ബംഗളൂരു: വനിതാ സിംഗിൾസ് ടെന്നീസ് കോർട്ടിൽ 17 വർഷത്തെ കാത്തിരിപ്പിനൊടുവിൽ പുത്തൻ താരോദയം.
പൂന സ്വദേശിനി 21കാരിയായ വൈഷ്ണവി അദ്കറാണ് ശ്രദ്ധേയമായ പ്രകടനങ്ങളിലൂടെ സാനിയ മിർസയക്ക് പിൻഗാമിയായി തന്റെ പേര് എഴുതിച്ചേർത്തത്. കെഎസ്എൽടിഎ കോർട്ടുകളിൽ തുടർച്ചയായി നടത്തിയ മിന്നും പ്രകടനമാണ് വൈഷ്ണവിക്ക് ലോകശ്രദ്ധയാകർഷിക്കാൻ അവസരമൊരുക്കിയത്.
►17 വർഷം, കാത്തിരിപ്പ് അവസാനിച്ചു
ബംഗളൂരുവിൽ നടന്ന ഡബ്ല്യു100 ഐടിഎഫ് ഇവന്റ് ഫൈനലിൽ വൈഷ്ണവി കടന്നിരുന്നു. 2009ൽ ഡബ്ല്യുടിഎ 250 ഇനമായ പട്ടായ ഓപ്പണിൽ സാനിയ മിർസ റണ്ണർ-അപ്പ് ആയതിനുശേഷം ഡബ്ല്യു100 അല്ലെങ്കിൽ അതിലും പ്രധാനപ്പെട്ട ഒരു ടൂർണമെന്റിലും സാന്നിധ്യമാകാൻ ഇന്ത്യൻ വനിതാ താരങ്ങൾക്കായിട്ടില്ല.
17 വർഷത്തെ കാത്തിരിപ്പിനാണ് വൈഷ്ണവി ഫൈനൽ പ്രവേശനത്തിലൂടെ അവസാനം കുറിച്ചത്. ഫൈനലിൽ ഹാനെ വാൻഡെവിങ്കലിനോട് പരാജയപ്പെട്ടെങ്കിലും വൈഷ്ണവി തന്റെ മുന്നോട്ടുള്ള കരിയർ യാത്ര വ്യക്തമാക്കി.
►റാങ്കിംഗിൽ കുതിപ്പ്
ലോക റാങ്കിംഗിൽ 690-ാം സ്ഥാനത്തുള്ള വൈഷ്ണവി വൈൽഡ് കാർഡ് എൻട്രിയിലൂടെയാണ് ടൂർണമെന്റിൽ സ്ഥാനമുറപ്പിച്ചത്.
കെഎസ്്എൽടിഎ ടൂർണമെന്റിൽ രണ്ടാം സ്ഥാനം നേടിയതോടെ വൈഷ്ണവി 65 റാങ്കിംഗ് പോയിന്റുകൾ നേടി ഡബ്ല്യുടിഎ റാങ്കിംഗിൽ 466-ാം സ്ഥാനത്തേക്ക് ഉയർന്നു. സഹജ യമലപള്ളി (ലോക നന്പർ 397) ക്ക് പിന്നിൽ ഇന്തൻ താരങ്ങളിൽ രണ്ടാം സ്ഥാനം. ഏപ്രിലിൽ ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഏഷ്യ-ഓഷ്യാനിയ ടൂർണമെന്റിനുള്ള ബില്ലി ജീൻ കിംഗ് കപ്പ് ടീമിൽ ഇടം നേടാനുള്ള സാധ്യതയും വൈഷ്ണവിക്കുണ്ട്.
►സഹോദരിക്കൊപ്പം തുടക്കം
2014ൽ ആണ് വൈഷ്ണവി തന്റെ ഇളയ സഹോദരിയായ അസ്മിയുമായി കേദാർ ഷായുടെ കീഴിൽ പരിശീലനത്തിനായി ബൗണ്സ് ടെന്നീസ് അക്കാദമിയിൽ ചേർന്നത്. ഷായുടെ ശിക്ഷണത്തിൽ വൈഷ്ണവി ജൂണിയർ ദേശീയ ചാന്പ്യനായി. 2020ൽ ജൂണിയർ ഫ്രഞ്ച് ഓപ്പണിന് യോഗ്യത നേടി. എന്നാൽ കോവിഡ്-19 പോസിറ്റീവ് ആയതിനാൽ ഫ്രാൻസിലേക്ക് യാത്ര ചെയ്യാനും മത്സരത്തിൽ പങ്കെടുക്കാനും സാധിച്ചില്ല.
►ചരിത്ര നേട്ടം
പൂനയിലെ ബ്രിഹാൻ മഹാരാഷ്ട്ര കോളജ് ഓഫ് കൊമേഴ്സിൽ ബിസിനസ് അഡ്മിനിസ്ട്രേഷൻ പഠിക്കുന്ന വൈഷ്ണവി കഴിഞ്ഞ വർഷം വേൾഡ് യൂണിവേഴ്സിറ്റി ഗെയിംസിൽ വെങ്കല മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയായി ചരിത്രം സൃഷ്ടിച്ചു. ജനുവരി മുതൽ വൈഷ്ണവി രോഹൻ ബൊപ്പണ്ണ ടെന്നീസ് അക്കാദമിയിലാണ് പരിശീലനം നടത്തുന്നത്.