ ആശുപത്രിയിൽ തുടരാൻ സാധിക്കുമോയെന്ന കാര്യത്തിൽ ഇതിനുശേഷമാകും തീരുമാനം.
Tags : sabarimala SIT KP Shankaradas kerala high court