തൊടുപുഴ/ ചെറുതോണി: തദ്ദേശ തെരഞ്ഞെടുപ്പിൽ ഇത്തവണ മത്സരിക്കുന്നവരുടെ പേരിലുമുണ്ട് പുതുമ. അറക്കുളം പഞ്ചായത്തിൽ ഒന്നാംവാർഡിൽ മത്സരിക്കുന്ന സ്ഥാനാർഥികളിൽ ഒരാളെ നാട്ടുകാർ കിർമാണി എന്നാണു വിളിക്കുന്നത്. 1980ൽ അറക്കുളം സെന്റ് മേരീസ് പുത്തൻപള്ളിയുടെ ഗ്രൗണ്ടിൽ ക്രിക്കറ്റ് കളി സജീവമായി നടന്നിരുന്നു. അന്ന് സ്കൂൾ വിദ്യാർഥിയായിരുന്നു സാജു കുന്നേമുറിയിലായിരുന്നു വിക്കറ്റ് കീപ്പർ.
അക്കാലത്താണ് ഇന്ത്യ ലോകകപ്പ് നേടുന്നത്. അന്ന് ഇന്ത്യയുടെ വിക്കറ്റ് കീപ്പറായിരുന്നു എസ്. കിർമാണി. ഇതോടെ നാട്ടുകാർ സാജുവിനെ കിർമാണി എന്നു വിളിച്ചുതുടങ്ങി. സാജു എന്ന പേരിനേക്കാൾ ഇദ്ദേഹം നാട്ടിൽ അറിയപ്പെടുന്നത് കിർമാണി എന്നാണ്. എൽഡിഎഫിൽ കേരള കോണ്ഗ്രസ്-എം സ്ഥാനാർഥിയായാണ് മത്സരിക്കുന്നത്. തെരഞ്ഞെടുപ്പു ഗോദായിൽ വിക്കറ്റ് വീഴാതെ വിജയിച്ചു മുന്നേറാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കിർമാണി.
വാത്തിക്കുടി പഞ്ചായത്തിലെ ജോസ്പുരം വാർഡിൽ യുഡിഎഫ് സ്ഥാനാഥിയായി മത്സരിക്കുന്നത് ഡിക്ലർക്ക് സെബാസ്റ്റ്യനാണ്. ജോലി ക്ലർക്കിന്റെയല്ലെങ്കിലും ഡിക്ലർക്ക് എന്നും ക്ലർക്കാണ്. ഇദ്ദേഹത്തിന്റെ മാത്രമല്ല, മറ്റു സഹോദരങ്ങളുടെ പേരുകളിലും പുതുമയുണ്ട്. പുസ്തകവായന ശീലമാക്കിയ പിതാവ് മക്കൾ മൂവർക്കും പ്രശസ്തരായ വ്യക്തികളുടെ പേര് നൽകുകയായിരുന്നു.
ദക്ഷിണാഫ്രിക്കൻ പ്രസിഡന്റായിരുന്ന വിൻസെന്റ് ഡിക്ലർക്കിന്റെ പേരാണ് ഇദ്ദേഹത്തിന് നൽകിയത്. കെന്നഡി, ഗ്ലാസ്നോ എന്നിവരാണ് സഹോദരങ്ങൾ. തെരഞ്ഞെടുപ്പിൽ ഡിക്ലർക്കിന്റെ രണ്ടാമൂഴമാണിത്. പഞ്ചായത്ത് വൈസ് പ്രസിഡന്റായി മുൻപ് മൂന്നുവർഷം പ്രവർത്തിച്ചിട്ടുണ്ട്.
കഞ്ഞിക്കുഴി പഞ്ചായത്തിലെ അഞ്ചാം വാർഡായ കത്തിപ്പാറയിൽ എൻഡിഎ സ്ഥാനാർഥിയായി മത്സരിക്കുന്നത് ക്രൂഷ്ചേവാണ്. പക്ഷേ ഇത് കമ്യൂണിസത്തിന്റെ നേതാവായിരുന്ന ക്രൂഷ്ചേവല്ലെന്നു മാത്രം. കടുത്ത മാർക്സിസ്റ്റ് ചിന്താഗതിക്കാരായ മാതാപിതാക്കൾ നൽകിയതാണ് ഇദ്ദേഹത്തിന് ക്രൂഷ്ചേവ് എന്ന പേര്.
പേരുകൊണ്ട് ശ്രദ്ധേയനായ ഇദ്ദേഹം രണ്ടാം തവണയാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. 15 വർഷം മുന്പ് വാഴത്തോപ്പ് പഞ്ചായത്തിലെ കരിന്പനിൽ താമസിച്ചിരുന്നപ്പോൾ ഡിഐസി സ്ഥാനാർഥിയായി പത്രിക സമർപ്പിച്ചിരുന്നു.
എന്നാൽ, എൽഡിഎഫുമായി ധാരണയിലായി തെരഞ്ഞെടുപ്പിൽനിന്നു പിന്മാറി. എങ്കിലും പത്രിക പിൻവലിക്കാൻ സാധിച്ചില്ല. പ്രചാരണത്തിനിറങ്ങിയില്ലെങ്കിലും പെട്ടിയിൽ കുറെ വോട്ടുകൾ വീണു. പിന്നീട് കഞ്ഞിക്കുഴി പഞ്ചായത്തിലേക്ക് താമസം മാറി. പഞ്ചായത്തിൽ എൻഡി എ ഇതിനു മുന്പ് അക്കൗണ്ട ് തുറന്നിട്ടുള്ളതിനാൽ ഇത്തവണ ക്രൂഷ്ചേവ് ആത്മവിശ്വാസത്തിലാണ്.